ADVERTISEMENT

സോൾ∙ പാശ്ചാത്യലോകത്ത് അസ്വസ്‌ഥത പടർത്തി ഉത്തര കൊറിയയിലെ ഭരണാധികാരി കിം ജോങ് ഉൻ നടത്തിയ ആറു ദിവസം നീണ്ട റഷ്യൻ സന്ദർശനം സമാപിച്ചു. സന്ദർശനം പൂർത്തിയാക്കി കിം ജോങ് ഉൻ പ്രത്യേകം സജ്ജീകരിച്ച ട്രെയിനിൽ ഉത്തര കൊറിയയിലേക്കു മടങ്ങി. സന്ദർശനത്തിന്റെ സമാപന ദിവസം ഡ്രോണുകളും ബുള്ളറ്റ് പ്രൂഫ് കവചവും ഉൾപ്പെടെ സമ്മാനിച്ചാണ് റഷ്യൻ അധികൃതർ കിം ജോങ് ഉന്നിനെ യാത്രയാക്കിയത്. റഷ്യയിലെ ഒരു പ്രാദേശിക ഗവർണറാണ് അഞ്ച് സായുധ ഡ്രോണുകൾ, ഒരു നിരീക്ഷണ ഡ്രോൺ, ബുള്ളറ്റ പ്രൂഫ് കവചം, തെർമൽ ക്യാമറകൾക്ക് തിരിച്ചറിയാനാകാത്ത പ്രത്യേക വസ്ത്രം തുടങ്ങിയവ കിമ്മിന് സമ്മാനിച്ചത്.

കഴിഞ്ഞ ദിവസം കിഴക്കൻ നഗരമായ കോംസോംൽസ്‌കിൽ 2 പോർവിമാന ഫാക്ടറികൾ സന്ദർശിച്ച കിം, ഇതിനു പിന്നാലെ റഷ്യൻ യുദ്ധക്കപ്പലിൽ ആണവ ബോംബർ വിമാനങ്ങളും ഹൈപ്പർസോണിക് മിസൈലുകളും സന്ദർശിച്ചു.

കിഴക്കൻ നഗരമായ ആർച്ചോമിലേക്ക് ട്രെയിനിലെത്തിയ കിമ്മിനെ റഷ്യൻ പ്രതിരോധമന്ത്രി സെർഗെയ് ഷൈഗുവും മുതിർന്ന സൈനിക ജനറൽമാരും ചേർന്നാണ് സ്വീകരിച്ചത്. തുറമുഖ നഗരമായ വ്‍‌ളാഡി‌വോസ്‌റ്റോക്കിൽ റഷ്യയുടെ ബോംബർ വിമാനങ്ങളടക്കം നവീനമായ യുദ്ധവിമാനങ്ങൾ കിം അടുത്തുകണ്ടു. കിമ്മും ഷൈഗും ഒരുമിച്ചാണു പസഫിക് സമുദ്രത്തിലെ അഡ്‌മിറൽ ഷപോഷ്‌നികോവ് യുദ്ധക്കപ്പലിലെത്തിയത്. ഉത്തരകൊറിയൻ വ്യോമ,നാവികസേനകളിലെ ഉന്നത ജനറൽമാരും കിമ്മിനെ അനുഗമിച്ചിരുന്നു.

റഷ്യയുടെ സൈനിക സാങ്കേതിക വിദ്യയും ആണവമുങ്ങിക്കപ്പലുകളും ലക്ഷ്യമിട്ടാണു കിമ്മിന്റെ സന്ദർശനമെന്നു വിലയിരുത്തപ്പെടുന്നത്. യുക്രെയ്‍നിൽ റഷ്യയ്‌ക്കു നിലവിൽ ലഭ്യത കുറവുള്ള പടക്കോപ്പുകൾ ഉത്തര കൊറിയ പകരം നൽകിയേക്കും. ഉത്തര കൊറിയയുമായി ആയുധക്കരാറുകളിലേർപ്പെടാൻ യുഎൻ വിലക്കുള്ളതിനാൽ‌, ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധക്കൈമാറ്റ ധാരണ പുറത്തുവിടാനിടയില്ല. കിഴക്കൻ റഷ്യയിലെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായ വൊസ്‌റ്റോച്‌നി കോസ്‌മോഡ്രമിൽ നടന്ന അസാധാരണ ഉച്ചകോടിയിൽ റഷ്യ–ഉത്തര കൊറിയ സൈനിക സഹകരണത്തിന് ധാരണയായി സൂചനകളുണ്ടായിരുന്നു.

English Summary: North Korea’s Kim Jong Un receives drones as gifts as Russia trip ends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com