ADVERTISEMENT

കോഴിക്കോട്∙ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് അടക്കമുള്ള നേതാക്കള്‍ ഇന്നലെ കോഴിക്കോട്ടെത്തി, ഇന്നു നടക്കുന്ന ലോക് താന്ത്രിക് ജനതാദള്‍ - രാഷ്ട്രീയ ജനതാദള്‍ ലയനസമ്മേളനം അവിസ്മരണീയമാക്കാനുള്ള മുന്നൊരുക്കവുമായി എല്‍ജെഡി നേതാക്കള്‍. ഏറെ നാളായി സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍ കാത്തിരുന്ന ലയനമാണ് ഇന്നു സാധ്യമാവുന്നത്. 

ദേശീയതലത്തില്‍ ജനതാദള്‍ എസ്സുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചകള്‍ക്കു മങ്ങലേറ്റതോടെയാണ് എല്‍ജെഡി – ആര്‍ജെഡി ലയനസാധ്യതകള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തു തുടങ്ങിയത്. എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തേജസ്വി യാദവ് കോഴിക്കോട്ട് എത്തിയതോടെയാണ് ആര്‍ജെഡിയുമായുള്ള ലയനം തീരുമാനമായത്. ഇതോടെ കേരളത്തിലെ സോഷ്യലിസ്റ്റ് പ്രവർത്തകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുമെന്നാണ് എൽജെഡി നേതാക്കളുടെ പ്രതീക്ഷ.

ഇന്ന് സ്വപ്നനഗരിയില്‍ നടക്കുന്ന ലയനസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകിട്ടോടെയാണ് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ ആര്‍ജെഡിയുടെ യുവനേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് കരിപ്പൂരിലെത്തിയത്. എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ്കുമാര്‍, ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, ജില്ലാപഞ്ചായത്ത് അംഗം എം.പി.ശിവാനന്ദന്‍, മുതിര്‍ന്ന നേതാക്കളായ ഭാസ്കരന്‍ കൊഴുക്കല്ലൂര്‍, എം.വി.കുഞ്ഞാലി തുടങ്ങിയവര്‍ ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. ലാലു പ്രസാദ് യാദവ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങളാല്‍ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയില്ല. 

ആര്‍ജെഡി ദേശീയ ജന.സെക്രട്ടറി അനു ചാക്കോ അടക്കമുള്ള നേതാക്കളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് ആർജെഡി സംസ്ഥാന കമ്മിറ്റി യോഗം ചേർന്നിരുന്നു. സംസ്ഥാന പ്രസിഡന്റ് ജോൺ ജോണും ഏതാനും സംസ്ഥാന നേതാക്കളും ആർജെഡി വിട്ടുപോവുകയും നാഷനൽ ജനതാദൾ എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടിയിൽ തുടരുന്ന സംസ്ഥാനനേതാക്കൾ ലയനത്തെ അംഗീകരിച്ചു. തുടർന്ന് രാഷ്ട്രീയജനതാദൾ ദേശീയ സെക്രട്ടറി ജനറൽ അബ്ദുൽ ബാരി സിദ്ദിഖി ഔദ്യോഗികമായി ലയന തീരുമാനം പ്രഖ്യാപിക്കുകയും ചെയ്തു. 

ഇന്നു വൈകിട്ട് നാലിന് കോഴിക്കോട് സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിലെ എം.കെ.പ്രേംനാഥ് നഗറിലാണ് ലയന സമ്മേളനം നടക്കുന്നത്. തേജസ്വി യാദവ് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പറഞ്ഞു. 

English Summary:

LJD-RJD merger meeting today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com