ബിഹാറിലേതു പോലെ രാജസ്ഥാനിലും ജാതി സർവേ നടത്തും: മുഖ്യമന്ത്രി അശോക് ഗെലോട്ട്
Mail This Article
ജയ്പുർ∙ ബിഹാറിൽ നടത്തിയ ജാതി സർവേയുടെ മാതൃകയിൽ രാജസ്ഥാനിലും ജാതി സർവേ നടത്തുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ‘ജാതി സർവേയും ജനസംഖ്യാനുപാതികമായ പങ്കാളിത്തവും’ എന്ന ആശയം സംസ്ഥാനത്ത് മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
‘‘രാജ്യത്തിനകത്ത് പല ജാതികളുണ്ട്. നാനാ മതസ്ഥർ ഇവിടെ താമസിക്കുന്നു. പലതരം ജാതിക്കാർ പലതരം ജോലികൾ ചെയ്യുന്നു. ഏത് ജാതിയിൽ എത്ര ജനസംഖ്യയുണ്ട് എന്നറിഞ്ഞാൽ അവർക്കായി എന്തൊക്കെ പദ്ധതികളാണ് തയാറാക്കേണ്ടതെന്ന് അറിയാൻ കഴിയും. ജാതി തിരിച്ചുള്ള സ്കീമുകൾ തയാറാക്കാനും എളുപ്പമാണ്’’– അദ്ദേഹം പറഞ്ഞു.
രാജസ്ഥാൻ പിസിസി കോർ കമ്മിറ്റി യോഗത്തിനു ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യോഗത്തിലാണ് വിഷയം ചർച്ച ചെയ്തത്. യോഗത്തിൽ ഗെലോട്ടും രാജസ്ഥാൻ കോൺഗ്രസ് ചുമതലയുള്ള സുഖ്‌ജീന്ദർ രൺധാവ, രാജസ്ഥാൻ പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര, മറ്റു നേതാക്കൾ എന്നിവർ പങ്കെടുത്തു. ഈ വർഷാവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഗെലോട്ടിന്റെ പ്രഖ്യാപനം.