പ്രധാനമന്ത്രി, ഹരിയാന മുഖ്യമന്ത്രി എന്നിവരെ അധിക്ഷേപിച്ച് ഹരിയാന കോൺഗ്രസ് അധ്യക്ഷൻ; വിമർശിച്ച് ബിജെപി

Mail This Article
ചണ്ഡിഗഡ്∙ ലോക്‌സഭയിലെ ചർച്ചയ്ക്കിടെ ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെ ബിജെപി എംപി രമേഷ് ബിദൂരി നടത്തിയ അധിക്ഷേപ പരാമർശം വിവാദമായിരിക്കെ, ഹരിയാന കോൺഗ്രസ് അധ്യക്ഷൻ ഉദയ് ഭാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെയും അധിക്ഷേപിച്ച് സംസാരിക്കുന്നതിന്റെ വിഡിയോ പുറത്ത്. ഇതിനു പിന്നാലെ വിമർശനവുമായി ബിജെപി രംഗത്തെത്തി. ഉദയ് ഭാനിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ബിജെപി, ഇതാണോ ‘മുഹബത്ത് കി ദുകാൻ’ (സ്നേഹത്തിന്റെ കട) എന്നും ചോദിച്ചു.
അതേസമയം, തന്റെ പ്രസ്താവനയെ ന്യായീകരിച്ച ഉദയ് ഭാൻ താൻ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെന്ന് അവകാശപ്പെട്ടു. ‘ഞാൻ പറഞ്ഞത് തെറ്റാണോ? ഞാൻ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിച്ചോ? ഞാൻ സത്യം മാത്രമാണ് പറഞ്ഞത്. എന്തെങ്കിലും തെറ്റായി പറഞ്ഞിരുന്നെങ്കിൽ മാപ്പ് പറയുമായിരുന്നു. ബിജെപി അവരുടെ എംപിമാരെയും നേതാക്കളെയും നിയന്ത്രിക്കണം. മുൻപു 20-30 റാലികളിൽ ഞാൻ സമാനമായ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കിൽ അവർക്ക് കോടതിയെ സമീപിക്കാം’ – ഉദയ് ഭാൻ പറഞ്ഞു.
ഉദയ് ഭാനിന്റെ ഭാഷ ‘മുഹബത് കി ദുകാൻ’ കാണിക്കുന്നുണ്ടോയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല ചോദിച്ചു. ‘അദ്ദേഹം ഹരിയാനയിലെ കോൺഗ്രസ് അധ്യക്ഷനാണ്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും എതിരെ ന്യായീകരിക്കാനാകാത്ത, ഭയാനകമായ ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്. കോൺഗ്രസ് അദ്ദേഹത്തെ പുറത്താക്കുമോ? ഇതാണോ മുഹബത്ത് കി ദുകാൻ?’’– ഷെഹ്‌സാദ് പൂനവാല ചോദിച്ചു.
English Summary: Haryana Cong chief Udai Bhan's 'horrible language' for PM; Is this muhabbat ki dukan: BJP