‘സെക്രട്ടേറിയറ്റ്, തമ്പുരാൻ കോട്ടയായി തുടരുന്നു’: മന്ത്രി റിയാസിനെ വേദിയിലിരുത്തി വിമർശനം
Mail This Article
തിരുവനന്തപുരം∙ സംസ്ഥാന സെക്രട്ടേറിയറ്റ് തമ്പുരാൻ കോട്ടയായി തുടരുന്നുവെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിസന്റ് സ്വാമി സച്ചിദാനന്ദ. സംസ്ഥാനത്ത് സാമൂഹ്യനീതി കൈവന്നിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. ശിവഗിരിയിൽ നടത്തിയ പ്രസംഗത്തിൽ പൊതുമരാമത്തു മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. 169 ാമത് ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി ശിവഗിരിയിലെ ചതയദിന ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മന്ത്രി.
‘‘ഗുരുദേവൻ സൃഷ്ടിച്ച മാറ്റത്തിന്റെ, വിപ്ലവത്തിന്റെ ദീപശിഖ ഏറ്റുവാങ്ങിക്കൊണ്ടു മാനവരൊക്കെയും തുല്യമായ സൗമൂഹികനീതി കൈവരിക്കണം. തുല്യമായ സാമൂഹികനീതി കേരളക്കരയ്ക്ക് കൈവന്നോ? സെക്രട്ടേറിയറ്റ് ഇപ്പോഴും തമ്പുരാൻ കോട്ടയായി തുടരുകയാണ്. അതിനൊക്കെ മാറ്റമുണ്ടാകണം.’– സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ക്ഷേത്രത്തിൽ എല്ലാവർക്കും തൊഴാനുള്ള അവസരം മാത്രമല്ല എല്ലാവർക്കും പൂജയ്ക്ക് കാർമികത്വം വഹിക്കാനും ക്ഷേത്രഭരണം നടത്താനുമുള്ള അവകാശവുമായിരുന്നു ശ്രീനാരായണ ഗുരു ആഗ്രഹിച്ചത്. എന്നാൽ ഏത് സർക്കാര് വന്നിട്ടും ഇപ്പോഴും അതിനു മാറ്റമുണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
English Summary: 'State Secretariat remains an elits zone', says Swami Satchidananda