ADVERTISEMENT

ഭോപാൽ ∙ ലൈംഗികാതിക്രമ പരാതി നൽകിയതിന്റെ പേരിൽ പെൺകുട്ടിയുടെ സഹോദരനെ ആൾക്കൂട്ടം മർദിച്ചു കൊന്നു. പെൺകുട്ടിയെയും മർദിച്ച ആൾക്കൂട്ടം ഇവരുടെ അമ്മയുടെ വസ്ത്രങ്ങൾ വലിച്ചൂരി നഗ്നയാക്കി. മധ്യപ്രദേശിലെ സാഗർ ജില്ലയിലായിരുന്നു നടുക്കുന്ന ആക്രമണം.

4 പേർ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തെന്നുകാട്ടി 2019ൽ പെൺകുട്ടി നൽകിയ പരാതിയുടെ പേരിലാണ് ആക്രമണമെന്നു പൊലീസ് പറയുന്നു. ഇതിൽ നാലു പ്രതികളെയും അറസ്റ്റ് ചെയ്തു. കേസ് കോടതിയിലാണ്. ആൾക്കൂട്ട ആക്രമണത്തിൽ 9 പേർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. പട്ടികജാതി – പട്ടികവർഗ നിയമങ്ങൾ പ്രകാരവും കേസുണ്ട്. 8 പേരെ അറസ്റ്റ് ചെയ്തെന്ന് എഎസ്‌പി സഞ്ജീവ് ഉയികെ പറഞ്ഞു.

കേസ് പിൻവലിപ്പിക്കാൻ കുറെപ്പേർ സമ്മർദം ചെലുത്തിയിരുന്നെന്നു 18കാരിയായ പെൺകുട്ടി വെളിപ്പെടുത്തി. ഇതാണ് ആക്രമണത്തിനു കാരണമെന്നും അവർ പറഞ്ഞു. ‘‘അവർ അവനെ കുറേയേറെ മർദിച്ചു. മകന് അതൊന്നും അതിജീവിക്കാനായില്ല. വസ്ത്രങ്ങൾ ബലമായി വലിച്ചൂരി എന്നെ നഗ്നയാക്കി. സ്ഥലത്തെത്തിയ പൊലീസ് എനിക്കൊരു തോർത്ത് തന്നു. സാരി കിട്ടുന്നതുവരെ തോർത്തുടുത്ത് അവിടെ നിൽക്കുകയായിരുന്നു’’– കുട്ടികളുടെ അമ്മ വിശദീകരിച്ചു.

ആൾക്കൂട്ടം വീട് പൂർണമായി നശിപ്പിച്ചെന്നും കരഞ്ഞുകൊണ്ട് അവർ പറഞ്ഞു. അക്രമികൾക്കെതിരെ നടപടിയെടുക്കാമെന്നു ജില്ലാ ഭരണകൂടം ഉറപ്പുനൽകിയതിനു ശേഷമാണ്, കൊല്ലപ്പെട്ട ആൺകുട്ടിയുടെ സംസ്കാരച്ചടങ്ങുകൾ കുടുംബം നിർവഹിച്ചത്. ദലിത് അതിക്രമങ്ങളുടെ ലബോറട്ടറിയായി മധ്യപ്രദേശിനെ ബിജെപി സർക്കാർ മാറ്റിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ കുറ്റപ്പെടുത്തി.

English Summary: Dalit Woman Stripped Naked, Son Beaten To Death Over Daughter's Complaint

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com