മരുന്നും ജീവനക്കാരുമില്ല; മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ കൂട്ടമരണം, കുഞ്ഞുങ്ങളടക്കം 24 പേർ

Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ കൂട്ടമരണം. ഒറ്റദിവസത്തിനിടെ 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 പേരാണ് ഇവിടെ മരിച്ചത്. പാമ്പുകടിയേറ്റവർ ഉൾപ്പെടെയാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ പ്രതിപക്ഷ പാർട്ടികളായ കോണ്‍ഗ്രസും എൻസിപിയും പ്രതിഷേധവുമായി രംഗത്തെത്തി. മരണത്തിനു കാരണക്കാർ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള സർക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ആവശ്യത്തിന് മരുന്നും ജീവനക്കാരുമില്ലാത്തതാണ് ദുരന്തത്തിന് കാരണമെന്ന് ഹോസ്പിറ്റൽ ഡീൻ പ്രതികരിച്ചു. നിരവധി ജീവനക്കാരെ സ്ഥലം മാറ്റിയതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. ചില ദിവസങ്ങളിൽ നിലവിലുള്ള ജീവനക്കാർക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്ത രീതിയിലുള്ള തിരക്കുണ്ടാവാറുണ്ടെന്നും അധികൃതർ പ്രതികരിച്ചു. സംഭവം ദൗർഭാഗ്യകരമെന്നു പറഞ്ഞ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നു വ്യക്തമാക്കി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാൻ ആവശ്യപ്പെട്ടു. 70 പേർ ഇപ്പോഴും അപകടാവസ്ഥയിലാണ്. ജീവനക്കാരുടെയും വൈദ്യ സാമഗ്രികളുടെയും വലിയ അഭാവമുണ്ട്. നിരവധി നഴ്സുമാരെ സ്ഥലം മാറ്റി, എന്നാൽ പകരം ആളുകൾ വന്നിട്ടില്ല. പല ഉപകരണങ്ങളും പ്രവർത്തിക്കുന്നില്ല. 500 രോഗികളെ പ്രവേശിപ്പിക്കാവുന്ന ആശുപത്രിയിൽ ഇപ്പോൾ 1200 പേരെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും സർക്കാർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും ചവാൻ ആവശ്യപ്പെട്ടു.
ഓഗസ്റ്റിൽ താനെയിലെ കല്‍വയിലുള്ള ഛത്രപതി ശിവജി ഹോസ്പിറ്റലിലും സമാന സംഭവമുണ്ടായിരുന്നു. 24 മണിക്കൂറിനിടെ 18 പേരാണ് അവിടെ മരിച്ചത്. അൾസർ, ന്യുമോണിയ, വിഷബാധ ഉൾപ്പെടെയുള്ള രോഗം ബാധിച്ചവരാണ് അന്ന് മരണത്തിനു കീഴടങ്ങിയത്. നിരവധിപ്പേരെ പിന്നീട് സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
English Summary: 24 Patients, Including 12 Newborns, Die In Maharashtra Hospital In A Day