ADVERTISEMENT

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുകയാണ്. പരമാവധി വോട്ട് സമാഹരിക്കാൻ മൂന്നു മുന്നണികളുടെയും പ്രധാന നേതാക്കളെല്ലാം മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണത്തിലാണ്. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനെ കുറിച്ചും സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ മനോരമ ഓൺലൈനോടു പ്രതികരിക്കുന്നു.

∙ അവകാശവാദങ്ങൾക്കില്ലെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്

സിപിഎം പരാജയം സമ്മതിച്ചുവെന്നത് എം.വി. ഗോവിന്ദന്റെ ആ പ്രസ്താവന കൊണ്ടുതന്നെ വ്യക്തമാകുകയാണ്. പരാജയം സമ്മതിച്ചുകൊണ്ട് എൽഡിഎഫ് നടത്തുന്ന ചടങ്ങ് മാത്രമാണ് പുതുപ്പള്ളിയിൽ കാണുന്നത്. ചാണ്ടി ഉമ്മന് ചരിത്രവിജയം ലഭിക്കുമെന്ന് സിപിഎമ്മിന് നന്നായി അറിയാം. അതുകൊണ്ടാണ് ഇത്തരം പ്രസ്താവനകൾ തിരഞ്ഞെടുപ്പിനു മുൻപേതന്നെ അവർ നടത്തുന്നത്. 

∙ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പ്രചാരണതന്ത്രം യുഡിഎഫ് പുതുപ്പള്ളിയിലും പയറ്റുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ ക്യാംപ് ചെയ്തുള്ള പ്രചാരണം എൽഡിഎഫ് ഒഴിവാക്കി

മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കൂടുതൽ ദിവസം പുതുപ്പള്ളിയിൽ പ്രചാരണത്തിന് മുതിർന്നിരുന്നെങ്കിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറേക്കൂടി കൂടിയേനെ. മുഖ്യമന്ത്രി മൂന്നു ദിവസം മണ്ഡലത്തിൽ എത്തിയതോടെ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കൂടുമെന്ന് ഉറപ്പാണ്. മന്ത്രിമാർ എല്ലാവരും ഏതാനും ദിവസം കൂടി മണ്ഡലത്തിൽ ചെലവഴിച്ചിരുന്നെങ്കിൽ ഭൂരിപക്ഷം കുറേക്കൂടി വർധിച്ചേനെ. 

∙ വികസനം ചർച്ച ചെയ്യാമെന്നു പറയുമ്പോഴും കെ റെയിലിനെ കുറിച്ച് സംസാരിക്കാൻ എൽഡിഎഫ് തയാറാകുന്നില്ല

കെ റെയിലിനെ കുറിച്ച് പുതുപ്പള്ളിയിൽ സംസാരിച്ചാൽ എൽ‌ഡിഎഫിന്റെ അവസ്ഥ കൂടുതൽ പരിതാപകരമായേനെ. യുഡിഎഫിന് അത് കൂടുതൽ അനുകൂല സാഹചര്യം സൃഷ്ടിക്കുകയും ഭൂരിപക്ഷം കുറേകൂടി വർധിക്കുകയും ചെയ്യും. അതേകുറിച്ച് അവർക്ക് അറിയാവുന്നതുകൊണ്ടാണ് കെ റെയിൽ പുതുപ്പള്ളിയിൽ ചർച്ച ചെയ്യേണ്ടെന്ന് എൽഡിഎഫ് തീരുമാനിച്ചത്. 

∙ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടികാട്ടിയ നടൻ ജയസൂര്യയോടുള്ള കൃഷി മന്ത്രി പി. പ്രസാദിന്റെ പ്രതികരണത്തെ എങ്ങനെ വിലയിരുത്തുന്നു?

നടൻ ജയസൂര്യ പറഞ്ഞത് മുഴുവൻ ശരിയാണ്. വസ്തുത പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തെ അധിക്ഷേപിക്കാൻ‌ സിപിഎം സൈബർ സഖാക്കളെ നിയോഗിച്ചിരിക്കുകയാണ്. നെല്ല് കൊടുത്തിട്ട് നെല്ലിന് വില കിട്ടുന്നില്ല. കർഷകർ മുഴുവൻ കഷ്ടപ്പെടുകയാണ്. നാളികേരത്തിന് വിലയില്ല. കുരുമുളകിനും റബറിനും ഏലത്തിനും വിലയില്ല. ആളുകൾ എങ്ങനെ ജീവിക്കും? സർക്കാർ ഇതില്ലൊന്നും ഒരു ശ്രദ്ധയും കാണിക്കുന്നില്ല. ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. അതുകൊണ്ടു തന്നെ ജയസൂര്യ പറഞ്ഞത് നൂറു ശതമാനം ശരിയാണ്. 

∙ സാമ്പത്തിക പ്രതിസന്ധിക്കിടയിലും മാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപ ചെലവിൽ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള സർക്കാർ തീരുമാനത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?

നെല്ലിന്റെ പണം കർഷകനു കൊടുക്കാൻ സർക്കാരിന് നിവർത്തിയില്ല. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പോലും ട്രഷറിയിൽ നിന്നു മാറിയെടുക്കാൻ കഴിയുന്നില്ല. അപ്പോഴാണ് 80 ലക്ഷം രൂപ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ തീരുമാനമെടുത്തിരിക്കുന്നത്. ഇതൊക്കെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇത് അനാവശ്യമാണ്. ഇതിനെ അംഗീകരിക്കാൻ സാധ്യമല്ല. 

∙ യുവജനകമ്മിഷൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശിക അനുവദിച്ചു. 

സിപിഎമ്മിന് ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും കൊടുക്കാൻ പണമുണ്ട്. സർക്കാർ ജീവനക്കാർക്ക് ഏഴു ഘഡു ഡിഎ കൊടുക്കാനുണ്ട്. അത് കൊടുക്കുന്നില്ല. സമാശ്വാസ പദ്ധതിപ്രകാരം പെൻഷൻകാർക്ക് ആനുകൂല്യം കൊടുക്കുന്നില്ല. നാട്ടിൽ ഒരു വികസനവും നടക്കുന്നില്ല. ചിന്ത ജെറോമിനെപ്പോലുള്ളവർക്ക് കുടിശിക കൊടുക്കാം. മുഖ്യമന്ത്രിക്ക് യാത്ര ചെയ്യാൻ ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ പണമുണ്ട്. ഇതാണ് ഈ സർക്കാരിന്റെ നയം. പാർ‌ട്ടിക്കാർക്കു വേണ്ടി മാത്രമുള്ള ഭരണമാണിത്. പുതുപ്പള്ളിയിലെ ജനങ്ങളിലൂടെ കേരളം ഇതിന് ശക്തമായ തിരിച്ചടി കൊടുക്കും. 

English Summary: Special interview with former opposition leader Ramesh Chennithala MLA on Puthupally byelection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com