ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക പേരും ലോഗോയും നാളെ പ്രകാശനം ചെയ്യും. മാസ്കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശനം നിർവഹിക്കുക. 

വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. മന്ത്രിമാരായ പി.രാജീവ്, അഹമ്മദ് ദേവർകോവിൽ തുടങ്ങിയവർ പങ്കെടുക്കും. വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് എന്നാണ് ഇപ്പോഴത്തെ പേര്. ഇതിനൊപ്പം തിരുവനന്തപുരത്തിന്റെ പേരു കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ മുഖ്യമന്ത്രിക്കും തുറമുഖ വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഇക്കാര്യത്തിൽ ചർച്ചകൾ നടന്നു വരികയാണ്. 

ചൈനയിൽ നിന്നുള്ള ക്രെയിനുകളുമായി വരുന്ന ആദ്യ കപ്പൽ അടുത്ത മാസം 4ന് വിഴിഞ്ഞം തുറമുഖത്ത് എത്തും എന്നാണ് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ മാധ്യമങ്ങളെ അറിയിച്ചത്.

വിഴിഞ്ഞം; ആദ്യ കപ്പലിന്റെ യാത്രയ്ക്ക് ലൈവ് കമന്ററി

രാജ്യാന്തര തുറമുഖത്തേക്കുള്ള ആദ്യ കപ്പലിന് യാത്രാ വിവരണ കമന്ററി. വിഴിഞ്ഞം മദർ പോർട്ട് ആക്‌ഷൻ സമിതി (വി–മാക്) പ്രസിഡന്റ് ഏലിയാസ് ജോൺ ആണ് വേറിട്ട കമന്ററിയിലൂടെ ശ്രദ്ധേയനാകുന്നത്. 

അടുത്ത മാസം 4ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് അടുക്കുന്ന ആദ്യ കപ്പൽ ഷെൻ ഹുവ15 ന്റെ യാത്രാ വഴി.. വേഗം.. എന്നീ വിവരങ്ങൾ ചിത്രങ്ങൾ, വിഡിയോ സഹിതം ഡബിൾ ഡക്കർ എന്ന ഓൺലൈൻ പേജിലൂടെയാണ് ഏലിയാസ് ജോൺ കഴിഞ്ഞ 13 ദിവസങ്ങളായി അവതരിപ്പിക്കുന്നത്. വിഴിഞ്ഞത്തേക്ക് ആദ്യ കപ്പലിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുന്നവരിൽ ആകാംക്ഷയും ആഹ്ലാദവും ജനിപ്പിക്കും വിധമാണ് കമന്ററി. ഇന്നലത്തെ കമന്ററിയിൽ 

കപ്പൽ മലാക്ക കടലിൽ എത്തിച്ചേർന്നുവെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം സിംഗപ്പൂരിൽ എത്തിച്ചേർന്ന കപ്പലിന്റെ ചിത്രവും ലഭ്യമാക്കിയിരുന്നു. തുറമുഖ പദ്ധതി ആവിഷ്കാര കാലം മുതൽ‌ പദ്ധതിക്കായി നിരവധി പ്രചാരണ പരിപാടികൾ നടത്തി ഏലിയാസ് ജോൺ ശ്രദ്ധേയനാണ്.

English Summary: Vizhinjam port's official name and logo release tomorrow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com