ADVERTISEMENT

മുംബൈ∙ ഇടതുപക്ഷം ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ഞായറാഴ്ച പുണെയിൽ ‘ലോകത്തെ ദുർബലപ്പെടുത്തുന്ന ഇടതുപക്ഷ ചിതൽ’ എന്ന മറാഠ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങളിലാണ് മോഹൻ ഭാഗവത് ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിനെതിരെ രൂക്ഷവിമർശനം നടത്തിയത്.

ലോകത്തെ നല്ല കാര്യങ്ങൾ നശിപ്പിക്കാൻ ഇടതുപക്ഷക്കാർ ‘സാംസ്‌കാരിക മാർക്‌സിസം’ ആരംഭിച്ചിട്ടുണ്ടെന്നും ലോകത്തെ ഈ പ്രതിസന്ധിയിൽനിന്ന് മോചിപ്പിക്കാനുള്ള ബാധ്യത ഭാരതത്തിനായിരിക്കുമെന്നും ഭാഗവത് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെ ഇടതുപക്ഷ ജനത ശുഭകാര്യങ്ങൾക്കെതിരെ നിലപാട് സ്വീകരിച്ച് നാശത്തിന്റെ വിത്ത് പാകിയിരിക്കുകയാണ്. അവരുടെ നിലപാടുകളുടെ പേരിൽ ആ സമൂഹം അനുഭവിക്കുന്നു. മനുഷ്യന്റെ പെരുമാറ്റം മൃഗീയ പ്രവണതകളിലേക്കു ചായുന്നുണ്ടെന്നും ഈ പ്രതിസന്ധി ഇപ്പോൾ ഇന്ത്യയിലും വ്യാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇതു നമ്മുടെ കുടുംബങ്ങളിൽ എത്തിയിട്ടുണ്ടെന്നും ഇന്ത്യൻ സമൂഹം ജാഗ്രത പാലിക്കണമെന്നും ആർഎസ്എസ് മേധാവി പറഞ്ഞു. ‘‘ഇടതുപക്ഷക്കാർ അമേരിക്കൻ സംസ്കാരത്തെ മലിനമാക്കാൻ ആഗ്രഹിക്കുകയും അതിൽ അവർ വിജയിക്കുകയും ചെയ്തു. അവർ ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണ്. ഞങ്ങൾ ശക്തരാണെന്നും ദൈവങ്ങളാണെന്നും അവർ കരുതുന്നു. അവർ സ്വയം ശാസ്ത്രജ്ഞർ എന്ന് വിളിക്കുന്നു, പക്ഷേ, അവർ അങ്ങനെയല്ല.’’– ഭാഗവത് പറഞ്ഞു.

കെജി വിദ്യാർഥികൾക്ക് അവരുടെ സ്വകാര്യഭാഗങ്ങളെക്കുറിച്ച് അറിയാമോ എന്ന് കണ്ടെത്താനുള്ള വിദ്യാഭ്യാസ നയം ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ ആക്രമണമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. ‘‘ഞാൻ ഗുജറാത്തിലെ ഒരു സ്കൂൾ സന്ദർശിച്ചു. അവിടെ കിന്റർഗാർട്ടൻ വിഭാഗത്തിന്റെ ഒരു നിർദേശം എന്നെ കാണിച്ചു. കെജി-2 വിദ്യാർഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളുടെ പേരുകൾ അറിയാമോ എന്ന് കണ്ടെത്താൻ ക്ലാസ് അധ്യാപകർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അതിൽ പറയുന്നു. ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ ആക്രമണം ഇത്രത്തോളം എത്തിയിരിക്കുന്നു. ജനങ്ങളുടെ സഹായമില്ലാതെ അത് സാധ്യമല്ല.

യുഎസിൽ ഡോണാൾഡ് ട്രംപ് പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ ഉത്തരവ് സ്കൂളുമായി ബന്ധപ്പെട്ടതായിരുന്നു. അവിടെ അധ്യാപകരോട് കുട്ടികളുടെ ലിംഗഭേദത്തെക്കുറിച്ചു സംസാരിക്കരുതെന്നു നിർദേശിച്ചു. വിദ്യാർഥികൾക്കു സ്വന്തമായി തീരുമാനമെടുക്കാൻ കഴിയണം. ഒരു ആൺകുട്ടി താൻ ഇപ്പോൾ പെൺകുട്ടിയാണെന്നു പറഞ്ഞാൽ, പെൺകുട്ടികളുടെ ശുചിമുറി ഉപയോഗിക്കാൻ ആൺകുട്ടിയെ അനുവദിക്കണം’’ – ഭാഗവത് പറഞ്ഞു.

ഇടതുപക്ഷക്കാർക്ക് അവരുടെ ദുഷ്പ്രവണതയിൽ അമിതമായ അഹങ്കാരമുണ്ട്. അവർക്ക് ആളുകളുടെ പിന്തുണയില്ല, കുറച്ചു സാമ്പത്തിക ശക്തി ഉണ്ടായിരിക്കാം. പക്ഷേ അവരുടെ ആവാസവ്യവസ്ഥ വളരുകയാണ്. നമ്മൾ (ആർഎസ്എസ്) അവരുടെ പിന്നിലാണ്. ലോകത്തെക്കുറിച്ച് ഇടതുപക്ഷക്കാർ സൃഷ്ടിച്ച ആശയക്കുഴപ്പം പൊളിക്കേണ്ടത് ആവശ്യമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ഈ പുസ്തകം അതിനുള്ള പാഠപുസ്തകമാണ്. പുസ്തകത്തിന്റെ വിവർത്തനം ഹിന്ദിയിലും ഇംഗ്ലിഷിലും നടത്തണമെന്നും ഭാഗവത് നിർദേശിച്ചു.

English Summary: Asking kids to know names of private parts an attack of leftist ecosystem: RSS chief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com