ആദ്യം ഫുജൈറ, പിന്നെ ഹൈഫ വഴി യൂറോപ്പ്; ചരിത്രമാകും ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് ഇടനാഴി
![Narendra Modi, Joe Biden, Mohammed bin Salman bin Abdulaziz Al Saud, Ursula von der Leyen (PTI Photo) പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ, യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവർ. (PTI Photo)](https://img-mm.manoramaonline.com/content/dam/mm/mo/config-assets/mo-default.jpg?w=1120&h=583)
Mail This Article
ന്യൂഡൽഹി ∙ ജി20 ഉച്ചകോടിക്കിടെ റെയിൽ, കപ്പൽ മാർഗങ്ങളിലൂടെ ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു ധാരണയായതോടെ മേഖലയിൽ നിർണായകമായ മാറ്റങ്ങൾ ഉണ്ടാകുമെന്ന് വിലയിരുത്തൽ. ഇന്ത്യയിൽ നിന്ന് കപ്പലിൽ ഗൾഫിലേതടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും തുടർന്ന് ട്രെയിനിൽ യൂറോപ്പിലേക്കും ചരക്കു ഗതാഗതം സാധ്യമാക്കുന്നതാണ് പദ്ധതി. രണ്ടര വർഷം മുന്‍പ് ഇന്ത്യയും അടുത്ത സഖ്യകക്ഷിയായ യുഎഇയും വിഭാവനം ചെയ്ത ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് ഇടനാഴി, ഇന്ത്യയെയും യൂറോപ്പിനെയും സൗദി അറേബ്യ വഴി അടുപ്പിക്കും.
ഇന്ത്യയിൽ നിന്ന് കപ്പലിൽ കണ്ടെയ്നറുകൾ വഴി യുഎഇയുടെ കിഴക്കൻ കടൽത്തീരത്തുള്ള ഫുജൈറ തുറമുഖത്തെത്തുന്ന ചരക്ക് പിന്നീട് സൗദി അറേബ്യ, ജോർദാൻ വഴി 2650 കിലോമീറ്റർ റെയിൽറോഡ് പാതയിലൂടെ ഇസ്രയേലിലെ ഹൈഫ തുറമുഖത്തെത്തും. ഇരു രാജ്യങ്ങൾക്കുമിടയിൽ ഏകദേശം 1,850 കിലോമീറ്റർ റെയിൽറോഡ് ഇതിനകം പ്രവർത്തിക്കുന്നുണ്ട്. ശേഷിക്കുന്ന ഭാഗം സൗദി അറേബ്യ നിർമിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇന്ത്യയിൽ നിന്നും നേപ്പാൾ, ബംഗ്ലദേശ് തുടങ്ങി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള ചരക്കുകൾ ഹൈഫ തുറമുഖത്തുനിന്ന് ഇറ്റലി, ജർമനി, ഫ്രാൻസ് എന്നിവയുൾപ്പെടെ യൂറോപ്പിലെ വിവിധ തുറമുഖങ്ങളിലേക്ക് കയറ്റി അയയ്ക്കും.
ഘട്ടം ഘട്ടമായി ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് ഇടനാഴി പൂർത്തിയാക്കും. സൗരോർജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന റെയിൽ എൻജിനുകളാവും ഉപയോഗിക്കുക. ഭാവിയിൽ വിയറ്റ്നാമിൽ നിന്ന് മ്യാൻമർ, ബംഗ്ലദേശ് വഴി ഇന്ത്യയിലേക്ക് ചരക്കുകൾ അയയ്ക്കാനും എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ ഇന്ത്യൻ ചരക്കുകൾ യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ഒരു റെയിൽപ്പാലമായിരിക്കും ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് ഇടനാഴി. ഇസ്രയേലിലെ ഹൈഫ തുറമുഖം നിലവിൽ ഒരു ഇന്ത്യൻ കമ്പനിയാണ് പ്രവർത്തിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, സൗദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ, യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ്, യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി എന്നിവരാണ് ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് ഇടനാഴി പദ്ധതി പ്രഖ്യാപനത്തിൽ പങ്കെടുത്തത്.
English Summary: The Middle-East trade-tech corridor will bring India and Europe close via Arabia