ജാതി വിവേചനത്തെക്കുറിച്ച് സർവേ; മണിക്കൂറുകൾക്കകം പിൻവലിച്ച് ഡൽഹി ഐഐടി
Mail This Article
ന്യൂഡൽഹി∙ ജാതി വിവേചനത്തെക്കുറിച്ച് ബോർഡ് ഫോർ സ്റ്റുഡന്റ്സ് പബ്ലിക്കേഷൻസ് (ബിഎസ്പി) പ്രഖ്യാപിച്ച സർവേ മണിക്കൂറുകൾക്കകം പിൻവലിച്ചു. ഐഐടി ഡൽഹി ക്യാംപസിൽ രണ്ട് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് സർവേ സംഘടിപ്പിക്കാൻ നീക്കം നടന്നത്.
സർവേ അപ്രസക്തമാണെന്ന് ചില വിദ്യാർഥികൾ പ്രതികരിച്ചു. നിലവിലെ സംവരണ വ്യവസ്ഥകൾ മാറ്റി പൂർണമായും സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്നായിരുന്നു വിദ്യാർഥികളുടെ പ്രതികരണം.
എസ്‌സി / എസ്ടി സെൽ പരാതി ഉന്നയിച്ചതോടെയാണ് ബിഎസ്പി സർവേ പിൻവലിച്ചത്. എസ്‌സി / എസ്ടി വിദ്യാർഥികളുടെ അഭിപ്രായം കൂടി തേടിയശേഷമായിരിക്കും പുതിയ സർവേ നടത്തുന്നതെന്ന് ബിഎസ്പി അറിയിച്ചു. ക്യാംപസിലെ ജാതി വിവേചനത്തെക്കുറിച്ച് ധാരണ ലഭിക്കുന്നതിനാണ് സർവേ സംഘടിപ്പിക്കാൻ തീരുമാനിച്ചത്. അടുത്തിടെ നടന്ന ആത്മഹത്യകളുമായി ഇതിനു ബന്ധമില്ലെന്നും മാസങ്ങൾക്കു മുൻപ് തന്നെ സർവേ നടപടികൾ ആരംഭിച്ചിരുന്നുവെന്നും ബിഎസ്പി മേധാവി അറിയിച്ചു.
പുതിയ ചോദ്യങ്ങളുമായി സർവേ സംഘടിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ഐഐടി ഡൽഹി എസ്‌സി / എസ്ടി സെൽ ഉദ്യോഗസ്ഥൻ പ്രവീൺ ഇൻഗോൾ പറഞ്ഞു.
ഒരാഴ്ച മുമ്പാണ് ബിടെക് വിദ്യാർഥിയായ എസ്‌സി വിഭാഗത്തിൽപ്പെടുന്ന അനിൽ കുമാർ ആത്മഹത്യ ചെയ്തത്. മറ്റൊരു വിദ്യാർഥിയായ ആയുഷ് അഷ്ന ഒരുമാസം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു.
English Summary: IIT-Delhi caste discrimination survey withdrawn