ADVERTISEMENT

കൊച്ചി∙ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ഭാവിഭാഗധേയം നിർണയിക്കുക ദക്ഷിണേന്ത്യയായിരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. കൊച്ചി ബോൾഗാട്ടി ലുലു ഗ്രാൻഡ് ഹയാത്ത് രാജ്യാന്തര കൺവൻഷൻ സെന്ററിൽ ‘ഇന്ത്യ: ദ് ഫ്യൂച്ചർ സ്റ്റോറി’ എന്ന വിഷയത്തിൽ നടന്ന മനോരമ ന്യൂസ് കോൺക്ലേവിൽ സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തനതായ സംസ്കാരവും ചരിത്രവും ആത്മാവുമുള്ള ഇന്ത്യ ഫാഷിസ്റ്റുകളുടെ ഇടമല്ല. എങ്ങനെ ഇന്ത്യയുടെ ഭാവി മാറ്റിമറിക്കാമെന്നതാണ് നാം ചർച്ച ചെയ്യുന്നത്. ഭരണഘടനയെ സംരക്ഷിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സംരക്ഷിക്കേണ്ട ഘട്ടത്തിലാണ് ഇന്ത്യ. ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മനോരമ ന്യൂസ്, ന്യൂസ് ‍ഡയറക്ടർ ജോണി ലൂക്കോസ് സമീപം. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മനോരമ ന്യൂസ്, ന്യൂസ് ‍ഡയറക്ടർ ജോണി ലൂക്കോസ് സമീപം. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

ബിജെപി നേതാക്കൾക്ക് അഴിമതി ഭരണത്താൽ കർണാടകത്തില്‍ മുഖം നഷ്ടമായി. സംസ്ഥാനത്ത് മാറ്റം വരുത്താനാവുമെന്നു ജനങ്ങളെ വിശ്വസിപ്പിക്കാൻ കോൺഗ്രസിനു സാധിച്ചു. അതിന്റെ ഫലമാണു കർണാടക തിരഞ്ഞെടുപ്പിൽ കണ്ടത്. 2024 ൽ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്തമാവില്ല. കർണാടകയിലെ ജനങ്ങളും കേരളത്തിലെ ജനങ്ങളെപ്പോലെതന്നെ ബുദ്ധിയും വിവേകവുമുള്ളവരാണെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. കർണാടകയിലെ രാഷ്ട്രീയത്തില്‍ മാറ്റങ്ങളുണ്ടാക്കുന്നതിന് എല്ലായിപ്പോഴും കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സഹായമുണ്ടായിട്ടുണ്ട്. അവർക്ക് എന്തു സഹായം വേണമെങ്കിലും എപ്പോൾ വേണമെങ്കിലും എന്നെ വിളിക്കാമെന്നും പറ‍ഞ്ഞിട്ടുണ്ട്. 

അയൽ സംസ്ഥാനങ്ങളെന്ന നിലയിൽ പല കാര്യങ്ങളിലും കേരളത്തിനും കർണാടകയ്ക്കും ബന്ധമുണ്ട്. ഇന്നും പല കാര്യങ്ങളിലും കേരളം കർണാടകയെ സഹായിക്കുന്നുണ്ട്. എന്റെ മോശം സമയങ്ങളിൽ പോലും കേരളത്തിലെ സുഹൃത്തുക്കൾ എനിക്കൊപ്പം നിന്നിട്ടുണ്ട്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത സമയത്തു പോലും മലയാളി ചെറുപ്പക്കാർ എനിക്കുവേണ്ടി പ്രകടനം നടത്തിയത് മറക്കാനാകില്ല. പരസ്പരമുള്ള ഇത്തരം പ്രവർത്തനങ്ങളിലൂടെ, വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിലും കോൺഗ്രസിനൊപ്പം ജനം നിൽക്കുമെന്നുറപ്പാണ്. .

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മനോരമ ന്യൂസ്, ന്യൂസ് ‍ഡയറക്ടർ ജോണി ലൂക്കോസ് സമീപം. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. മനോരമ ന്യൂസ്, ന്യൂസ് ‍ഡയറക്ടർ ജോണി ലൂക്കോസ് സമീപം. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

ജനങ്ങളുടെ വിശ്വാസമാണ് കോൺഗ്രസിന് പ്രധാനപ്പെട്ടത്. പാർട്ടി എന്നേക്കാളും വലുതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജാതി, മതം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. വിശ്വാസവും മതവുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഞാനെന്റെ ചരിത്രത്തിലും ആചാരങ്ങളിലും സംസ്കാരത്തിലും വിശ്വസിക്കുന്നു. ഇന്ത്യയുടെ കരുത്തുതന്നെ അതിന്റെ സംസ്കാരമാണ്. നാം വിശ്വസിക്കുന്നത് എന്താണ് എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ വേരുകൾ മറക്കാൻ പാടില്ല. തമിഴ്‌നാട്ടിലുണ്ടായ സനാതന ധർമ വിവാദത്തിലാണെങ്കിലും, അത് വ്യക്തിപരമാണെന്നാണു കരുതുന്നത്. രാജ്യത്തെ സംബന്ധിച്ചിടത്തോളം എല്ലാ മതങ്ങളും സംരക്ഷിക്കപ്പെടണം, ജനം സംരക്ഷിക്കപ്പെടണം. ഭരണഘടന സംരക്ഷിക്കപ്പടണം.

മനോരമ ന്യൂസ് കോൺക്ലേവിൽ സമാപന പ്രഭാഷണം നടത്തുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സമാപന പ്രഭാഷണം നടത്തുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം വ്യത്യസ്തമാണ്. കോൺഗ്രസിന്റെ ചരിത്രം രാജ്യത്തിന്റെ ചരിത്രമാണ്. കോൺഗ്രസിന്റെ ശക്തിയെന്നത് രാജ്യത്തിന്റെ ശക്തിയാണ്. കർണാടകയിൽ 23 ശതമാനം പേരും പട്ടികജാതിക്കാരാണ്. ബജറ്റിന്റെ 23 ശതമാനം അവർക്കു വേണ്ടി മാറ്റിവച്ചത് അങ്ങനെയാണ്. അവരെ സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ജാതിയോ മതമോ നോക്കാതെയാണ് കോൺഗ്രസിനെ ജനം കർണാടകയിൽ പിന്തുണച്ചത്. അങ്ങനെയല്ലാതെ വരുമ്പോഴാണ് ഇന്ത്യയില്‍ മോശം കാര്യങ്ങൾ സംഭവിക്കുന്നത്. നിലവിൽ ഏതു മതമാണെങ്കിലും കോൺഗ്രസ് അവർക്കൊപ്പമാണ്. മതനിരപേക്ഷമായാണ് കോൺഗ്രസിന്റെ ഭരണം. 

മനോരമ ന്യൂസ് കോൺക്ലേവിൽ സമാപന പ്രഭാഷണം നടത്തുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സമാപന പ്രഭാഷണം നടത്തുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

ഇന്ത്യയിലെ ഏറ്റവും ധനികനായ എംഎൽഎ എന്നതിനെപ്പറ്റിയും ഡികെ വിശദീകരിച്ചു. ‘‘പരമ്പരാഗതമായി ലഭിച്ച ഭൂമിയുണ്ട് എനിക്ക്. അതിന് പണ്ട് പത്തു രൂപയായിരുന്നത് ഇപ്പോൾ 1000 രൂപയായി. ആ ഭൂമി പരമ്പരാഗതമായതിനാൽത്തന്നെ ഞാൻ സൂക്ഷിച്ചു. ഞാൻ മറ്റു കമ്പനികളൊന്നും സ്ഥാപിച്ചിട്ടില്ല. ഇന്ന് കേന്ദ്ര സർക്കാരിന്റെ കണ്ണ് എന്റെ മേലാണ്. പക്ഷേ എന്റെ വസ്തുവകകളുടെ മൂല്യം വർധിക്കുക മാത്രമാണുണ്ടായിട്ടുള്ളത് എന്ന് എല്ലാവരും മനസ്സിലാക്കണം. ജനങ്ങളുടെ വിശ്വാസമാണ് യഥാർഥ ശക്തി. അക്കാര്യം കേന്ദ്ര സർക്കാർ മനസ്സിലാക്കണം. കേന്ദ്രം സ്വയം തിരുത്തേണ്ട സമയമായി.

മനോരമ ന്യൂസ് കോൺക്ലേവിൽ സമാപന പ്രഭാഷണം നടത്താനെത്തുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സമാപന പ്രഭാഷണം നടത്താനെത്തുന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

കർണാടകയില്‍ ജനങ്ങൾക്ക് എന്തെല്ലാം വാഗ്ദാനം നൽകിയോ അതെല്ലാം പാലിക്കും. മതപരവും സാമൂഹികപരവുമായി ബിജെപി കർണാടകത്തിൽ സൃഷ്ടിച്ച പ്രശ്നങ്ങളിൽനിന്നെല്ലാം പരിഹാരം ഉറപ്പു നൽകിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. സദാചാര ഗുണ്ടായിസത്തിനെതിരെയുൾപ്പെടെ പാർട്ടി നിലകൊണ്ടു. നമ്മുടെ യുവാക്കളെ ഭാവിയിലേക്കു പാകപ്പെടുത്തിയെടുക്കാനും കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. രാഷ്ട്രീയം എന്നത് കൃഷി പോലെയാണ്. കൃഷിക്കാരെപ്പോലെ വേണം രാഷ്ട്രീയക്കാരും പ്രവർത്തിക്കാൻ. ഗ്രാമീണജനതയെ ശക്തിപ്പെടുത്താതെ ഒന്നും ചെയ്തിട്ടു കാര്യമില്ല. സമ്പദ്‌വ്യവസ്ഥയില്‍ ഗ്രാമീണ–നഗര വികസനത്തിലെ ആ ബാലൻസ് നിലനിർത്തലും അത്യാവശ്യമാണ്’’– ഡി.കെ.ശിവകുമാർ പറഞ്ഞു.

English Summary:

Manorama News Conclave 2023: Karnataka Deputy CM DK Shivakumar Speaks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com