മലയാള സിനിമയിലെ പ്രശസ്ത എഡിറ്റർ ഹരിഹരപുത്രൻ അന്തരിച്ചു
Mail This Article
തിരുവനന്തപുരം ∙ മലയാള സിനിമയിലെ പ്രശസ്ത എഡിറ്റര്‍ കെ.പി.ഹരിഹരപുത്രന്‍ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് തൈക്കാട് ശാന്തി കവാടത്തില്‍. നാലു പതിറ്റാണ്ടിലേറെ മലയാള സിനിമയ്ക്കൊപ്പം സഞ്ചരിച്ച അദ്ദേഹം ഒട്ടേറെ സൂപ്പർഹിറ്റുകൾ ഉൾപ്പെടെ എൺപതോളം സിനിമകളുടെ ചിത്രസംയോജനം നിർവഹിച്ചു.
1971 ൽ പി.ഭാസ്കരൻ സംവിധാനം ചെയ്ത ‘വിലയ്ക്കുവാങ്ങിയ വീണ’യിൽ എഡിറ്റർ കെ. ശങ്കുണ്ണിയുടെ അസിസ്റ്റന്റായാണ് ഹരിഹരപുത്രന്‍ സിനിമയിലെത്തിയത്. അതേ വർഷം പുറത്തിറങ്ങിയ ‘വിത്തുകളി’ൽ ശങ്കുണ്ണിയുടെ അസോഷ്യേറ്റ് എഡിറ്ററായി. 1979 ല്‍ എം.കൃഷ്ണൻ നായരുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘കള്ളിയങ്കാട്ട് നീലി’യിലാണ് എഡിറ്റർ എന്ന നിലയിൽ ഹരിഹരപുത്രന്റെ അരങ്ങേറ്റ ചിത്രം. തുടർന്ന് പല പ്രശസ്ത സംവിധായകർക്കുമൊപ്പം പ്രവർത്തിച്ചു.
മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രങ്ങളിൽ പലതും ഹരിഹരപുത്രന്റെ എഡിറ്റിങ് മികവിലാണ് പ്രേക്ഷകർ കണ്ടത്. ഏപ്രില്‍ 18, സുഖമോ ദേവി, വിവാഹിതരേ ഇതിലേ, സര്‍വകലാശാല, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, കാലാൾപ്പട, സാമ്രാജ്യം, തലമുറ, ചകോരം, അനിയന്‍ ബാവ ചേട്ടന്‍ ബാവ, ദ കാര്‍, സൂപ്പര്‍മാന്‍, പഞ്ചാബി ഹൗസ്, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം, തൊമ്മനും മക്കളും, മായാവി, വടക്കുംനാഥന്‍, ചതിക്കാത്ത ചന്തു, ചോക്ലേറ്റ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ദ ഗ്രേറ്റ് ഇന്ത്യന്‍ റോഡ് മൂവിയാണ് അവസാന ചിത്രം.
English Summary: Film Editor Hariharaputhran Passes Away