ADVERTISEMENT

റാഞ്ചി∙ വിവാഹംശേഷം മതം മാറാൻ നിർബന്ധിച്ചതിനു ദേശീയ ഷൂട്ടിങ് താരത്തിന്റെ മുൻ ഭർത്താവിനു ജീവപര്യന്തം തടവുശിക്ഷ. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഷൂട്ടിങ് താരമായ താര ഷാദിയോയുടെ മുൻ ഭർത്താവ് രഞ്ജിത് കോലി എന്ന റാഖിബുൾ ഹസനെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.

റഖിബുളിന്റെ അമ്മ കൗസർ റാണിക്ക് 10 വർഷവും ഗൂഢാലോചന നടത്തിയെന്നാരോപിച്ച് അന്നത്തെ ഹൈക്കോടതി റജിസ്ട്രാർ മുസ്താഖ് അഹമ്മദിനെ 15 വർഷം തടവിനും ശിക്ഷിച്ചു. താര ഷാദിയോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിബിഐ കുറ്റപത്രം സമർപ്പിച്ച് ആറു വർഷത്തിനു ശേഷമാണ് ശിക്ഷ വിധിക്കുന്നത്.

2014 ജൂണിലായിരുന്നു താരയും റാഖിബുൾ ഹസനും തമ്മിലുള്ള വിവാഹം. കല്യാണം കഴിഞ്ഞ രണ്ടു ദിവസം കഴിഞ്ഞപ്പോൾ മുതൽ മതം മാറാൻ ഭർത്താവ് സമ്മർദ്ദം ചെലുത്താൻ തുടങ്ങിയെന്നാണ് താര നൽകിയ പരാതി. അന്നത്തെ ഹൈക്കോടതി റജിസ്ട്രാറായ മുസ്താഖ് അഹമ്മദും ഇതിനു കൂട്ടുനിന്നുവെന്നു പരാതിയിൽ പറയുന്നു. 2015ലാണ് കേസ് സിബിഐ ഏറ്റെടുത്തതും ഡൽഹിയിൽ കേസ് റജിസ്റ്റർ ചെയ്തതും. 2018 ജൂണിൽ റാഞ്ചിയിലെ കുടുംബ കോടതി താര ഷാദിയോയ്ക്ക് വിവാഹമോചനം അനുവദിച്ചു.

യഥാര്‍ഥ പേരും മതം സംബന്ധിച്ച വിവരങ്ങളും മറച്ചുവച്ചാണ് റാഖിബുള്‍ തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു താരയുടെ ആരോപണം. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേര് റാഖിബുള്‍ ഹസന്‍ ഖാന്‍ എന്നാണെന്ന് തിരിച്ചറിഞ്ഞത്. കേസിൽ ജാർഖണ്ഡ് സർക്കാരിനോട് കേന്ദ്രം റിപ്പോർട്ട് തേടിയിരുന്നു.

English Summary: Shooter Tara Shahdeo's ex-husband gets life term in forced conversion case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com