ADVERTISEMENT

കോട്ടയം (പുതുപ്പള്ളി)∙ യുഡിഎഫിനും എൽഡിഎഫിനും വികസനം ചർച്ചചെയ്യാൻ സാധിക്കാത്തതുകൊണ്ടാണ് വ്യക്തിപരമായ അധിക്ഷേപങ്ങളും മറ്റും നടത്തി ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നതെന്ന് എൻഡിഎ സ്ഥാനാർഥി ലിജിൻ ലാൽ. ഒരാളെക്കുറിച്ചുള്ള അധിക്ഷേപവുമായി ബന്ധപ്പെട്ട് രണ്ട് മൂന്നു ദിവസം ചർച്ച നടക്കും. അതുകഴിഞ്ഞ് അടുത്തയാളെക്കുറിച്ചുള്ള അധിക്ഷേപമാകും. ഇങ്ങനെ പ്രചാരണദിവസങ്ങൾ തള്ളിനീക്കാനാണ് എൽഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. 53 വർഷത്തിനുശേഷം പുതുപ്പള്ളിയിൽ മാറ്റമുണ്ടാകുമെന്നും എൽഡിഎഫ് ദുർഭരണത്തിൽ മടുത്ത ജനം ബിജെപിക്ക് വോട്ടുചെയ്യുമെന്നും ലിജിൻ ലാൽ പറയുന്നു.

‘‘സംസ്ഥാനത്തുതന്നെ ഏറ്റവും മോശം റോഡുകളുള്ളത് പുതുപ്പള്ളിയിലാണ്. അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ ഇത്രയും പിന്നാക്കം നിൽക്കുന്ന മണ്ഡലം വേറെയില്ല. ഉമ്മൻ ചാണ്ടി മന്ത്രിയും മുഖ്യമന്ത്രിയുമായിരുന്നിട്ടും എടുത്തുപറയാൻ മാത്രമുള്ള ഒരു കാര്യവും ചെയ്തില്ല. 53 വർഷം ഒരു മണ്ഡലത്തിനുവേണ്ടി പ്രവർത്തിക്കാൻ അവസരം ലഭിക്കുക എന്നത് വളരെ കൂടുതലാണ്. എന്നിട്ടും ഒന്നും ചെയ്തില്ല.

‘‘യുഡിഎഫിനെ സഹായിക്കാൻ ബിജെപിയും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് തിരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിക്കുകയായിരുന്നുവെന്ന ആരോപണം സാമാന്യബുദ്ധിക്ക് നിരക്കാത്തതാണ്. ഏതെല്ലാം സംസ്ഥാനങ്ങളിൽ എപ്പോഴൊക്കെ തിരഞ്ഞെടുപ്പ് നടത്തണം എന്ന് എഴുതിക്കൊടുക്കലല്ല ബിജെപിയുടെ പണി. മധ്യപ്രദേശ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലും അതിനുശേഷം ലോക്സഭാ തിരഞ്ഞെടുപ്പും വരാൻ പോകുന്നു. അതിന്റെയൊക്കെ സമയക്രമം തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മിഷനാണ്, അല്ലാതെ ബിജെപിയല്ല. വികസനത്തെക്കുറിച്ചോ മണ്ഡലത്തിന്റെ പുരോഗതിയെക്കുറിച്ചോ ചർച്ച ചെയ്യാൻ സാധിക്കാത്തതിനാലാണ് ഇത്തരം ആരോപണങ്ങളും പ്രചാരണങ്ങളുമായി ഇരുമുന്നണികളും രംഗത്തിറങ്ങിയിരിക്കുന്നത്’’.–ലിജിൻ ലാൽ പറഞ്ഞു.

English Summary: NDA Candidate Lijin Lal About Puthuppally Development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com