ADVERTISEMENT

ന്യൂഡൽഹി∙ ശശി തരൂരിന് ഒരിക്കലും സ്ത്രീ വിരുദ്ധനാകാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയിൽ. ചന്ദ്രയാന്‍ ദൗത്യ വിജയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് മന്ത്രിയുടെ നര്‍മത്തില്‍പ്പൊതിഞ്ഞ പരാമര്‍ശം. സംവരണം ഇല്ലാതെ തന്നെ സ്ത്രീകള്‍ ശാസ്ത്രരംഗത്തു മുന്നേറുന്നുവെന്ന് ചര്‍ച്ചയ്ക്കിടെ ശശി തരൂര്‍ പരാമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ വാക്കുകൾ. അതേസമയം, തരൂര്‍ ഇത്തരം പരാമര്‍ശം നടത്തിയത് ഉചിതമായില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍ ചര്‍ച്ചയില്‍ ഇടപെട്ടുകൊണ്ട് പറഞ്ഞു. 

ഇതോടെ, പാര്‍ലമെന്‍ററി രംഗത്ത് സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് തരൂര്‍ വിശദീകരിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇപ്പോൾ 20 ശതമാനത്തോളം സ്ത്രീകൾ ഉണ്ട്. അത് ഇനിയും വർധിക്കും. എന്നാൽ പാർലമെന്റിൽ സ്ത്രീകൾ കുറവായതുകൊണ്ടാണ് ബിൽ പാസാക്കിയത്. ഇതാണ് താൻ ചൂണ്ടിക്കാട്ടിയതെന്നും അല്ലാതെ മോശം പരാമർശം നടത്തിയതല്ലെന്നും തരൂർ വിശദീകരിച്ചു. 

അതിനിടെ, മുത്തലാഖ് നിരോധനത്തോടെ മുസ്‍ലിംകള്‍ ബിജെപിക്കൊപ്പമാണെന്നു മുസ്‍ലിം ലീഗ് എംപി പി.വി.അബ്ദുല്‍ വഹാബ് അഭിപ്രായപ്പെട്ടു. രാജ്യസഭയില്‍ വനിതാ സംവരണ ബില്‍ ചര്‍ച്ചയ്ക്കിടെയാണ് മുത്തലാഖ് നിരോധനത്തോടെ മുസ്‍ലിംകള്‍ ബിജെപിക്കൊപ്പമാണെന്ന് അബ്ദുല്‍ വഹാബ് പറഞ്ഞത്. വിജയസാധ്യതയുള്ള 33 ശതമാനം സീറ്റുകളില്‍ ബിജെപി സ്ത്രീകളെ മല്‍സരിപ്പിക്കണം. മുത്തലാഖ് നിരോധനത്തിനായി വാദിച്ച സ്ത്രീകള്‍ പാര്‍ലമെന്‍റില്‍ എത്തുന്നത് കാണാന്‍ ആഗ്രഹിക്കുന്നതായും അബ്ദുല്‍ വഹാബ് പറഞ്ഞു.

ഒരു വനിതയ്ക്ക് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമാകാന്‍ എത്രകാലം കാത്തിരിക്കേണ്ടി വന്നുവെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ചോദിച്ചു. വൃന്ദ കാരാട്ട് എത്ര പോരാടിയിട്ടാണ് സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായതെന്നും ഇതേ ഇടതു പാര്‍ട്ടികളാണ് വനിത സംവരണത്തെക്കുറിച്ച് പറയുന്നതെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

തന്നെ പ്രകോപിപ്പിച്ച കെ.സി.വേണുഗോപാലിനോട് ഭരണഘടന വായിക്കാന്‍ ഉപരാഷ്ട്രപതി നിര്‍ദേശിച്ചു. പാര്‍ലമെന്‍റിന്‍റെ പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ രാഷ്ട്രപതിയെയും ഉപരാഷ്ട്രപതിയെയും ക്ഷണിക്കാതിരുന്നത് രാജ്യസഭാംഗങ്ങള്‍ക്ക് അപമാനകരമായി തോന്നിയെന്ന കെ.സി വേണുഗോപാലിന്റെ പരാമർശത്തിനായിരുന്നു ഉപരാഷ്ട്രപതിയുടെ മറുപടി. രാഷ്ട്രപതിക്കും തനിക്കും ഭരണഘടനപരമായ എല്ലാ അധികാരങ്ങളുമുണ്ടെന്നും അതില്‍ കുറവു വന്നുവെന്ന തോന്നല്‍ വേണ്ടെന്നും ജഗ്ദീപ് ധന്‍കര്‍ മറുപടി നല്‍കി.

ചന്ദ്രയാന്‍ ദൗത്യ വിജയത്തിന് ശാസ്ത്രത്തിന് യോജിക്കാത്ത നിറം നല്‍കരുതെന്ന ഡിഎംകെ എംപി എ. രാജയുടെ പരാമർശം ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. തമിഴ്നാട്ടിലെ സനാതന ധര്‍മ വിവാദം ഉന്നയിച്ചാണ് ബിജെപി എംപിമാര്‍ പ്രതിഷേധിച്ചത്.

English Summary: Not very appropriate Anupriya Patel on Tharoor's women excelling in science and tech sans quota remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com