ADVERTISEMENT

കോട്ടയം ∙ പുതുപ്പള്ളിയിലെ ജനവിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി.തോമസ്. പാർട്ടിയുടെ വോട്ടുവിഹിതത്തിൽ കുറവുണ്ടായിട്ടില്ല. കേഡർ വോട്ടുകൾ പോലും ലഭിച്ചില്ലെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ജെയ്‌ക് മാധ്യമങ്ങളോടു പറഞ്ഞു.

‘‘മുൻ മുഖ്യമന്ത്രിയുടെ മരണാനന്തരം വളരെ കുറഞ്ഞ ദിവസങ്ങൾക്കുള്ളിലാണ് ഉപതിരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഈ ഘട്ടത്തിലും ഞങ്ങൾ മുന്നോട്ടുവയ്ക്കാൻ ശ്രമിച്ചത് ജനങ്ങളുടെ ജീവിത പ്രശ്നങ്ങളാണ്. അതിനോട് യുഡിഎഫിന്റെ പ്രതികരണമെന്തായിരുന്നു? യുഡിഎഫിന്റെ നേതൃത്വം അതിനെ ഏതുനിലയിലാണ് അഭിസംബോധന ചെയ്തത്? ആ വികസനത്തിന്റെ അനുഭവങ്ങളെയും പുതുപ്പള്ളിയുടെ ജീവിത പ്രശ്നങ്ങളെയും മതനിരപേക്ഷ രാഷ്ട്രീയത്തെയും കുറിച്ചൊക്കെ വിശകലനം ചെയ്യാൻ ഞങ്ങൾ തയാറായി വന്നപ്പോൾ, അതിനോടായിരുന്നില്ല യുഡിഎഫിന്റെ പ്രതികരണം. ചില പേരുകളെ സംബന്ധിച്ചു മാത്രമായിരുന്നു. അതിന്റെ മറവിൽ എന്തെങ്കിലും രാഷ്ട്രീയ മുതലെടുപ്പിനു കഴിയുമോ? ഇതായിരുന്നു അവരുടെ ഭാഗത്തുനിന്നുണ്ടായത്.

ഞാൻ ഏകപക്ഷീയമായി വിധിതീർപ്പിനില്ല. ഞങ്ങൾ മുന്നോട്ടുവച്ച പുതുപ്പള്ളിയുടെ വികസനത്തിനും മുന്നേറ്റത്തിനും വേണ്ടിയുള്ള രാഷ്ട്രീയ സമരങ്ങൾ, ശ്രമങ്ങൾ ഇനിയും തുടരും. അതിൽ സംശയം വേണ്ട. ബിജെപി വോട്ട് ഷെയറിനെ സംബന്ധിച്ച് തിരഞ്ഞെടുപ്പിനു മുൻപുതന്നെ ഞങ്ങൾ വിശദീകരിച്ചിട്ടുള്ളതാണ്. അത് ഏകപക്ഷീയമായ ഒരഭിപ്രായപ്രകടനമെന്ന നിലയിലല്ല, കണക്കുകളുടെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. 2019-ൽ 20,911 വോട്ടുകളുള്ള പാർട്ടിയായിരുന്നു പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ബിജെപി. എന്നാൽ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിന്റെ നേർപകുതിയാണുണ്ടായത്. 2023-ൽ 40 മുതൽ 50 വരെ ബിജെപിയുടെ വോട്ട് ഷെയർ ഇടിഞ്ഞു. ബിജെപി വോട്ട് ആരു ചെയ്തു, ആർക്കു ചെയ്തു എന്നതിൽ ഞാൻ തീർപ്പ് കൽപ്പിക്കുന്നില്ല.

പുതുപ്പള്ളിയിൽ‌ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാണ്ടി ഉമ്മൻ (ചിത്രം: മനോരമ)
പുതുപ്പള്ളിയിൽ‌ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ചാണ്ടി ഉമ്മൻ (ചിത്രം: മനോരമ)

പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകള്‍ പോലും ലഭിച്ചില്ല എന്ന വാദത്തിന് വസ്‌തുതകളുടെ പിന്‍ബലമില്ല. 2019 പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വോട്ടുവിഹിതം 39,483 ആയിരുന്നു. 2011 നിയമസഭ തിരഞ്ഞെടുപ്പില്‍ അത് 36,667 ആയി. ഈ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ വോട്ടുവിഹിതം 41,982 ആണ്. ഈ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ വോട്ടുവിഹിതത്തിൽ കുറവുണ്ടായിട്ടില്ല. മുന്നണിയുടെ പ്രചാരണരീതിയിൽ എവിടെയും കോട്ടം തട്ടിയിട്ടില്ല. സമാനതകളില്ലാത്തതായിരുന്നു ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യം. വൈകാരികതയുടെ പശ്ചാത്തലത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ആ വൈകാരികതയെ നിലനിർത്താൻ യുഡിഎഫ് ശ്രമിച്ചു. ഇപ്പോള്‍ രാഷ്‌ട്രീയ പരാജയമെന്ന് പറയുന്ന കോണ്‍ഗ്രസ് പ്രചാരണസമയത്ത് രാഷ്‌ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല’’– ജെയ്ക് പറഞ്ഞു. 

English Summary: LDF candidate Jaick C. Thomas comments on the Puthuppally byelection verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com