മരുതോങ്കര പഞ്ചായത്തിൽനിന്നു ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിൽ നിപ്പ വൈറസ്: ആരോഗ്യമന്ത്രി
Mail This Article
കോഴിക്കോട്∙ നിപ്പ ബാധ സ്ഥിരീകരിച്ച കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിൽനിന്നു ശേഖരിച്ച വവ്വാലുകളുടെ സാംപിളുകളിൽ വൈറസ് ഉണ്ടായിരുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാംപിൾ പരിശോധനയിൽ നിപ്പ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐസിഎംആർ സ്ഥിരീകരിച്ചെന്ന് മന്ത്രി അറിയിച്ചു.
മരുതോങ്കരയിൽനിന്നു ശേഖരിച്ച 57 സാംപിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സാന്നിധ്യം സ്ഥിരീകരിച്ചത്. പ്രത്യേക ഇനം വവ്വാലുകളിൽ അപൂർവമായി കണ്ടുവരുന്ന നിപ്പ വൈറസിന്റെ വകഭേദം ഏതു രീതിയിലാണ് മനുഷ്യനിലേക്കെത്തുന്നത് എന്ന കാര്യത്തിൽ ഐസിഎംആറിനും ഉത്തരമില്ലായിരുന്നു. നിലവിൽ വൈറസ് ബാധ ഉണ്ടായ പ്രദേശത്തെ വവ്വാലുകളിൽ ആന്റിബോഡി കണ്ടെത്തിയതോടെ രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നേറ്റമുണ്ടാവും.
മരണനിരക്ക് വളരെ കൂടുതലുള്ള ബംഗ്ലാദേശി നിപ്പ വകഭേദമാണ് സംസ്ഥാനത്തു കണ്ടുവന്നത്. ഇത്തവണയും വവ്വാലുകളിൽനിന്നും ശേഖരിച്ച സാംപിളുകളിൽ ഇതേ തരത്തിൽപ്പെട്ട വൈറസിനെ തന്നെയാണ് പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി കണ്ടെത്തിയിട്ടുള്ളതെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രി അറിയിച്ചിരുന്നു. സാധാരണ രോഗബാധിതരാകുന്നവരിൽ 70 ശതമാനം മുതൽ 90 ശതമാനം വരെ ആളുകളുടെ മരണത്തിന് കാരണമാകാവുന്ന വൈറസ് വകഭേദമാണിത്. എന്നാൽ ഇത്തവണ രോഗബാധ സ്ഥിരീകരിച്ച ആറുപേരിൽ രണ്ടു പേരാണ് മരണപ്പെട്ടത്. മരണനിരക്ക് 33.3 ശതമാനമായി കുറയ്ക്കാൻ സാധിച്ചിരുന്നു.