ADVERTISEMENT

ഒട്ടാവ (കാനഡ)∙ ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള നീക്കങ്ങൾ തങ്ങളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കു പങ്കുണ്ടെന്നായിരുന്നു ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിൽ ആരോപിച്ചത്. എന്നാൽ ഇന്ത്യ ഈ വിഷയത്തെ ശരിയായ രീതിയിൽ അഭിസംബോധന ചെയ്യാൻ തയാറാകണമെന്നും ജസ്റ്റിൻ ട്രൂഡോ ആവശ്യപ്പെട്ടു. 

‘‘ഇന്ത്യൻ ഗവൺമെന്റ് ഈ വിഷയം അതീവഗൗരവത്തോടെ കാണണം. ഞങ്ങൾ വളരെ ഗൗരവത്തോടെയാണ് ഈ വിഷയം കാണുന്നത്. വിഷയം ഉയർത്തിക്കാട്ടി ഇന്ത്യയെ പ്രകോപിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല.’’– ജസ്റ്റിൻ ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യൻ നയതന്ത്രജ്ഞനെ പുറത്താക്കിയ കാനഡയ്ക്ക് അതേ നാണയത്തിൽ ഇന്ത്യ തിരിച്ചടി നൽകിയിരുന്നു. മുതിർന്ന കാനഡ നയതന്ത്ര പ്രതിനിധിയെ പുറത്താക്ക‌ാൻ ഇന്ത്യയും തീരുമാനിച്ചു. നയതന്ത്രജ്ഞനെ പുറത്താക്കാനുള്ള തീരുമാനം കേന്ദ്ര വിദേശകാര്യമന്ത്രാലയം കാനഡയുടെ ഹൈക്കമ്മിഷണറെ അറിയിച്ചു. ഹൈക്കമ്മിഷണറെ രാവിലെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ തീരുമാനം അറിയിച്ചത്. പുറത്താക്കുന്ന ഈ നയതന്ത്രജ്ഞൻ അഞ്ചു ദിവസത്തിനുള്ളിൽ ഇന്ത്യ വിടണമെന്നും കർശന നിർദേശം നൽകിയിട്ടുണ്ട്.

നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നതിനു വിശ്വാസയോഗ്യമായ തെളിവുകൾ ലഭിച്ചെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. ഇന്ത്യയ്‌ക്കെതിരായ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയിരുന്നു. മാത്രമല്ല, ഖലിസ്ഥാൻ ഭീകരവാദികൾക്ക് കാനഡ അഭയം നൽകുന്നുവെന്ന ആരോപണവും ഇന്ത്യ ഉന്നയിച്ചിട്ടുണ്ട്.

കനേഡിയൻ സർക്കാരിന്റെ ആരോപണം നേരത്തെ തന്നെ ഇന്ത്യ നിഷേധിച്ചിരുന്നു. കാനഡ പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോയും കാനഡ വിദേശകാര്യ മന്ത്രിയും നടത്തിയ പ്രസ്താവന ശ്രദ്ധയിൽപ്പെട്ടെന്നും, അതു പൂർണമായും തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. കാനഡയിൽ നടന്ന ഏതെങ്കിലും അക്രമങ്ങളിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം അസംബന്ധവും ഗൂഢ ലക്ഷ്യത്തോടെയുള്ളതുമാണ്. സമാനമായ ആരോപണം കാനഡ പ്രധാനമന്ത്രി നമ്മുടെ പ്രധാനമന്ത്രിക്കു മുന്നിലും ഉന്നയിച്ചിരുന്നു. അതെല്ലാം അപ്പോൾത്തന്നെ തള്ളിക്കളഞ്ഞതാണെന്നും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

English Summary: Canadian Prime Minister Justin Trudeau Said That There Were No Moves To Provoke India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com