ADVERTISEMENT

ന്യൂഡൽഹി∙ ആഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികള്‍ ചത്തതിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി  ബിജെപി എംപി വരുൺ ഗാന്ധി. ചീറ്റപ്പുലികള്‍ ചത്തത് ‘ക്രൂരതയും അശ്രദ്ധയും’ ആണെന്നും ഇന്ത്യയിലെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മധ്യപ്രദേശിലെ കുനോ നാഷനൽ പാർക്കിൽ അഞ്ചു മാസത്തിനിടെ ഒൻപതു ചീറ്റകൾ ചത്തതിന്റെയും അടുത്ത ബാച്ച് ചീറ്റകളെ ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന് മധ്യപ്രദേശിലെ ഗാന്ധി സാഗർ വന്യജീവി സങ്കേതത്തില്‍ തുറന്നുവിടുമെന്നുള്ള റിപ്പോർട്ടിന്റെയും പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പ്രേജക്റ്റ് ചീറ്റയുടെ ഭാഗമായി, നമീബിയയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളുടെ ആദ്യ ബാച്ചിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ 17ന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കുനോ നാഷനൽ പാർക്കിൽ തുറന്നുവിട്ടത്. നാളെയാണ് പ്രേജക്റ്റ് ചീറ്റ പദ്ധതിയുടെ ഒന്നാം വാർഷികം. ഇതിനിടെയാണ് വരുൺ ഗാന്ധിയുടെ വിമർശനം. 

‘‘ആഫ്രിക്കയിൽ നിന്ന് ചീറ്റകളെ ഇറക്കുമതി ചെയ്യുകയും അതിൽ ഒന്‍പത് എണ്ണം ചാവുകയും ചെയ്തത് ക്രൂരത മാത്രമല്ല, അശ്രദ്ധ കൂടിയാണ്. ഈ മഹത്തായ ജീവികൾക്കു കഷ്ടപ്പാടുകൾ നൽകുന്നതിനേക്കാൾ വംശനാശഭീഷണി നേരിടുന്ന നമ്മുടെ സ്വന്തം ജീവജാലങ്ങളെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്’’– അദ്ദേഹം എക്സ് (ട്വിറ്റർ) ഫ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. നമ്മുടെ നാട്ടിലെ വന്യജീവികളുടെ ക്ഷേമത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കുനോ നാഷനൽ പാർക്കിൽ കഴിഞ്ഞ വർഷം 20 ചീറ്റകളെ എത്തിച്ചിരുന്നു. ശേഷം നാല് കുഞ്ഞുങ്ങൾ ജനിച്ചു. എന്നാൽ, ഈ വർഷം ഓഗസ്റ്റ് വരെയുള്ള 5 മാസത്തിനിടെ മൂന്ന് കുട്ടികളടക്കം ഒൻപതു ചീറ്റകള്‍ ചത്തു. നിലവാരമില്ലാത്ത റേഡിയോ കോളറുകൾ ഉപയോഗിച്ചതാണ് ചീറ്റകളുടെ മരണത്തിന് കാരണമെന്ന് ചില വിദഗ്ധർ ആരോപിച്ചിരുന്നു. എന്നാൽ, ആരോപണങ്ങൾ കേന്ദ്രം നിഷേധിച്ചു.

English Summary: "Importing Cheetahs, Letting Them Die...": BJP's Varun Gandhi Attacks Own Party Again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com