ADVERTISEMENT

പാലക്കാട്∙ കൊടുമ്പ് കരിങ്കരപ്പുള്ളിയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെ എന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ വയറു കീറിയ നിലയിലാണ് കണ്ടെത്തിയത്. ഒരാളുടെ കാലിനു മുകളിൽ മറ്റൊരാളുടെ തലവരുന്ന രീതിയിൽ ഒന്നിനു മുകളിൽ ഒന്നായാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. രണ്ടു പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തു. ഷിജിത്ത്, സതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. 

യുവാക്കളുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പ്രതി അനന്തനുമായി എത്തി പൊലീസ് തെളിവെടുപ്പു നടത്തി. പ്രദേശത്തു നിന്ന് മരിച്ച യുവാക്കളുടെ ചെരുപ്പും വസ്ത്രങ്ങളും ലഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകും. ഇന്നലെ വൈകിട്ടോടെയാണ് അമ്പലപ്പറമ്പ് പാൽനീരി കോളനിക്കു സമീപത്തെ നെൽപാടത്തു 2 യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. കാട്ടുപന്നിക്കു വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണ് യുവാക്കൾ മരിച്ചതെന്നും മൃതദേഹങ്ങൾ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയിൽ കുഴിച്ചിടുകയായിരുന്നെന്നും സ്ഥല ഉടമയായ അനന്തൻ പൊലീസിൽ മൊഴിനൽകി.

മരിച്ചവരുടെ വസ്ത്രങ്ങൾ ഉപേക്ഷിച്ച കനാലിൽ പ്രതി അനന്തനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ. ചിത്രം: ഗിബി സാം∙ മനോരമ
മരിച്ചവരുടെ വസ്ത്രങ്ങൾ ഉപേക്ഷിച്ച കനാലിൽ പ്രതി അനന്തനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ. ചിത്രം: ഗിബി സാം∙ മനോരമ

ഞായറാഴ്ച രാത്രി വേനോലിയിൽ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെത്തുടർന്നു സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിൻ, അജിത്ത് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തിരുന്നു. അന്വേഷണം നടക്കുന്നതിനിടെ 4 പേരും അമ്പലപ്പറമ്പിൽ സതീഷിന്റെ ബന്ധുവീട്ടിലെത്തിയിരുന്നു. ഇതിനിടെ, പൊലീസ് സ്ഥലത്തെത്തിയെന്നു ഭയന്ന് ഇന്നലെ പുലർച്ചെ ഇവർ ബന്ധുവീട്ടിൽ നിന്നു പാടത്തേക്കിറങ്ങിയോടി. അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു ദിക്കിലേക്കുമാണ് ഓടിയത്.

മരിച്ചവരുടെ വസ്ത്രങ്ങൾ ഉപേക്ഷിച്ച കനാലിൽ പ്രതി അനന്തനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ. ചിത്രം: ഗിബി സാം∙ മനോരമ
മരിച്ചവരുടെ വസ്ത്രങ്ങൾ ഉപേക്ഷിച്ച കനാലിൽ പ്രതി അനന്തനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ. ചിത്രം: ഗിബി സാം∙ മനോരമ

അഭിനും അജിത്തും പിന്നീട് വേനോലിയിൽ എത്തിയെങ്കിലും സതീഷിനെയും ഷിജിത്തിനെയും കണ്ടെത്താനായില്ല. ഫോൺ വിളിച്ചപ്പോഴും ലഭിച്ചില്ല. ഇതോടെ അഭിനും അജിത്തും കസബ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. പൊലീസ് സംഘം പരിസരത്തു നടത്തിയ തിരിച്ചിലിലാണു പാടത്തു മണ്ണ് ഇളകിയ നിലയിൽ കണ്ടെത്തിയത്. മണ്ണു നീക്കിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലം ഉടമയെ ചോദ്യം ചെയ്തതോടെ കാട്ടുപന്നിയെ കുടുക്കാൻ വച്ച വൈദ്യുതിക്കെണിയിൽ പെട്ടാണു ഇരുവരും മരിച്ചതെന്നു വ്യക്തമായി. ഇയാൾ തന്നെ പാടത്തു കുഴിയെടുത്തു മൃതദേഹം മറവു ചെയ്തെന്നാണു പൊലീസിന്റെ നിഗമനം. 

തെക്കേംകുന്നം സ്വദേശി മണികണ്ഠന്റെയും ഉദയകുമാരിയുടെയും മകനായ ഷിജിത്ത് പെയിന്റിങ് തൊഴിലാളിയാണ്. സഹോദരങ്ങൾ : രഞ്ജിത്, ശ്രീജിത്. കാളാണ്ടിത്തറയിൽ കൃഷ്ണകുമാരിയുടെയും പരേതനായ മാണിക്കന്റെയും മകനാണു സതീഷ്. കൂലിപ്പണിക്കാരനാണ്. ദീപയാണു സഹോദരി. 

English Summary: Relatives Have Confirmed That The Bodies Found In Palakkad Are Those Of The Missing Youth
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com