ഹണിട്രാപ്പിലൂടെ 2 ലക്ഷം നഷ്ടപ്പെട്ടു: റെയിൽവേ ജീവനക്കാരൻ ട്രെയിനിന് മുന്നിൽചാടി ജീവനൊടുക്കി
Mail This Article
മുംബൈ ∙ ഹണിട്രാപ്പിൽ കുടുങ്ങിയ റെയിൽവേ ജീവനക്കാരൻ ട്രെയിനിനു മുന്നിൽചാടി ജീവനൊടുക്കി. മാട്ടുംഗ റെയിൽവേ വർക്‌ഷോപ്പിൽ ജോലി ചെയ്യുന്ന ഗുജറാത്ത് സ്വദേശിയായ 36 വയസ്സുകാരനാണ് ജീവനൊടുക്കിയത്.
സമൂഹമാധ്യമം വഴി പരിചയപ്പെട്ട സ്ത്രീയുമായി യുവാവ് അടുപ്പത്തിലാകുകയും വിഡിയോകോൾ വഴി സംസാരിക്കുകയും ചെയ്തിരുന്നു. പിന്നീട്, യുവാവിന്റെ നഗ്നവിഡിയോ തന്റെ പക്കലുണ്ടെന്നു പറഞ്ഞ് യുവതി ഭീഷണി തുടങ്ങി. ആദ്യം ആവശ്യപ്പെട്ട 2 ലക്ഷം രൂപ നൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടതോടെ യുവാവ് മാനസിക സംഘർഷത്തിലാവുകയായിരുന്നു. ഈ വിവരങ്ങൾ യുവാവിന്റെ പോക്കറ്റിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിലുണ്ട്.
സംഭവത്തിൽ കേസെടുത്ത പൊലീസ് യുവതിക്കും കൂട്ടാളികൾക്കുമെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങൾ വഴി തട്ടിപ്പ്; സൂക്ഷിക്കാം
പണമടച്ചാൽ നഗ്നവിഡിയോ കോൾ ലഭിക്കുമെന്ന പരസ്യത്തിൽ കണ്ണുടക്കി വീണുപോകുന്നവർ ഒട്ടേറെയുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. വിവിധ വെബ്സൈറ്റുകളും ഡേറ്റിങ് സൈറ്റുകളും വഴിയാണ് പലപ്പോഴും തട്ടിപ്പുകാർ ഇരകളെ കണ്ടെത്തുന്നത്. ഇതിനൊപ്പം ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയവ വഴിയും ബന്ധം സ്ഥാപിക്കുന്നവരുമുണ്ട്.
മലാഡ് സ്വദേശിയായ 71 വയസ്സുകാരനും അന്ധേരി സ്വദേശിയായ 31 വയസ്സുള്ള യുവാവിനും ഇത്തരം തട്ടിപ്പിൽ വൻതുക നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം ജുഹുവിൽ ഇത്തരത്തിൽ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ 2 രാജസ്ഥാൻ സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.