ADVERTISEMENT

ന്യൂഡൽഹി∙ പലസ്തീൻ അനുകൂല ഹമാസ് സംഘടനയുടെ റോക്കറ്റാക്രമണവും നുഴഞ്ഞുകയറ്റവും തുടരവേ, ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യ. ഇസ്രയേലിലുണ്ടായ ഭീകരാക്രമണം ഞെട്ടിക്കുന്നതാണെന്നും ആക്രമണത്തിന് ഇരകളായ നിഷ്കളങ്കരായ ആളുകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർഥിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) കുറിച്ചു. പ്രതിസന്ധി നിറഞ്ഞ ഈ മണിക്കൂറിൽ ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു.

‘ഇസ്രയേലിലെ ഭീകരാക്രമണം അക്ഷാർഥത്തിൽ ഞെട്ടിച്ചു. അവിടുത്തെ നിഷ്കളങ്കരായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രാർഥിക്കുന്നു. ഏറ്റവും ബുദ്ധിമുട്ടേറിയ ഈ ഘട്ടത്തിൽ ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചു നിൽക്കുന്നു’ – മോദി കുറിച്ചു.

ഇന്ത്യയ്ക്കു പുറമേ യൂറോപ്യൻ കമ്മിഷനും പ്രമുഖ രാജ്യങ്ങളും ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു. യുഎസ്എ, ഫ്രാൻസ്, ജർമനി, യുകെ, സ്പെയിൻ, ബെൽജിയം, ഗ്രീസ്, ഇറ്റലി, പോളണ്ട്, ചെക്ക് റിപ്പബ്ലിക്ക്, യുക്രെയ്ൻ തുടങ്ങിയ രാജ്യങ്ങൾ ആക്രണത്തിനെതിരെ രംഗത്തെത്തി. സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനുള്ള അഭ്യർഥനയുമായി സൗദി അറേബ്യയും ഹമാസിനു പിന്തുണ പ്രഖ്യാപിച്ച് ഇറാൻ, ഖത്തർ എന്നിവരും രംഗത്തുണ്ട്. ഇരു രാജ്യങ്ങളും അക്രമത്തിൽനിന്ന് വിട്ടുനിൽക്കണമെന്ന് റഷ്യ, തുർക്കി, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും ആവശ്യപ്പെട്ടു.

ആക്രമണം ശക്തമാകുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. സുരക്ഷിത സ്ഥാനത്തു തുടരണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. പ്രാദേശിക ഭരണകൂടങ്ങൾ നൽകുന്ന നിർദേശങ്ങൾ അനുസരിച്ച് ജാഗ്രത തുടരണം. അടിയന്തര സാഹചര്യത്തിൽ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ആക്രമണത്തെ തുടർന്നു മലയാളികൾ അടക്കം നിരവധിപേർ ബങ്കറുകളിൽ അഭയം തേടി. ഇന്നു രാവിലെയാണ് ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. 20 മിനിറ്റിൽ 5000 റോക്കറ്റ് തൊടുത്തു എന്നാണ് ഹമാസിന്റെ അവകാശവാദം. ആക്രമണത്തിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. 35 ഇസ്രയേൽ സൈനികരെ ബന്ദികളാക്കിയതായി ഹമാസ് അവകാശപ്പെട്ടിരുന്നു.

English Summary:

Narendra Modi declare solidarity with Israel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com