ADVERTISEMENT

കോഴിക്കോട് ∙ ജില്ലയിൽ മരിച്ച രണ്ടു പേർക്ക് നിപ്പ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്രസംഘം ഉടൻ സംസ്ഥാനത്തെത്തും. സംശയമുള്ള നാലു സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു രണ്ടു മരണങ്ങളും. 

മരിച്ച രണ്ട് പേർക്കും നിപ്പ ലക്ഷണങ്ങൾ ഉണ്ടായതോടെയാണു പരിശോധിച്ചത്. ഇവരിലൊരാളുടെ മൂന്നു ബന്ധുക്കളും ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ ബന്ധുക്കളും ചികിത്സിച്ച ആരോഗ്യപ്രവർത്തകരും നിരീക്ഷണത്തിലുണ്ട്. നിപ്പ ലക്ഷണങ്ങൾ കണ്ട സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രി അധിക‍ൃതർ വിവരം സർക്കാരിനെ അറിയിക്കുകയായിരുന്നു. തുടർന്ന് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു. 

ജില്ലയിൽ നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. കൺട്രോൾ റൂം ഫോൺ നമ്പറുകൾ: 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100.

നേരത്തെ രണ്ടു വട്ടം കേരളത്തിൽ നിപ്പ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത് പ്രകാരമുള്ള നടപടികളാണ് ആരോഗ്യവകുപ്പ് സ്വീകരിക്കുന്നത്. ഓഗസ്റ്റ് 30നാണ് ആദ്യം മരണം സംഭവിച്ചത്. മരുതോങ്കര സ്വദേശിയാണ് മരിച്ചത്. ഇയാളുടെ നാലും ഒൻപതും വയസ്സുള്ള രണ്ട് മക്കളും ഒരു ബന്ധുവും ചികിത്സയിലുള്ളത്. ഇതിൽ മക്കളുടെ ആരോഗ്യസ്ഥിതിയാണ് ഗുരുതരമായി തുടരുന്നത്.

ഒൻപതു വയസ്സുകാരൻ വെന്റിലേറ്ററിന്‍റെ സഹായത്താലാണ് കഴിയുന്നത്. ബന്ധുവായ 25 വയസ്സുകാരന്റെ നില തൃപ്തികരമാണെന്നാണ് വിവരം. തിങ്കളാഴ്ചയാണ് അടുത്തയാൾ മരിച്ചത്. ആദ്യ രോഗി മരിച്ചപ്പോൾ സാംപിൾ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. മരിച്ച രണ്ടു പേർക്കും നിപ്പ ലക്ഷണങ്ങൾ ഉണ്ടായതോടെ സാംപിളുകൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

കേരളത്തിൽ ആദ്യം നിപ്പ റിപ്പോർട്ട് ചെയ്തത് കോഴിക്കോട്ട് 2018 മേയിലായിരുന്നു. അന്ന് വൈറസ് ബാധിച്ച 18 പേരില്‍ 17 പേരും മരിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യ നിപ വൈറസ് വ്യാപനവും ഇതായിരുന്നു. പിന്നീട് 2019 ജൂണിൽ  കൊച്ചിയിലും രോഗബാധ കണ്ടെത്തിയിരുന്നു. നിപ്പ ബാധിച്ച ഇരുപത്തിമൂന്നുകാരനായ വിദ്യാർഥിയും ചികിത്സയിലൂടെ സുഖം പ്രാപിച്ചു. 2021 ഓഗസ്റ്റ്-സെപ്റ്റംബറില്‍ കോഴിക്കാട്ട് നിപ്പ ബാധ റിപ്പോർട്ട് ചെയ്തിരുന്നു.പാഴൂർ സ്വദേശി മുഹമ്മദ് ഹാഷിം (12) രോഗബാധ മൂലം മരിച്ചു,

ഇന്ത്യയിലെ ആദ്യ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത് 2001 ജനുവരി-ഫെബ്രുവരിയില്‍ ബംഗാളിലെ സിലിഗുരിയിലായിരുന്നു. അന്ന് വൈറസ് ബാധിക്കപ്പെട്ട 66 പേരില്‍ 45 പേര്‍ മരണപ്പെട്ടു. അമേരിക്കയിലെ സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്‍റെ സഹായത്തോടെ 2006 ലാണ് ഈ രോഗവ്യാപനം നിപ വൈറസ് മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഐസിഎംആര്‍-എന്‍ഐവിയില്‍ 2005 ല്‍ ബിഎസ്എല്‍-3 ലാബ് സൗകര്യം സ്ഥാപിക്കപ്പെട്ടതോടെ നിപയുടെ അടുത്ത വരവ് പെട്ടെന്ന് കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. 2007 ഏപ്രിലില്‍ ബംഗാളിലെ തന്നെ നാദിയ ജില്ലയിലായിരുന്നു നിപയുടെ രണ്ടാം പകര്‍ച്ച റിപ്പോര്‍ട്ട് ചെയ്തത്.

English Summary: Nipah confirmed for two persons died in Kozhikode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com