പാലിയേക്കര ടോൾ പ്ലാസയിൽ ഇ.ഡി റെയ്ഡ്; 125.21 കോടിയുടെ നിക്ഷേപം മരവിപ്പിച്ചു
Mail This Article
തൃശൂര്‍∙ പാലിയേക്കര ടോൾ പ്ലാസയിൽ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഗുരുതര കണ്ടെത്തലുകൾ. റോഡ് നിർമാണ കമ്പനി 125.21 കോടി രൂപ അനർഹമായി സമ്പാദിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
മണ്ണുത്തി - ഇടപ്പള്ളി ദേശീയപാതാ നിർമാണം ഏറ്റെടുത്ത ജിഐപിഎൽ കമ്പനിയുടെ 125.21 കോടി രൂപയുടെ നിക്ഷേപം ഇഡി മരവിപ്പിച്ചു. ഇതു സംബന്ധിച്ച് ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും കത്ത് നൽകി. കമ്പനിയുടെ പാലിയേക്കരയിയിലെ ഓഫിസില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ക്രമക്കേടിനു കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണമുണ്ടാകുമെന്നും ഇ.ഡി അറിയിച്ചു.
പാത നിര്‍മാണം ഏറ്റെടുത്തു നടത്തിയ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പങ്കാളിയായ ഭാരത് റോഡ് നെറ്റ്‌വർക് ലിമിറ്റഡ് എന്നിവര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 102 കോടിയുടെ ക്രമക്കേട് നടത്തിയതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്‍റെ തുടര്‍ച്ചയായാണു കമ്പനികളുടെ പാലിയേക്കര, കൊല്‍ക്കത്ത ഓഫിസുകളില്‍ കഴിഞ്ഞ ദിവസം ഇ.ഡി പരിശോധന നടത്തിയത്. 2006 മുതൽ 2016 വരെയുള്ള റോഡ് നിർമാണത്തിൽ തട്ടിപ്പ് നടത്തിയെന്നാണ് ഇഡി കണ്ടെത്തിയത്.
കരാർ പ്രകാരമുളള നിർമാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ അനുമതി നൽകി, ബസ് ബേകളുടെ നിർമാണം പൂർത്തിയാക്കാതെ പരസ്യം സ്ഥാപിക്കാന്‍ അനുവാദം നല്‍കി തുടങ്ങിയവയാണ് കണ്ടെത്തിയ പ്രധാന ക്രമക്കേടുകള്‍.