ADVERTISEMENT

ബെംഗളൂരു∙ ചന്ദ്രയാൻ–3യുടെ വിജയകരമായ വിക്ഷേപണത്തെ തുടർന്ന് ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നതിനായി ബെംഗളൂരുവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിൽ നിന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിലക്കി എന്ന ആരോപണവുമായി കോൺഗ്രസ്. പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രിയെ വിലക്കിയത് ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. 

ഇന്ന് പുലർച്ചെ ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയോ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറോ എത്തിയിരുന്നില്ല. പ്രധാനമന്ത്രി ഐഎസ്ആർഒ ശാസ്ത്രജ്ഞരെ നേരിട്ടു കണ്ട് അഭിനന്ദിക്കുന്നതിനു മുൻപ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശാസ്ത്രജ്ഞരെ കണ്ടിരുന്നു. ഇത് പ്രധാനമന്ത്രിക്ക് അപ്രിയമുണ്ടാക്കി എന്നാണ് കോൺഗ്രസ് ആരോപിക്കുിന്നത്.

‘‘അദ്ദേഹത്തിനു മുൻപ് കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഐഎസ്ആർഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത് അദ്ദേഹത്തെ അസ്വസ്ഥനാക്കി. അതുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നതിൽ നിന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ വിലക്കിയത്. ഇത് ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണ്. ഇത് നല്ല രാഷ്ട്രീയമല്ല. 2008ൽ മുഖ്യമന്ത്രിയായ മോദി അഹമ്മദാബാദിലെ ബഹിരാകാശ കേന്ദ്രം സന്ദർശിച്ചത് പ്രധാനമന്ത്രി മോദി മറന്നതാണോ? ചന്ദ്രയാൻ–1ന്റെ വിജയകരമായ വിക്ഷേപണത്തിനു ശേഷമായിരുന്നു അത്. ഡോ. മൻമോഹൻ സിങ്ങായിരുന്നു പ്രധാനമന്ത്രി.’’–കോൺഗ്രസ് നേതാവ് ജയറാം രമേഷ് എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു.

അതേസമയം എപ്പോഴാണ് ബെംഗളൂരുവിലെത്തുന്നതെന്ന് വ്യക്തമായിരുന്നില്ല. മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും ബുദ്ധിമുട്ടിക്കണ്ട എന്നു കരുതിയാണ് സ്വീകരിക്കാൻ വരേണ്ട എന്ന് അവരെ അറിയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘‘ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങുന്നതിനാൽ സ്വീകരിക്കാൻ വരേണ്ടതില്ലെന്ന് മുഖ്യമന്ത്രിയോടും ഗവർണറോടും ആവശ്യപ്പെട്ടിരുന്നു. ഞാൻ എപ്പോൾ ബെംഗളൂരുവിൽ എത്തുമെന്ന് അറിയാത്തതിനാൽ പ്രോട്ടോകോൾ പാലിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അവരോട് ആവശ്യപ്പെട്ടിരുന്നു.’’– പ്രധാനമന്ത്രി വ്യക്തമാക്കി.

English Summary: Congress Asks Did Karnataka Chief Minister's Praise For ISRO Scientists Upset Prime Minister Modi?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com