‘5000 വർഷമായി ഭാരതം മതേതരരാഷ്ട്രം; ഋഷിമാർ ഭാരതത്തെ സൃഷ്ടിച്ചത് ലോകത്തിന്റെ നന്മയ്ക്ക്’
Mail This Article
ന്യൂഡൽഹി∙ 5000 വർഷമായി ‘ഭാരതം’ മതേതര രാഷ്ട്രമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനങ്ങളോട് ഐക്യപ്പെടാൻ ഭാരതം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെന്നും ലോകത്തിനു മുന്നിൽ ഈ രാജ്യം മാതൃകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസ് നേതാവ് രംഗ ഹരിയുടെ ‘പൃഥ്വി സൂക്ത–ആൻ ഓഡ് ടു മദർ എർത്ത്’എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചടങ്ങിൽ പങ്കെടുത്തു.
‘‘5000 വർഷം പഴക്കമുള്ള നമ്മുടെ ചരിത്രം മതേതരത്വമാണ്. എല്ലാ തത്വജ്ഞാനത്തിലും ഇതുതന്നെയാണ് പറയുന്നത്. ലോകം മുഴുവൻ ഒരു കുടുംബമാണ് എന്നതാണ് നമ്മുടെ വികാരം. ഇതൊരു സിദ്ധാന്തമല്ല... അറിഞ്ഞ്, മനസ്സിലാക്കി പ്രവർത്തിക്കാനുള്ളതാണ്.
ഈ രാജ്യത്ത് ഒരുപാട് വൈവിധ്യങ്ങളുണ്ട്. ആരും പരസ്പരം പോരടിക്കരുത്. നാം ഒന്നാണെന്ന ചിന്ത ലോകത്തെ പഠിപ്പിക്കാൻ രാജ്യത്തെ പ്രാപ്തമാക്കുകയാണു വേണ്ടത്. ഇതാണ് ഭാരതത്തിന്റെ നിയോഗം. ഋഷിമാര്‍ ഭാരതത്തെ സൃഷ്ടിച്ചത് ലോകത്തിന്റെ നന്മയ്ക്കായാണ്. അവർ സന്യാസിമാർ മാത്രമല്ല. കുടുംബവുമായി അലഞ്ഞുതിരിഞ്ഞ് നടന്നുള്ള ജീവിതമാണ് നയിച്ചത്. ബ്രിട്ടിഷുകാർ അവരെ ക്രിമിനൽ ഗോത്രവർഗക്കാർ എന്നു വിശേഷിപ്പിക്കുന്നതുവരെ അവരെല്ലാം ഇവിടെയുണ്ടായിരുന്നു. അവർ അവരുടെ സംസ്കാരവും ആയുർവേദ ജ്ഞാനവും ലോകത്തിനു പകർന്നു നൽകിയിരുന്നു. നമ്മുടെ ആളുകൾ ഈ ജ്ഞാവുമായി ലോകം മുഴുവൻ യാത്ര ചെയ്തു. മെക്സിക്കോയിലേക്കും സൈബീരിയയിലേക്കും അവർ പോയിരുന്നു’’– മോഹൻ ഭാഗവത് പറഞ്ഞു.
ഇന്ത്യ ജി 20യ്ക്ക് ആഥിതേയത്വം വഹിച്ചതിൽ അദ്ഭുതപ്പെടാൻ ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമ്പത്തിക കാര്യങ്ങൾ സംവദിക്കാനുള്ള വേദി ഇന്ത്യ മനുഷ്യരെ കുറിച്ച് ചിന്തിക്കാനുള്ളത് കൂടിയാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.