ADVERTISEMENT

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് സോളർ കേസ് പരാതിക്കാരി എഴുതിയ ആദ്യ നിവേദനത്തിൽ ഇല്ലായിരുന്നെന്നും, പിന്നീട് കൂട്ടിച്ചേർത്തത് ഗണേഷ് കുമാർ എംഎൽഎയുടെ ബന്ധുവായ ശരണ്യ മനോജിന്റെ നേതൃത്വത്തിലാണെന്നും പരാതിക്കാരിയുടെ മുൻ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ. കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയുടെ പേരും ആദ്യ നിവേദനത്തിൽ ഇല്ലായിരുന്നു. ഗണേഷ് പീഡിപ്പിച്ചതായി ആദ്യ നിവേദനത്തിൽ പരാതിക്കാരി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു.

പരാതിക്കാരി തനിക്കു നൽകിയത് കത്തല്ലെന്നും നിവേദനത്തിന്റെ കരടായിരുന്നെന്നും ഫെനി ബാലകൃഷ്ണൻ പറഞ്ഞു. 21 പേജുള്ള നിവേദനം പത്തനംതിട്ട സബ് ജയിലിൽവച്ചാണ് സരിത നൽകിയത്. സബ് ജയിലിലെ രേഖകളിൽ 21 പേജുള്ള നിവേദനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ നിർദേശപ്രകാരമാണ് ഗണേഷിന്റെ പിഎ പ്രദീപിനെ നിവേദനം ഏൽപിച്ചത്. പ്രദീപ് ജയിലിനു മുന്നിൽ വരുമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പ്രദീപുമായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് നിവേദനം വായിക്കുന്നത്. നിവേദനത്തിൽ ഉമ്മൻചാണ്ടിയുടേയോ ജോസ് കെ.മാണിയുടേയോ പേരില്ലായിരുന്നു. ഗണേഷിന്റെ പേര് നിവേദനത്തിലുള്ള കാര്യം ശരണ്യമനോജിനോടും പ്രദീപിനോടും പറഞ്ഞിരുന്നു.

പരാതിക്കാരി ജയിലിൽനിന്ന് ഇറങ്ങി 6 മാസം ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചത്. ഗണേഷിന്റെ നിർദേശപ്രകാരം പരാതിക്കാരി തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തുന്നതായി ശരണ്യ മനോജ് എന്നോടു പറഞ്ഞു. മനോജ് ഒരു കത്ത് വായിക്കാൻ തന്നു. അതിൽ ഉമ്മൻചാണ്ടിയെക്കുറിച്ചും ജോസ് കെ.മാണിയെക്കുറിച്ചുമുള്ള ആരോപണം ഉണ്ടായിരുന്നു. പരാതിക്കാരിയുടെ കയ്യക്ഷരത്തിൽ കൂടുതൽ പേജുകൾ ഉൾപ്പെടുത്തുകയായിരുന്നു. പേര് കൂട്ടിച്ചേർക്കുന്നത് ശരിയാണോ എന്നു ചോദിച്ചു. ഇത് മോശമായ പരിപാടിയാണെന്നു പറഞ്ഞുപ്പോൾ ഗണേഷ്കുമാറിന്റെ നിർദേശപ്രകാരമാണെന്നു പറഞ്ഞു. സാറിന് മന്ത്രിയാകാൻ പറ്റിയില്ല, അതുകൊണ്ട് മുഖ്യനെ ഏങ്ങനെയെങ്കിലും താഴെയിറക്കണമെന്നും ശരണ്യ മനോജ് പറഞ്ഞു.  അതിജീവിതയുടെ വീട്ടിൽ കൊണ്ടുപോയി ഇത് അവരുടെ കൈപ്പടയിൽ എഴുതി, ഡ്രാഫ്റ്റ് ചെയ്തിട്ട് വാർത്താസമ്മേളനം നടത്താനും  ശരണ്യ മനോജ് നിർദേശിച്ചു’

ഉമ്മൻചാണ്ടിയുടെ പേരു കൂട്ടിച്ചേർത്തതിലെ പ്രധാന സൂത്രധാരൻ ശരണ്യമനോജും പ്രദീപുമാണ്. പരാതിക്കാരിയുടെ ലൈംഗിക ആരോപണത്തെ പാർട്ടികൾ മുതലെടുത്തു. മറ്റു രാഷ്ട്രീയക്കാരും തന്നെ സമീപിച്ചിട്ടുണ്ടെന്ന് ഫെനി ബാലകൃഷ്ണൻ പറഞ്ഞു. സിപിഎം നേതാവ് ഇ.പി.ജയരാജൻ തന്നെ കണ്ടിരുന്നു. സജി ചെറിയാൻ വീട്ടിൽവന്നു കണ്ടു. വെള്ളാപ്പള്ളി നടേശൻ ചിലരുടെ പേരുകൾ പറയണമെന്ന് ആവശ്യപ്പെട്ടു. പരാതിക്കാരിയുടെ നിവേദനം പിന്നീട് 4 പേജായി ചുരുങ്ങി. ഗണേഷ് കുമാറിന്റെ നിർദേശപ്രകാരമാണ് ദല്ലാൾ നന്ദകുമാർ രംഗത്തു വരുന്നത്. നിവേദനം തിരുത്തിയത് ഗണേഷിന്റെ നിർദേശ പ്രകാരമാണെന്ന് ശരണ്യ മനോജ് മുൻപ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നുണ്ട്. സിബിഐയോട് ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ടെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞു.

English Summary: Feni Balakrishnan on Solar scam sexual assault case CBI report 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com