ADVERTISEMENT

തിരുവനന്തപുരം∙ പാർട്ടി നിർദ്ദേശിച്ചാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് താൻ തന്നെ മത്സരിക്കുമെന്ന് ശശി തരൂർ എംപി. തിരഞ്ഞെടുപ്പിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും ശശി തരൂർ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. മികച്ച രീതിയിലുള്ള പ്രവർത്തനം കാഴ്ചവച്ചാൽ കോൺഗ്രസ് ഉൾപ്പെടുന്ന യുഡിഎഫിന് ഈ തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമെന്നും ശശി തരൂർ പറഞ്ഞു. മത്സരിച്ചാൽ ജയപ്രതീക്ഷ ഉണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും താൻ ജയിക്കും എന്നും തരൂർ മറുപടി നൽകി.

എ.കെ. ആന്റണിയുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾക്കൊണ്ടായിരിക്കും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്നും ശശി തരൂർ വിശദീകരിച്ചു. ‘കെപിസിസി പ്രസിഡന്റ് കെ. സുധാകരനു മത്സരിക്കാൻ താൽപര്യമില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വേറെ ചില എംപിമാരും അവരുടെ അഭിപ്രായങ്ങൾ അറിയിച്ചിട്ടുണ്ട്. എംപിയുടെ താൽപര്യങ്ങൾക്ക് അതീതമായി പാർട്ടിയുടെ അഭിപ്രായം കൂടിയുണ്ടല്ലോ. പാർട്ടി പറഞ്ഞാൽ മത്സരിക്കില്ല എന്ന അഭിപ്രായം ആർക്കും ഉണ്ടാകില്ല. സമയം വരുമ്പോൾ പാർട്ടി തീരുമാനിക്കണം. പക്ഷേ, വൈകിക്കാതിരിക്കുന്നതാണ് ഉചിതം.’ – ശശി തരൂർ കൂട്ടിച്ചേർത്തു.

അനിൽ ആന്റണിക്ക് കോൺഗ്രസിൽ അർഹിക്കുന്ന പദവി നൽകിയിട്ടുണ്ടെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ ബിജെപിയെപ്പോലെ ചെറിയ പാർട്ടിയല്ല കോൺഗ്രസ് എന്നും ശശി തരൂര്‍ പറഞ്ഞു. ‘അനിൽ ആന്റണി അദ്ദേഹത്തിന്റെ തീരുമാനം എടുത്തു. ബാക്കി എല്ലാവരും കോൺഗ്രസിൽ തന്നെ നിൽക്കുന്നുണ്ട്. ചെറുപ്പക്കാർക്കു കൂടുതൽ അവസരങ്ങൾ നൽകണം എന്നുതന്നെയാണ് എല്ലാവരുടെയും അഭിപ്രായം. യുവ എംഎൽഎമാരും എംപിമാരും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പാർട്ടിയുടേതാണ് അന്തിമ തീരുമാനം.’ – തരൂർ‌ ചൂണ്ടിക്കാട്ടി.

‘ഇത്തവണ വലിയ വിജയപ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണ യുഡിഎഫിന് 19 സീറ്റു കിട്ടി. ഇത്തവണ അത് 20 ആകാനുള്ള സാധ്യതയുണ്ട്. ഡൽഹിയിൽ ജനങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ കഴിവുള്ള മുന്നണി ഏതാണെന്ന് അവർക്കറിയാം. കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ കാര്യം എല്ലാവർക്കും അറിയാം. അവർക്ക് ഇത്തവണ കാര്യമായി വോട്ടു കൂടുമെന്ന് എനിക്കു തോന്നുന്നില്ല. കോൺഗ്രസും മുന്നണിയിലെ മറ്റു പാർട്ടികളും ഒന്നിച്ചുനിന്ന് പ്രവർത്തിച്ചാൽ ഇത്തവണയും വലിയ വിജയം തന്നെ ലഭിക്കും.’ – തരൂർ പറഞ്ഞു.

English Summary: Shashi Tharoor reveals plans for Lok Sabha elections in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com