ADVERTISEMENT

തിരുവനന്തപുരം∙ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മുൻ മന്ത്രി എ.സി.മൊയ്തീനെ അറസ്റ്റു ചെയ്യാനായി കേസിൽ ചോദ്യം ചെയ്യുന്നവരെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) ഭീഷണിപ്പെടുത്തുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. അന്വേഷണത്തിന്റെ പേരിൽ പാർട്ടിക്കെതിരെ നീങ്ങാനുള്ള ഇഡി നീക്കത്തെ പ്രതിരോധിക്കുമെന്നും ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

‘പാർട്ടി സംസ്ഥാന സമിതി അംഗമായ എ.സി.മൊയ്തീന്റെ വീട് ഇഡി റെയ്ഡ് ചെയ്തു. അദ്ദേഹത്തെ ചോദ്യം ചെയ്തു. ഒരു തെളിവും കണ്ടെത്താനായില്ല. തെളിവുണ്ടാക്കാനായി ചിലരെ ചോദ്യം ചെയ്തു. അതിന്റെ ഭാഗമായി മൊയ്തീന്റെ പേരു പറയണമെന്ന് ഭീഷണിപ്പെടുത്തി. മൊയ്തീൻ പണം ചാക്കിൽ കെട്ടിക്കൊണ്ടുപോയി എന്നു പറയണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു മുറി കാണിച്ച് അവിടെവച്ച് എന്തു ചെയ്താലും പുറംലോകം അറിയില്ലെന്ന് ചോദ്യം ചെയ്യലിനു ഹാജരായവരെ ഭീഷണിപ്പെടുത്തി. മകളുടെ നിശ്ചയം നടക്കില്ലെന്ന് സിപിഎം നേതാവ് അരവിന്ദാക്ഷനോട് ഇഡി ഉദ്യോഗസ്ഥർ പറഞ്ഞു. ഉത്തരേന്ത്യക്കാരായ ഉദ്യോഗസ്ഥരാണ് ഇതിനു നേതൃത്വം നൽകുന്നത്’–എം.വി.ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയുള്ള കള്ള പ്രചാരണവും സഹകരണ മേഖലയിലെ ഇഡി പരിശോധനയും സർക്കാരിനെയും പാർട്ടിയെയും തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. കേന്ദ്ര രാഷ്ട്രീയത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളിൽ ഇഡി റെയ്ഡ് ഉണ്ടാകുന്നത്. കേന്ദ്രസർക്കാർ സഹകരണ മേഖലയെ കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നു. അതിനായി സമാന്തരമായി പരിപാടികൾ ആസൂത്രണം ചെയ്യുന്നു. നോട്ടുനിരോധനത്തിന്റെ ഘട്ടത്തിലും സഹകരണമേഖലയെ തകർക്കാൻ ശ്രമം നടന്നു. തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിന്റെ കാര്യം സംസ്ഥാന സർക്കാർ പരിശോധിച്ചിട്ടുണ്ട്.

നഷ്ടപ്പെട്ട പണം തിരികെയെത്തിക്കാൻ നടപടി സ്വീകരിച്ചു. അതിനിടയിലാണ് പാർട്ടിയാണ് തട്ടിപ്പിനു പിന്നിലെന്ന രീതിയിൽ ഇഡി രംഗത്തുവന്നത്. ഒരു തെളിവും അവർക്ക് കണ്ടെത്താനായില്ല. സഹകരണ മേഖലയിൽ അപൂർവമായാണ് അഴിമതി നടക്കുന്നത്. ഭൂരിപക്ഷം സ്ഥാപനങ്ങളിലും അഴിമതിയുണ്ടെന്ന് പ്രചരിപ്പിക്കുന്നത് സഹകരണ മേഖലയെ തകർക്കാനാണ്. രാഷ്ട്രീയ ഉന്നംവച്ച് മൊയ്തീനെ പ്രതിയാക്കണമെന്ന നിലപാട് അംഗീകരിക്കാനാകില്ല. സഹകരണ ബാങ്ക് വിഷയത്തിൽ സിപിഎമ്മിന് ഒന്നും മറച്ചു വയ്ക്കാനില്ല. കുറ്റക്കാരെ കണ്ടെത്താൻ പാര്‍ട്ടിയും വകുപ്പും ശ്രമിച്ചിട്ടുണ്ട്.

സർക്കാരിന്റെ പ്രവർത്തനത്തിൽ മാറ്റങ്ങൾ ഉണ്ടാവേണ്ട കാര്യങ്ങളിൽ മാറ്റം വരും. നല്ല രീതിയിൽ സർക്കാർ മുന്നോട്ടുപോയി എന്നാണ് പാർട്ടി വിലയിരുത്തലെന്ന് സംസ്ഥാന സെക്രട്ടറി പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ തെറ്റായ നടപടികൾക്കിടയിൽ നല്ല രീതിയിൽ ധനകാര്യം കൈകാര്യം ചെയ്തു. എല്ലാ വകുപ്പും ഫലപ്രദമായി മുന്നോട്ടു പോകുന്നു. ഭരണ രീതിയിൽ മാറ്റം വേണ്ട. പക്ഷേ, പല കാര്യങ്ങളും നടപ്പിലാക്കിയത് ജനങ്ങളിലെത്തുന്നില്ല. അതിനായാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്. മാസപ്പടി കേസിൽ രേഖളിലെ പിവി എന്നത് പിണറായി വിജനല്ലെന്നു ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദന്‍ പറഞ്ഞു.

മാത്യു കുഴൽനാടനോട് താൻ 7 ചോദ്യം ചോദിച്ചിട്ടും മറുപടിയില്ല. അദ്ദേഹത്തിനെതിരെയുള്ള വിജിലൻസ് അന്വേഷണം രാഷ്ട്രീയ വേട്ടയാടലല്ല. യുഡിഎഫിൽ തർക്കം രൂക്ഷമാണ്. മൈക്കിനു വേണ്ടിയുള്ള തർക്കം ജനങ്ങൾ മാധ്യമങ്ങളിലൂടെ കണ്ടു. പാർട്ടി പ്രസിഡന്റാണ് തിരഞ്ഞെടുപ്പ് ജയിച്ച അവസരത്തിൽ വാർത്താ സമ്മേളനം നടത്തേണ്ടത്. നിയോജക മണ്ഡലങ്ങളിൽ സർക്കാർ നടത്തുന്ന ജനസദസിൽ പങ്കെടുക്കില്ല എന്നു യുഡിഎഫ് പറയുന്നത് അവസരവാദപരമായ സമീപനമാണ്. യുഡിഎഫ് സർക്കാരിന്റെ ജനസമ്പർക്ക പരിപാടി എൽഡിഎഫ് ബഹിഷ്ക്കരിച്ചത് മറ്റൊരു സാഹചര്യത്തിലാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary: MV Govindan against ED in karuvannur bank fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com