‘വ്യത്യസ്ത സർക്കാരുകളുടെ ഫലം’: വിഴിഞ്ഞത്ത് ഉമ്മൻ ചാണ്ടിയെയും ഹൃദയപൂർവം ഓർത്ത് മന്ത്രി
Mail This Article
തിരുവനന്തപുരം∙ വ്യത്യസ്ത സർക്കാരുകൾ നടത്തിയ പ്രവർത്തനങ്ങളുടെ ഫലമാണ് വിഴിഞ്ഞം തുറമുഖമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലായ ഷെൻഹുവ 15നെ ഫ്ലാഗ് ഇൻ ചെയ്ത് സ്വീകരിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രസംഗത്തിനിടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരും മന്ത്രി പരാമർശിച്ചു. ഉമ്മൻ ചാണ്ടിയെ ഹൃദയപൂർവം ഓർക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് ആവശ്യമുയർന്നിരുന്നു.
‘‘വിഴിഞ്ഞത്ത് ഒരു തുറമുഖമെന്നത് നൂറ്റാണ്ടുകളുടെ കിനാവായിരുന്നു. 1995 മുതലുള്ള എല്ലാ സർക്കാരുകളും വ്യത്യസ്ത തലങ്ങളിലും കരങ്ങളിലും ഈ സ്വപ്നം പൂർത്തിയാക്കുവാൻ നടത്തിയ ഇടപെടലുകളുടെ തുടർച്ചയും വിജയവുമാണ് ഈ ദിനം. ഇതിനായി പരിശ്രമിച്ച എല്ലാവരെയും, വിശിഷ്യ, ഇ.കെ.നായനാർ, കെ.കരുണാകരൻ, ഉമ്മൻ ചാണ്ടി, വി.എസ്.അച്യുതാനന്ദൻ എന്നിവരെയും ഈ ദിവസം ഹൃദയപൂർവം ഓർമിക്കുന്നു.
2015ലെ സർക്കാർ ഒപ്പുവച്ച ഈ പദ്ധതിയുടെ ബർത്തിന്റെ നിർമാണോദ്ഘാടനം 2017ൽ നടത്തിയെങ്കിലും മറ്റു വികസന മേഖലകളിലെന്നപ്പോലെ, പ്രകൃതി ദുരന്തങ്ങളും മഹാമാരിയും സമരങ്ങളും പദ്ധതിയുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചു. എന്നാൽ, എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് വിഴിഞ്ഞം തുറമുഖം കമ്മിഷൻ ചെയ്യുന്നതിലേക്ക് നടന്നടുക്കുകയാണ്’’– മന്ത്രി പറഞ്ഞു.