ഇടുക്കി ഡാമിലെ സുരക്ഷാ വീഴ്ച: അന്വേഷണം ക്രൈംബ്രാഞ്ചിന്
Mail This Article
ചെറുതോണി (ഇടുക്കി)∙ ഇടുക്കി അണക്കെട്ടിലെ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. അണക്കെട്ടിലെ സുരക്ഷാ വീഴ്ച ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നത് സംബന്ധിച്ച് ഡിജിപി ഉത്തരവിറക്കി. സെപ്‌റ്റംബർ അഞ്ചിന് ഡാം സേഫ‌്‌റ്റി എക്സിക്യൂട്ടീവ് എൻജിനീയർ ഇടുക്കി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. ഇടുക്കി പൊലീസിനായിരുന്നു നിലവിൽ അന്വേഷണ ചുമതല.
ഒറ്റപ്പാലം സ്വദേശിയാണ് ഡാമിൽ അതിക്രമിച്ചു കയറി ഹൈമാസ്റ്റ് ലൈറ്റിന്റെ ടൈമറിലും എർത്ത് വയറിലും മറ്റുമായി 11 താഴുകൾ ഘടിപ്പിച്ചതായി കണ്ടെത്തിയത്. അണക്കെട്ടിന്റെ ഷട്ടറിനെ ബന്ധിപ്പിച്ചിരിക്കുന്ന വടങ്ങളിൽ എന്തോ ദ്രാവകം ഒഴിക്കുന്നതായും കണ്ടെത്തിയിരുന്നു. ജൂലൈ 22ന് ഉച്ചകഴിഞ്ഞ് 3.15ന് ആയിരുന്നു സംഭവം. ഹൈമാസ്റ്റ് ലൈറ്റിനോടു ചേർന്നു താഴുകൾ കണ്ടെത്തിയതോടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.ഈ സംഭവവുമായി ബന്ധപ്പെട്ട് അണക്കെട്ടിലുണ്ടായ സുരക്ഷാ വീഴ്ചയിൽ സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ആറു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.കഴിഞ്ഞാഴ്ച ഇടുക്കിയിലെ അണക്കെട്ടുകളുടെ സുരക്ഷ വിലയിരുത്തുന്നതിനായി കളക്‌ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഇതിൽ ഇടുക്കി ഡാമിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനായി കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
English Summary: Security Lapse at Idukki Dam Investigation Handed over to Crime Branch