ADVERTISEMENT

ന്യൂഡൽഹി∙ മഹാദേവ് ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട് ബോളിവുഡ് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ,  നടൻ കപിൽ ശർമ എന്നിവർക്ക് നോട്ടിസ് നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ആപ്പിന് പ്രചാരണം നൽകിയതുമായി ബന്ധപ്പെട്ടാണ് ഇവരോട് ഇ.ഡിയ്ക്കു മുൻപിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്.

രൺബീർ കബീറിനോടും ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇ.ഡിക്ക് മുൻപിൽ ഹാജരാകാൻ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് രൺബീർ. വെള്ളിയാഴ്ച അന്വേഷണ ഉദ്യോഗസ്‍ഥർക്കുമുന്നിൽ ഹാജരാകണമെന്നായിരുന്നു രൺബീറിനോട് ആവശ്യപ്പെട്ടിരുന്നത്. മഹാദേവ് ആപ്പിന് പ്രചാരം നൽകുകയും ഇതിന് ആപ് പ്രമോട്ടർമാരിൽ നിന്ന് പണം സ്വീകരിക്കുകയും ചെയ്തു എന്നതാണ് രൺബീറിനെ ഇ.ഡിയുടെ സംശയമുനയിലാക്കിയത്. ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ആപ് പ്രമോട്ടറായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹത്തിലും കമ്പനിയുടെ വിജയാഘോഷത്തിലും ബോളിവുഡ് താരങ്ങൾ പങ്കെടുത്തതും ഇ.ഡി അന്വേഷിക്കുന്നുണ്ട്.

കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ഇവരുടെ പ്രവർത്തനങ്ങൾ ദുബായ് കേന്ദ്രീകരിച്ചാണ്. ഈ ആപ്പിൽനിന്ന് ഇരുവരും ചേർന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായാണ് ഇ.ഡിക്ക് ലഭിച്ച വിവരം.

കേസിൽ ടൈഗർ ഷ്റോഫ്, സണ്ണി ലിയോണി തുടങ്ങി മുൻനിര ബോളിവുഡ് താരങ്ങളും ഇ.ഡി നിരീക്ഷണത്തിലാണെന്നു റിപ്പോർട്ടുണ്ടായിരുന്നു. കേസിൽ ഇതുവരെ നാലു പേർ അറസ്റ്റിലായിരുന്നു. മുഖ്യപ്രതികളായ സൗരവ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവരെ പിടികൂടാനായി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാനുള്ള നീക്കങ്ങളും ഇഡി ആരംഭിച്ചിട്ടുണ്ട്.

ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ബുക്ക് ആപ് പ്രമോട്ടറായ സൗരഭ് ചന്ദ്രകാറിന്റെ വിവാഹ വിഡിയോയിൽ ബോളിവുഡിലെ വമ്പൻമാരുടെ സാന്നിധ്യം കാണാം. വിവാഹ ചടങ്ങുകൾക്കായി 200 കോടി രൂപ ചെലവഴിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. നാഗ്പുരിൽ നിന്ന് യുഎഇയിലേക്ക് കുടുംബാംഗങ്ങളെ എത്തിക്കാൻ സ്വകാര്യ വിമാനങ്ങൾ വാടകയ്‌ക്കെടുത്തിരുന്നു. ഇഡി ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പ്രകാരം വിവാഹ ചടങ്ങുകൾക്കായി ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് 112 കോടി രൂപ ഹവാല വഴി കൈമാറി. എന്നാൽ, ഹോട്ടൽ ബുക്കിങ്ങിനുള്ള 42 കോടി രൂപ പണമായാണ് നൽകിയത്.

മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 39 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 417 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടുകയോ മരവിപ്പിക്കുകയോ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരാണ് അറസ്റ്റിലായത്. എഎസ്‌ഐ ചന്ദ്രഭൂഷൺ വർമ, ഹവാല ഇടപാടുകാരായ റായ്പുർ സ്വദേശികളായ സതീഷ് ചന്ദ്രകർ, അനിൽ ദമ്മാനി, സുനിൽ ദമ്മാനി എന്നിവരെയാണ് പിടികൂടിയത്. കേസിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ രാഷ്ട്രീയ ഉപദേഷ്ടാവ് വിനോദ് വർമയ്ക്കും പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. 

ജൂസ് വില്‍പനയിൽ നിന്ന് വാതുവയ്പ്പിലേക്ക്

കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള പ്ലാറ്റ്ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഛത്തീസ്ഗഡിലെ ഭിലായ് സ്വദേശികളായ സൗരവ് ചന്ദ്രകാർ, രവി ഉപ്പൽ എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ. കമ്പനി ദുബായിൽ നിന്നാണ് പ്രവർത്തിക്കുന്നത്. 

ഛത്തീസ്ഗഡിലെ ഭിലായിൽ ജൂസ് വിൽപനക്കാരനായിരുന്നു സൗരവ് ചന്ദ്രകാർ. ഉപ്പൽ എൻജിനീയറിങ് ബിരുദധാരിയും. പ്രാദേശിക വാതുവയ്പ്പുകാരായി തുടങ്ങിയ ഇവർ 2018ൽ ദുബായിലേക്ക് മാറി ആപ്പ് ആരംഭിച്ചു. ഈ ആപ്പിൽ നിന്ന് ഇരുവരും ചേർന്ന് 5,000 കോടി രൂപയോളം സമ്പാദിച്ചതായി ഇഡി പറയുന്നു. ഇന്ത്യയിൽ വാതുവയ്പ്പ് നിരോധിച്ചതിനാൽ, രാജ്യത്ത് വിവിധ പേരുകളിലാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. 

പുതിയ ഉപയോക്താക്കളെ എൻറോൾ ചെയ്യുന്നതിനും യൂസർ ഐഡികൾ സൃഷ്ടിക്കുന്നതിനും ബെനാമി ബാങ്ക് അക്കൗണ്ടുകളുടെ ഒരു ലേയേർഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനും ആപ്പ് ഉപയോഗിച്ചിരുന്നു. വാതുവയ്‌പ്പിലൂടെ ലഭിക്കുന്ന തുക ഓഫ്‌ഷോർ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് വലിയ തോതിലുള്ള ഹവാല പ്രവർത്തനങ്ങൾ നടത്തിയെന്നും ഇഡി പറയുന്നു. പുതിയ ഉപയോക്താക്കളെയും ഫ്രാഞ്ചൈസികളെയും ആകർഷിക്കാൻ വാതുവയ്പ്പ് വെബ്‌സൈറ്റുകളുടെ പരസ്യത്തിനായി ഇന്ത്യയിൽ വലിയ തുക പണമായി ചെലവഴിച്ചിരുന്നതായും ഇഡി കണ്ടെത്തിയിട്ടുണ്ട്.

English Summary: Kapil Sharma, Huma Qureshi, Hina Khan Summoned In Mahadev App Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com