ADVERTISEMENT

കൊച്ചി ∙ ജമ്മു കശ്മീരിൽ ബിജെപി തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ലെന്നും അവർക്ക് തിരഞ്ഞെടുപ്പിനെ ഭയമാണെന്നും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ‘‘കേരളം പോലുള്ള സംസ്ഥാനങ്ങളോട് ഒരു കാര്യത്തിൽ എനിക്ക് അസൂയ തോന്നുന്നു. തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളെ നോക്കൂ. അവിടെയെല്ലാം കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടക്കുന്നു. എന്നാൽ 2014ലാണ് ജമ്മു കശ്മീരിൽ അവസാനമായി ഒരു തിരഞ്ഞെടുപ്പ് നടന്നത്. 2023 ൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന് പറഞ്ഞിരുന്നതാണ്. ഒന്നും സംഭവിച്ചില്ല. ഇനി ലോക്സഭാ തിരഞ്ഞെടുപ്പിനു വേണ്ടി കാത്തിരിക്കുക എന്നതു മാത്രമാണ് മുന്നിലുള്ളത്’’– മനോരമ ന്യൂസ് കോൺക്ലേവിൽ ‘ജമ്മു കശ്മീരിന്റെ കാഴ്ചപ്പാടിൽ ഇന്ത്യ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ ഒമർ അബ്ദുല്ല വ്യക്തമാക്കി.

മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിന്റെ സദസ്സിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)

‘‘എന്താണ് ജമ്മു കശ്മീരിൽ നടക്കുന്നത് എന്നാണ് എല്ലാവരും എന്നോടു ചോദിക്കാറുള്ളത്. ജമ്മു കശ്മീരിന്റെ കാഴ്ചപ്പാടിലുള്ള ഇന്ത്യയെപ്പറ്റി സംസാരിക്കാൻ ആവശ്യപ്പെടുന്നതിൽ ഏറെ കൗതുകമുണ്ട്. 2019 ഓഗസ്റ്റ് അഞ്ചിനു ശേഷം കാര്യങ്ങളേറെ മാറി. അന്നാണ് ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയത്. ഭരണഘടനയിൽ പറഞ്ഞ കാര്യമാണ് കശ്മീരിു പ്രത്യേക സംസ്ഥാനപദവിയെന്നത്. എന്നാൽ, അത് എടുത്തു മാറ്റപ്പെട്ടു. 2019ൽ ജമ്മു കശ്മീരിൽ ജനാധിപത്യം മരിച്ചു. ഞാനുൾപ്പെടെ വീട്ടുതടങ്കലിലായി. എട്ടു മാസത്തോളം അവിടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയപ്പോഴാണ് സുപ്രീം കോടതിയെ സമീപിക്കാനായത്. എന്നെയോ തടങ്കലിലാക്കപ്പെട്ടവരെയോ ആരും പിന്തുണയ്ക്കാത്തതിൽ പ്രതിഷേധമില്ല. പക്ഷേ ജമ്മു കശ്മീരിലെ ജനതയ്ക്ക് പിന്തുണ ആവശ്യമാണ്. 

നിലവിൽ പ്രത്യക്ഷ സമരങ്ങൾ ജമ്മു കശ്മീരിൽ കാണുന്നില്ലെന്നേയുള്ളു. പക്ഷേ അവിടെ കാര്യങ്ങൾ അത്ര എളുപ്പമല്ല. ജനങ്ങളിൽ ഭയമുണ്ട്. ജനങ്ങളെ അധികാരികൾ ഭീഷണിപ്പെടുത്തുന്നു. സ്വകാര്യ വസ്തുക്കളും കെട്ടിടങ്ങളും പിടിച്ചെടുക്കുകയോ ഇടിച്ചു നിരത്തുകയോ ചെയ്യുന്നു. ജനകീയ സമരങ്ങള്‍ തടസ്സപ്പെടുന്നു. തിരഞ്ഞെടുപ്പിനുവേണ്ടി രാജ്യത്ത് രൂപീകരിക്കപ്പെടുന്ന മുന്നണികൾ ജമ്മു കശ്മീരിനു വേണ്ടിയും പ്രതികരിക്കാൻ തയാറാകണം. എട്ടു മാസം ഞാൻ തടങ്കലിൽ കിടന്നു. എന്റെ ജയിൽവാസം ഉപകഥ മാത്രമാണ്. ഞങ്ങൾക്ക് പ്രത്യേക പദവി നൽകിയത് കോൺഗ്രസോ നെഹ്റുവോ അല്ല, ഇന്ത്യയിലെ ജനങ്ങളാണ്. അത് ലംഘിക്കപ്പെടുന്നതിലാണ് നിരാശ.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)

ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. സുപ്രീം കോടതിയിലാണ് എല്ലാ പ്രതീക്ഷയും. 2023 ൽതന്നെ വിധി വരേണ്ടത് അത്യാവശ്യമാണ്. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. അതിൽ ഒരു ജഡ്ജി രാജി വയ്ക്കും മുൻപ് വിധി വരേണ്ടതുണ്ട്. അല്ലെങ്കിൽ എല്ലാം ഒന്നിൽനിന്നു തുടങ്ങേണ്ടി വരും. ഡിസംബർ മധ്യത്തോടെയെങ്കിലും സുപ്രീം കോടതി വിധി വരുമെന്നാണു പ്രതീക്ഷിക്കുന്നത്. അവിടെനിന്നായിരിക്കും ഞങ്ങളുടെ അടുത്ത നീക്കം ആരംഭിക്കുക.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)

ലോകമെമ്പാടും ഒട്ടേറെ കലാപങ്ങൾ നടക്കുന്നു. ഇന്ത്യയ്ക്കും ഈ സാഹചര്യത്തിൽ പക്ഷം പിടിക്കേണ്ടതുണ്ട്. നാം ആരുടെ പക്ഷം പിടിക്കുന്നു എന്നതാണു പ്രസക്തമായ ചോദ്യം. ഈ സാഹചര്യത്തിലാണ് സഹിഷ്ണുത എന്ന വാക്കിനും പ്രസക്തിയേറുന്നത്. എന്തുകൊണ്ടാണ് നമുക്ക് പലതും സഹിഷ്ണുതയോടെ നേരിടാൻ സാധിക്കാത്തത്? ജമ്മു കശ്മീരിനെ സംബന്ധിച്ചിടത്തോളം അവിടുത്തെ ജനങ്ങൾ സൃഷ്ടിച്ച പ്രശ്നം കാരണമല്ല ഇപ്പോൾ അവർ ‘ശിക്ഷിക്ക’പ്പെടുന്നത്. ഈ സാഹചര്യത്തിൽ മതനിരപേക്ഷമായി കാര്യങ്ങളെ കാണുന്ന, എല്ലാറ്റിനെയും സ്വീകരിക്കുന്ന മനസ്സുള്ള ഇന്ത്യയെയാണ് ജമ്മു കശ്മീർ പ്രതീക്ഷിക്കുന്നത്. ഭരണഘടനയിൽ വിശ്വസിക്കുന്ന ഒരു ഇന്ത്യ കൂടിയായിരിക്കണം അത്. വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവരെ രാജ്യം സംരക്ഷിക്കണം. ഒരു മതത്തിലും വിശ്വസിക്കാത്തവരെയും സംരക്ഷിക്കാനാകണം. 

ഹമാസിന്റെ ചെയ്തികളെ കുറ്റപ്പെടുത്തുകയും അതേസമയം പലസ്തീന്റെ കഷ്ടപ്പാടുകളോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്താൽ നമ്മളെ തീവ്രവാദികളായി ചിത്രീകരിക്കുന്ന അവസ്ഥയാണ്. ജമ്മു കശ്മീരിന് സ്വയംഭരണം എന്തിനാണെന്നു നിങ്ങൾ ചോദിച്ചാൽ ഞങ്ങൾ കശ്മീരികൾ എന്തിനാണ് ഇന്ത്യയോടൊപ്പം ചേർന്നത് എന്നു തിരികെ ചോദിക്കേണ്ട സാഹചര്യം ഉണ്ടാകും. കശ്മീരിൽ 80 ശതമാനവും മുസ്‌ലിംകളാണ്. ഇന്ത്യയുടെ മതേതരത്വത്തിൽ വിശ്വസിച്ചാണ് ഞങ്ങൾ ഇന്ത്യയ്ക്കൊപ്പം ചേർന്നത്.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല.
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല.

കശ്മീർ ഭൂമിയിലെ സ്വർഗമാണ്. കേരളം ദൈവത്തിന്റെ സ്വന്തം നാടും. രണ്ട് ഇടങ്ങളും തമ്മിൽ സാമ്യം ഏറെയാണ്. കാലാവസ്ഥ പോലുള്ള കാര്യങ്ങളിലേ വ്യത്യാസമുള്ളൂ. ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരു ഉടമസ്ഥാവകാശ പ്രശ്നം കേരളത്തിലുണ്ടാകില്ല. പക്ഷേ ജമ്മു കശ്മീരിൽ അതുണ്ട്. എന്തുകൊണ്ടാണ് അവിടെ മാത്രം അത്തരമൊരു സാഹചര്യമുള്ളത്?

കശ്മീരി പണ്ഡിറ്റുകൾ സുരക്ഷാഭയത്താലാണ് ജമ്മു കശ്മീർ വിട്ടത്. 1990കളിൽ അവർക്ക് സുരക്ഷിതത്വ ബോധമുണ്ടായിരുന്നു. എന്നാൽ ഇന്നത് ഇല്ല. നഷ്ടമായ ആ സുരക്ഷിതത്വബോധം പണ്ഡിറ്റുകൾക്ക് തിരികെ നൽകാനായാൽ അവർ താഴ്‌വരയിലേക്കു തിരികെ വരും. പക്ഷേ, മന്‍മോഹൻ സിങ്ങിന്റെ കാലത്ത് കശ്മീരിലേക്ക് മടങ്ങിവന്നിരുന്ന കശ്മീരി പണ്ഡിറ്റുകളുടെ അത്രപോലും നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ വരുന്നില്ല. ഞാൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കശ്മീരി പണ്ഡിറ്റുകള്‍ക്ക് ജോലിയിൽ സംവരണം ഏർപ്പെടുത്തി. അയ്യായിരത്തോളം യുവതീ യുവാക്കൾ കശ്മീരിലേക്കു മടങ്ങിവന്നു. അടുത്ത കാലത്ത് കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യമിട്ട് കൊലപാതകങ്ങൾ വർധിച്ചതോടെ പലരും കശ്മീരിലേക്കു വരാൻ മടിക്കുന്നു. കുറേപ്പേർ തിരികെപ്പോയി. ഇത്രയും സുരക്ഷ കശ്മീരിൽ ഏർപ്പെടുത്തി എന്നു പറഞ്ഞിട്ടും കശ്മീരി പണ്ഡിറ്റുകൾക്ക് സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ സുരക്ഷ പുനരവലോകനം ചെയ്യേണ്ടതുണ്ട്’’.

മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കുന്നവർ.
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കുന്നവർ.

ഈ വിഷമഘട്ടത്തിലും, രാഷ്ട്രീയക്കാരനായത് ഇഷ്ടപ്പെടുന്നുവെന്നും ഒമർ പറഞ്ഞു. കശ്മീരിലെ ഒരു ചൊല്ലും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഈ മഞ്ഞുകാലം തീരും, മഞ്ഞെല്ലാം ഉരുകും, വസന്തം വരും.’. ചുറ്റിലും വസന്തത്തിലെ പൂക്കൾ നിറയുന്ന ആ ഭാവി കാലത്തെക്കുറിച്ചുള്ള പ്രതീക്ഷ പങ്കുവച്ചാണ് ഒമർ വാക്കുകൾ അവസാനിപ്പിച്ചത്. മലയാള മനോരമ ചീഫ് റസിഡന്റ് എഡിറ്ററും ഡയറക്ടറുമായ ഹർഷ മാത്യു ഒമർ അബ്ദുല്ലയ്ക്കു പുരസ്കാരം സമ്മാനിച്ചു.

English Summary:

Manorama News Conclave 2023: Jammu Kashmir former Chief Minister Omar Abdullah Speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com