‘ഡിഎംകെയ്ക്ക് വിജയ്‌യെ ഭയം, സർക്കാർ നിഷ്പക്ഷമായിരിക്കണം’: ഡിഎംകെയ്ക്കെതിരെ അണ്ണാഡിഎംകെ
Mail This Article
ചെന്നൈ∙ ദളപതി വിജയ്‌യുടെ പുതിയ ചിത്രമായ ലിയോയുടെ പ്രദർശന സമയത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിന് ഡിഎംകെ സർക്കാരിനെ വിമർശിച്ച് തമിഴ്‌നാട് മുൻ ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി മന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ കടമ്പൂർ രാജു. അഞ്ച് ഷോകൾ മാത്രമേ ഉണ്ടാകൂ എന്നും രാവിലെ 9 മുതൽ പുലർച്ചെ 1.30 വരെ മാത്രമേ ചിത്രം പ്രദർശിപ്പാക്കൂവെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിജയ്‌യെ ഡിഎംകെ ഭയക്കുന്നതിനാലാണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കടമ്പൂർ രാജു പറഞ്ഞു. ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിൽ എത്തും
‘‘സംസ്ഥാനത്ത് അണ്ണാഡിഎംകെ അധികാരത്തിലിരുന്നപ്പോൾ രജനികാന്ത്, വിജയ്, അജിത് കുമാർ തുടങ്ങിയ മുൻനിര താരങ്ങൾക്ക് പ്രത്യേക ഷോകൾക്ക് അനുമതി നൽകിയിരുന്നു. ഡിഎംകെയ്ക്ക് വിജയയ്‌യോടുള്ള ഭയമാണ് ഇതു കാണിക്കുന്നത്. സംസ്ഥാന സർക്കാർ നിഷ്പക്ഷമായിരിക്കണം. ഞാൻ അഞ്ചു വർഷം മന്ത്രിയായിരുന്നു. ദീപാവലിക്കും പൊങ്കലിനും മുൻനിര താരങ്ങൾക്കായി പ്രത്യേക ഷോകൾ അനുവദിച്ചിട്ടുണ്ട്. ഞങ്ങളുടെ ഭരണകാലത്ത് ഇത്തരം നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല’’– അദ്ദേഹം പറഞ്ഞു. ഡിഎംകെ നേതാവ് എം.കരുണാനിധി മുഖ്യമന്ത്രിയായിരുന്ന 2006 മുതൽ 2011 വരെ സമാനമായ സാഹചര്യം നിലനിന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ലിയോ’യുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിനെയും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് സെപ്റ്റംബർ 30ന് ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുകയായിരുന്നു. എന്നാൽ, സുരക്ഷാ പരിമിതികളും നിരവധി പേര്‍ പാസിനായി രംഗത്തെത്തിയതിനെയും തുടർന്ന് ഓഡിയോ ലോഞ്ച് റദ്ദാക്കിയതായി ചിത്രത്തിന്റെ നിർമാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ അറിയിച്ചിരുന്നു. ചെന്നൈയിൽ എ.ആർ.റഹ്‌മാന്റെ സംഗീത പരിപാടിക്കിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണമാണ് ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കേണ്ടി വന്നതെന്ന് ഡിഎംകെ വൃത്തങ്ങളും വ്യക്തമാക്കിയിരുന്നു.