ഇ.ഡി തൃശൂരിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ, സുരേഷ് ഗോപിക്കായി അരങ്ങൊരുക്കുന്നു: എ.സി. മൊയ്‌തീന്‍
Mail This Article
തൃശൂർ∙ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കായി തൃശൂരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അരങ്ങൊരുക്കുകയാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്‌തീന്‍ എംഎൽഎ. ഇ.ഡി തിരഞ്ഞെടുപ്പ് ജോലിയാണ് തൃശൂരിൽ ചെയ്യുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ പദയാത്ര. കോടതിയിൽ ഇ.ഡി സമർപ്പിച്ചത് കള്ള റിപ്പോർട്ടാണെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിൽ സിപിഎം മണ്ഡലം കാൽനട ജാഥാ സമാപനം ഉദ്ഘാടനം ചെയ്യുമ്പോഴാണ്, കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്‌പാ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മൊയ്‌തീൻ പ്രതികരിച്ചത്.
‘ഒരു സന്ദർഭം കിട്ടിയിപ്പോൾ തൃശൂർ ജില്ല അവർ തിരഞ്ഞെടുത്തതിനു കാരണമുണ്ട്. ഞാൻ ഇതങ്ങ് എടുക്കുവാ എന്നു പറഞ്ഞവന്, ഞാൻ തൃശൂരിൽ മത്സരിക്കുമെന്ന് അമിത് ഷായുടെ മുൻപിൽ സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിച്ചയാൾക്ക് അരങ്ങൊരുക്കുകയാണ് തൃശൂരിൽ. അതിന് ഇ.ഡി ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്. ഇ.ഡിക്ക് പരിശോധിക്കണമെങ്കിൽ ഏതെങ്കിലും കോപ്പി പോരേ? കംപ്യൂട്ടറിൽ നിന്നുള്ള ലിസ്റ്റ് പോരേ? അവർ ഒട്ടാകെ എടുത്തുകൊണ്ടു പോകുകയാണ്.’
‘എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? ഇതിന്റെ പ്രവർത്തനം തടയണം. അതിന്റെ പേരിൽ ബാങ്ക് ട്രാൻസാക്‌ഷൻ ഉണ്ടെങ്കിൽ എല്ലാ ബാങ്കുകളിലും പരിശോധന നടത്തുകയാണ്. എന്താണ് നിങ്ങളുടെ ഉദ്ദേശ്യം? സഹകരണ ബാങ്കുകളാകെ കള്ളപ്പണം വെളിപ്പിക്കുകയാണെന്ന് പ്രചരിപ്പിക്കുകയാണ്.’
‘അരവിന്ദാക്ഷന്റെ അമ്മയ്ക്ക് 65 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്ന് കള്ള റിപ്പോർട്ട് കോടതിയിൽ കൊടുത്തു. വേറെയൊരു ചന്ദ്രമതി ആയിരുന്നുവെന്ന് ഇന്നിപ്പോൾ വന്നു. അപ്പോൾ സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയാണ്. അത് എഴുതി തന്നോളണം എന്നു പറഞ്ഞിട്ട്. ഇതാണ് ചിത്രം.’ – എ.സി. മൊയ്തീൻ പറഞ്ഞു.