ലക്നൗ∙ ഭക്ഷണം കഴിച്ചതിന്റെ 115 രൂപ ബില്ലിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് 15 വയസ്സുകാരനെ മൂന്നു സുഹൃത്തുക്കൾ ചേർന്നു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലാണ് സംഭവം. ഘുഗുലി ഗ്രാമവാസിയായ ചന്ദൻ ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച, കടയിൽനിന്നു മുട്ട വാങ്ങി കഴിച്ചതിനുള്ള പണം നൽകുന്നതിൽ ചന്ദനും മൂന്നു സുഹൃത്തുക്കളും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു. പിന്നാലെ മൂവരും ചേർന്ന് ചന്ദനെ അഹിരൗലി ഗ്രാമത്തിലേക്ക് കൊണ്ടുപോയി, അവിടെ വയലിൽ വച്ച് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തി.
ഇതിനുശേഷം മൃതദേഹം ഛോട്ടി ഗണ്ഡക് നദിയുടെ തീരത്ത് മറവു ചെയ്തശേഷം ഓടി രക്ഷപ്പെടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അന്നു രാത്രി ചന്ദൻ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ നടത്തുകയും ശനിയാഴ്ച ഉച്ചയോടെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇന്നലെ രാവിലെ ഘുഗുലി പൊലീസ് ചന്ദന്റെ മൃതദേഹം കണ്ടെത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary: UP Teen Killed By Friends After Fight Over Food Bill Of ₹ 115: Cops