പൊതു തിരഞ്ഞെടുപ്പ് നേരിടാൻ കെസിആറിന്റെ നേതൃത്വത്തിൽ പുതിയ മുന്നണി വേണം: ഉവൈസി
Mail This Article
ഹൈദരാബാദ് ∙ അടുത്ത വർഷത്തെ പൊതു തിരഞ്ഞെടുപ്പിനെ നേരിടാൻ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ പുതിയ മുന്നണി രൂപീകരിക്കണമെന്ന് ഓൾ ഇന്ത്യ മജ്‌ലിസ്–ഇ–ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ബിഎസ്പി നേതാവ് മായാവതി ഉള്‍പ്പെടെയുള്ളവർ നിലവിലുള്ള എൻഡിഎ, ഇന്ത്യ മുന്നണികൾക്കു പുറത്താണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
ഹൈദരാബാദില്‍ കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം നടക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. ദലിതർക്കും പിന്നാക്ക വിഭാഗത്തിനും കൂടുതൽ സംവരണം വേണമെന്ന് കോണ്‍ഗ്രസ് നിർദേശിക്കുന്നുണ്ട്. എന്നാൽ മുസ്‌ലിം സംവരണത്തെക്കുറിച്ച് സംസാരിക്കുന്നില്ല.
മഹാരാഷ്ട്രയിലെ മുസ്‌ലിം സംവരണത്തെക്കുറിച്ച് അവർ മൗനം പാലിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ സംവരണ കാര്യത്തിലുള്ള കോൺഗ്രസ് നിലപാട് ഇരട്ടത്താപ്പാണ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും അധികാരമുണ്ടായിട്ടും ഇക്കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും ഉവൈസി വിമർശിച്ചു.
‘‘ബിജെപി ഭരണകാലത്ത് കര്‍ണാടകയിലെ ക്രമസമാധാന പ്രശ്നങ്ങൾ വർധിച്ചിരുന്നു. സാമ്പത്തികനില പരിതാപകരമായിരുന്നു. എന്നാല്‍ തെലങ്കാനയിൽ കെസിആറിന്റെ ഭരണത്തിനു കീഴിൽ അങ്ങനെയല്ല. മുസ്‌ലിം പെണ്‍കുട്ടികൾക്ക് ഹിജാബ് ധരിക്കുന്നതിനോ കോളജിൽ പോകുന്നതിനോ തടസ്സമില്ല. മുസ്‌ലിംകൾ ആൾക്കൂട്ട ആക്രമണത്തിന് ഇരയാവുന്നില്ല’’ – ഉവൈസി പറഞ്ഞു.
English Summary: 'There's scope for Third Front, KCR should take lead', says Asaduddin Owaisi