പരമാധികാരത്തിൽ കൈകടത്തിയെന്ന് വിയറ്റ്നാം; ചൈനാ ഭൂപടത്തെ എതിർത്ത് കൂടുതൽ രാജ്യങ്ങൾ ഇന്ത്യക്കൊപ്പം
Mail This Article
ന്യൂഡൽഹി ∙ ചൈന പുറത്തുവിട്ട പുതിയ ഭൂപടത്തിൽ എതിർപ്പുമായി കൂടുതൽ രാജ്യങ്ങള്‍ രംഗത്ത്. വിയറ്റ്നാം, മലേഷ്യ, തയ്‌വാൻ, ഫിലിപൈൻസ് തുടങ്ങിയ രാജ്യങ്ങളാണ് ചൈന പുറത്തുവിട്ട ഭൂപടത്തിനെതിരെ നിലപാടു സ്വീകരിച്ചത്. സ്പ്രാറ്റ്‌ലി, പാഴ്സല്‍ ദ്വീപുകളും സമുദ്രാതിർത്തിയും ഭൂപടത്തിൽ ഉള്‍പ്പെടുത്തിയതിലൂടെ ചൈന തങ്ങളുടെ പരമാധികാരത്തിൽ കൈകടത്തിയതായി വിയറ്റ്നാം പ്രതികരിച്ചു.
തെക്കൻ ചൈനാ കടലില്‍, ചൈനയുടെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് വിയറ്റ്നാമും ഫിലിപിൻസും വ്യക്തമാക്കി. തങ്ങളുടെ അതിർത്തി പ്രദേശങ്ങളെ ചൈന ഭൂപടത്തിൽ ഉൾപ്പെടുത്തിയെന്ന് കാണിച്ച് മലേഷ്യയും തയ്‌വാനും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നേരത്തെ അരുണാചൽ പ്രദേശും അക്സായി ചിന്നും ഭൂപടത്തിൽ ഉള്‍പ്പെടുത്തിയതിനെതിരെ ഇന്ത്യയും രംഗത്തു വന്നിരുന്നു. എന്നാൽ ഭൂപടം പുറത്തുവിട്ടത് സാധാരണ കീഴ്‌വഴക്കം മാത്രമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ ബുധനാഴ്ച പ്രതികരിച്ചു.
1947 ലെ ഭൂപട പ്രകാരം, തെക്കൻ ചൈനാ കടലിലെ 80 ശതമാനവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ചൈന വാദിക്കുന്നു. ഹൈനാൻ ദ്വീപിന് തെക്ക് 1800 കിലോമീറ്റർ സമുദ്രാതിർത്തി തങ്ങളുടേതാണെന്നാണ് ചൈനീസ് വാദം. വിയറ്റ്നാം, ഫിലിപൈൻസ്, ബ്രൂണെയ്, മലേഷ്യ, തയ്‌വാൻ എന്നീ രാജ്യങ്ങൾ അതിരു പങ്കിടുന്ന സമുദ്ര മേഖലയാണിത്.
English Summary: New China Map Draws More Rejection, 4 Asian Countries Back India's Call