ADVERTISEMENT

ബെംഗളുരു∙ ചന്ദ്രയാൻ 3 ദൗത്യത്തിലെ വിക്രം ലാൻഡറിൽനിന്നു പുറത്തിറങ്ങി സഞ്ചാരം നടത്തുന്ന പ്രഗ്യാൻ റോവർ വിക്രം ലാൻഡറിന്റെ ചിത്രം പകർത്തി. ചന്ദ്രനിൽ പ്രയാണം തുടരുന്നതിനിടെയാണു ബുധനാഴ്ച രാവിലെ പ്രഗ്യാൻ റോവർ വിക്രമിനെ പകർത്തിയത്. ഈ ചിത്രം ഐഎസ്ആർഒ പുറത്തുവിട്ടു. 

ലാൻഡർ ചന്ദ്രോപരിതലത്തിൽ നിൽക്കുന്നത് ‘ഇമേജ് ഓഫ് ദ് മിഷൻ’ എന്ന പേരിലാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. റോവറിലെ നാവിഗേഷൻ ക്യാമറയാണ് ചിത്രം പകർത്തിയത്. 

കഴിഞ്ഞ ദിവസം ചന്ദ്രോപരിതലത്തിൽ സൾഫറിന്റെ സാന്നിധ്യം ചന്ദ്രയാൻ 3 ദൗത്യം സ്ഥിരീകരിച്ചിരുന്നു. പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്‌പെക്‌ട്രോസ്‌കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൾഫറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. അലുമിനിയം, കാൽസ്യം, ക്രോമിയം, ഇരുമ്പ്, ടൈറ്റാനിയം, സിലിക്കൺ, മഗ്നീഷ്യം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിരുന്നു. ചന്ദ്രോപരിതലത്തിലെ മണ്ണിൽ നേരിട്ട് പരീക്ഷണം നടത്തി ഇവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. ‘ലിബ്സി’നു പുറമെ ആൽഫ പാർട്ടിക്കിൾ എക്സറേ സ്‌പെട്രോമീറ്റർ (എപിഎക്സ്എസ്) എന്ന ശാസ്ത്രീയ ഉപകരണവും റോവറിലുണ്ട്. ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയുമാണ് എപിഎക്സ്എസ് പരിശോധിക്കുക. ഈ ഉപകരണങ്ങള്‍ കഴിഞ്ഞ ദിവസം മുതലാണ് പ്രവർത്തനം തുടങ്ങിയത്. 

സ്വയം വിലയിരുത്തിയതും റോവറിൽനിന്നുള്ളതുമായ വിവരങ്ങൾ വിക്രം ലാൻഡർ റേഡിയോ തരംഗങ്ങൾ മുഖേന ബെംഗളുരു ബയലാലുവിലെ ഡീപ് സ്‍‌പേസ് നെറ്റ്‌വർക്ക് ആന്റിനകളിലേക്കാണു കൈമാറുന്നത്. നേരിട്ട് വിവരം കൈമാറാൻ വിക്രമിന് ശേഷിയുണ്ട്. തുടർന്ന് ബെംഗളുരുവിലെ ഇസ്ട്രാക് കൺട്രോൾ സ്റ്റേഷൻ വിശകലനം ചെയ്യും. ഈ ആശയവിനിമയത്തിന് തടസ്സം നേരിട്ടാൽ ചന്ദ്രയാൻ–2 ഓർബിറ്റർ ഉപയോഗിച്ചും ആശയവിനിമയത്തിനു സൗകര്യമുണ്ട്. നാസയുടെയും യൂറോപ്യൻ സ്‌പേസ് ഏജൻസിയുടെയും വിവധ കേന്ദ്രങ്ങളും ഇതിനായി ഐഎസ്ആർഒയെ സഹായിക്കുന്നുണ്ട്. 

English Summary: Pragyan Rover clicked an image of Vikram Lander 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com