‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’: പിന്തുണച്ച് പ്രശാന്ത് കിഷോർ, ‘ലക്ഷ്യം നല്ലതായിരിക്കണം’
Mail This Article
ന്യൂഡൽഹി∙ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ബിജെപി വാദത്തെ പിന്തുണച്ച് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ശരിയായ ഉദ്ദേശ്യശുദ്ധിയോടെ 4–5 വർഷമെടുത്ത് മാറ്റങ്ങൾ കൊണ്ടുവന്നാൽ അതു രാജ്യത്തിന്റെ താൽപര്യത്തിന് ഗുണകരമായിരിക്കുമെന്നാണ് പ്രശാന്ത് കിഷോറിന്റെ അഭിപ്രായം.
സ്വാതന്ത്ര്യത്തിനുശേഷം 1967 വരെ 18 വർഷം രാജ്യത്ത് തിരഞ്ഞെടുപ്പുകൾ ഒരേസമയത്താണ് നടത്തിയിരുന്നതെന്നും ലോക്സഭാ, സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചാക്കിയാലുള്ള ഗുണങ്ങളെക്കുറിച്ചും വാർത്താ ഏജൻസിയായ എഎൻഐക്കു പങ്കുവച്ച വിഡിയോയിൽ പ്രശാന്ത് പറയുന്നുണ്ട്.
‘‘ഇന്ത്യ പോലൊരു വലിയ രാജ്യത്തിന്റെ 25% ഭാഗവും ഓരോ വർഷവും തിരഞ്ഞെടുപ്പിലേക്കു പോകുന്നു. സർക്കാരുകളെ നയിക്കുന്നവർ ഈ തിരഞ്ഞെടുപ്പ് വൃത്തത്തിൽപ്പെട്ട് തിരക്കിലാണ്. ഇത് ഒന്നോ രണ്ടോ തവണയാക്കിയാൽ കാര്യങ്ങൾ മെച്ചപ്പെടും. ചെലവു കുറയ്ക്കുന്നതിനൊപ്പം ജനങ്ങൾക്ക് ഒരിക്കൽ തീരുമാനം എടുത്താൽ മതിയെന്നതും മേന്മയാണ്.
ഒറ്റരാത്രികൊണ്ട് കാര്യങ്ങൾ മാറ്റാമെന്നു വിചാരിക്കരുത്. പ്രശ്നങ്ങൾ ഉയരും. സർക്കാർ ചിലപ്പോൾ ഒരു ബിൽ കൊണ്ടുവന്നേക്കാം. അതു കൊണ്ടുവരട്ടേ, സർക്കാരിന് നല്ല ഉദ്ദേശ്യശുദ്ധിയാണെങ്കിൽ അതു രാജ്യത്തിനു ഗുണം ചെയ്യും. എന്നാൽ സർക്കാർ എന്ത് ഉദ്ദേശ്യത്തിലാണ് അതു കൊണ്ടുവരുന്നത് എന്നിരിക്കും’’ – അദ്ദേഹം വ്യക്തമാക്കി.
English Summary: "Election Strategist Prashant Kishore Backs BJP's 'One Country, One Election'