ADVERTISEMENT

കോട്ടയം∙ സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിച്ചവർക്ക് ഒരു ചില്ലികാശ് പോലും നഷ്ടപ്പെടില്ലെന്ന് മുഖ്യമന്ത്രിക്ക് എങ്ങനെ ഗ്യാരണ്ടി പറയാനാവുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎമ്മുകാർ നടത്തുന്ന അഴിമതിയുടെ പിഴ പൊതുഖജനാവിൽ നിന്നാണോ അടയ്ക്കേണ്ടതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

സിപിഎമ്മിന്റെ പണം കൊടുത്ത് സഹകാരികളുടെ കടം വീട്ടണം. ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിലൊന്നാണ് സിപിഎം. സഹകരണ മന്ത്രിമാർ തന്നെ നേരിട്ട് സഹകരണ കൊള്ള നടത്തുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിയത് സിപിഎമ്മാണ്. സഹകരണ ബാങ്കുകളുടെ കാര്യത്തിൽ സർക്കാർ ഇടപെടുമെന്ന് മുഖ്യമന്ത്രി പറയുന്നത് ഭരണഘടനാലംഘനമാണ്. സർക്കാരിന് ഇതിൽ ഇടപെടാനാവില്ല. കണ്ണൂരിലെ റബ്കോയിൽ സിപിഎമ്മുകാർ നടത്തിയ അഴിമതിക്ക് പിഴയായി സർക്കാർ 400 കോടി നൽകി. പരിയാരം മെഡിക്കൽ കോള‌ജിലും സമാനമായ അനുഭവമുണ്ടായി. സർക്കാർ 700 കോടി കൊടുത്താണ് സിപിഎം അഴിമതി നികത്തിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.

സഹകരണ പ്രസ്ഥാനങ്ങളെ കേന്ദ്രം തകർക്കാൻ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിലെ സഹകരണ മേഖലയിലെ അഴിമതി അവസാനിപ്പിച്ച് സുതാര്യമായി മുന്നോട്ടു കൊണ്ടു പോകാനാണ് കേന്ദ്രസർക്കാരും ബിജെപിയും ആഗ്രഹിക്കുന്നത്. എന്നാൽ സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യ തകർക്കുന്നത് സിപിഎമ്മും പിണറായി സർക്കാരുമാണ്. സിപിഎം നേതാക്കളുടെ കള്ളപ്പണം വെളുപ്പിക്കാനാണ് സഹകരണ ബാങ്കുകളെ അവർ ഉപയോഗിക്കുന്നത്. നോട്ട് നിരോധനസമയത്ത് ആയിരക്കണക്കിന് കോടി രൂപ അവർ വെളുപ്പിച്ചെന്നും സുരേന്ദ്രൻ ആരോപിച്ചു.

‌കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത് കരുവന്നൂരിലെ കള്ളപ്പണ ഇടപാടിനെ കുറിച്ചാണ്. പാവപ്പെട്ടവരുടെ പണം തട്ടിയെടുത്തവരെ കുറിച്ച് അന്വേഷിച്ചത് സംസ്ഥാന ഏജൻസികളാണ്. എന്നാൽ സംസ്ഥാന ഏജൻസികൾ പ്രതികളെ സംരക്ഷിക്കുകയായിരുന്നു. തട്ടിപ്പിന് പിന്നിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളായതു കൊണ്ടാണ് ക്രൈംബ്രാഞ്ച് കുറ്റവാളികളിലേക്ക് പോവാതിരുന്നത്. ബാങ്ക് ജീവനക്കാരെ ബലിയാടാക്കി അന്വേഷണം അവസാനിപ്പിച്ചു. കൊള്ളപ്പണത്തിന്റെ പങ്ക് സിപിഎമ്മിന് ലഭിച്ചിട്ടുണ്ട്. കൊള്ളപ്പണം തൃശൂരിലെ മറ്റ് ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ടു. എസി മൊയ്തീനിൽ മാത്രം ഒതുങ്ങുന്ന കേസ് അല്ല ഇതെന്നും അതിലും വലിയവർക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

ഊരാളുങ്കൽ സർവീസ് സൊസൈറ്റിയിൽ 82 ശതമാനം സർക്കാരിന് ഓഹരിയുണ്ടെന്നാണ് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം കൊടുത്തത്. അങ്ങനെയെങ്കിൽ ആ സ്ഥാപനം സിഎജി ഓഡിറ്റിങ്ങിന് വിധേയമാവേണ്ടതല്ലേ? അവിടെ ആരൊക്കെ നിക്ഷേപം നടത്തിയെന്ന് ജനങ്ങൾ അറിയേണ്ടതല്ലേ? അവിടെത്തെ നിയമനം എങ്ങനെയെന്ന് ജനങ്ങൾ അറിയേണ്ടേ? ഓഹരി കാര്യം സർക്കാർ എന്തിനാണ് ഇത്രയും കാലം മറച്ച് വെച്ചത്? പിണറായി സർക്കാരിന്റെ കാലത്ത് 6511.7 കോടി രൂപയുടെ 4681 സർക്കാർ - പൊതു മേഖലാ പ്രവൃത്തികളുടെ കരാറാണ് യുഎൽസിസിക്ക് നൽകിയത്. 3613 പ്രവൃത്തികൾ ടെൻഡറില്ലാതെ നൽകി. എന്തുകൊണ്ടാണ് അവർക്ക് ഒരു മാനദണ്ഡവുമില്ലാതെ ടെണ്ടർ നൽകുന്നത്? സഹകരണ പ്രസ്ഥാനങ്ങളെ തകർക്കുന്ന സിപിഎം നിലപാടിനെതിരെ ഒക്ടോബർ 2ന് കരുവന്നൂരിൽ സുരേഷ്ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര നടക്കും. നവംബറിൽ സഹകരണ സംരക്ഷണ സമ്മേളനം നടത്തുമെന്നും കെ.സുരേന്ദ്രൻ അറിയിച്ചു.

English Summary: BJP State President K. Surendran Asked How The Chief Minister Can Guarantee That Those Who Deposited Money In Cooperative Banks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com