ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻവാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാലെ വഷളായ ഇന്ത്യ–കാനഡ ബന്ധത്തിൽ വഴിത്തിരിവാകാൻ പോന്ന ആശ്വാസനടപടി. ഇന്ത്യാവിരുദ്ധ പോസ്റ്ററുകളും പരസ്യങ്ങളും നീക്കിയാണ് കാനഡ ‘അയഞ്ഞത്’. ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്ക് കാനഡ അനുമതിയും പ്രോത്സാഹനവും നൽകുന്നുവെന്ന വിമർശനം കടുത്ത സാഹചര്യത്തിലാണു നടപടി.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ കാനഡയിൽ പലയിടത്തും സ്ഥാപിച്ചിരുന്നു. മൂന്ന് ഇന്ത്യൻ നയതന്ത്രജ്ഞരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ സറേയിലെ ഗുരുദ്വാരയിലാണു വച്ചിരുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്നു പോസ്റ്റർ നീക്കുകയായിരുന്നു. തീവ്രവാദ പരാമർശങ്ങൾക്കായി ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നു ഗുരുദ്വാര നിർദേശിച്ചു.

ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ രംഗത്തെത്തിയതും ശുഭസൂചനയായി കണക്കാക്കാമെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ നിജ്ജാറിന്റെ കൊലപാതകത്തിൽ അന്വേഷണം തുടരുമെന്നും ബ്ലയർ വിശദീകരിച്ചു.

ഖലിസ്ഥാൻവാദത്തെ പിന്തുണയ്ക്കാത്ത ഹിന്ദുക്കൾക്കും ഇന്ത്യക്കാർക്കും നേരെയുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണു കാനഡയുടേതെന്നാണ് ഇന്ത്യയുടെ നിരന്തര വിമർശനം. ഇന്ത്യൻ ദൗത്യങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെ ആക്രമണമുണ്ടാകാറുണ്ട്. നിജ്ജാറിന്റെ കൊലപാതകത്തിനു ശേഷം സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായും കേന്ദ്ര സർക്കാർ പറയുന്നു.

ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് നിജ്ജാര്‍ കാനഡയിലെ സറേയിലെ ഗുരുദ്വാരയ്ക്കുള്ളില്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചത്. ‌നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപണമുന്നയിച്ചതും അതിൽ ഉറച്ചു നിൽക്കുന്നതുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷത്തിനു കാരണം. അതിനിടെ, വിദേശരാജ്യങ്ങളിലെ ഖലിസ്ഥാൻ ഭീകരരുടെ ഓവർസീസ് ഇന്ത്യൻ സിറ്റിസൻഷിപ് കാർഡുകൾ (ഒസിഐ കാർഡ്) റദ്ദാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി.

English Summary: Canada Removes Anti-India Posters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com