ADVERTISEMENT

കൊച്ചി ∙ 2027 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ‘ഇന്ത്യ: ദ് ഫ്യൂച്ചർ സ്റ്റോറി’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന മനോരമ ന്യൂസ് കോൺക്ലേവ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. എല്ലാവരെയും ഉൾപ്പെടുത്തിയുള്ള വികസനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്നത്. രാജ്യത്തെ എല്ലാ പാർട്ടികളും ഏതെങ്കിലുമൊരു പ്രശ്നത്തിന്റെ പേരിലല്ല, നരേന്ദ്ര മോദിയെ എതിർക്കാൻ മാത്രമാണ് ‘ഇന്ത്യ’ മുന്നണി രൂപീകരിച്ചിരിക്കുന്നത്. നരേന്ദ്ര മോദി 2024ൽ അധികാരത്തിൽ വരുമെന്നതിന്റെ സൂചനയാണിത്. 

മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചിത്രം. ഇ.വി.ശ്രീകുമാർ∙ മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ പങ്കെടുക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ചിത്രം. ഇ.വി.ശ്രീകുമാർ∙ മനോരമ

രാജ്യാന്തര നാണ്യനിധിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയ്ക്ക് 6.3 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ മറ്റു സാമ്പത്തിക ശക്തികൾ കാര്യമായ മുന്നേറ്റം കാഴ്ച വയ്ക്കാതിരിക്കുമ്പോഴും ഇന്ത്യ മുന്നോട്ടാണ്. അതിനാലാണ് 2027ൽ തീർച്ചയായും ഇന്ത്യ മൂന്നാമത്തെ ലോക സാമ്പത്തിക ശക്തിയാകുമെന്ന് ഉറപ്പിച്ചു പറയുന്നത്. വിവിധ മേഖലകളിലും ഈ മുന്നേറ്റം പ്രകടമാണ്. 2018ൽ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 70 മെഡലാണ് ഇന്ത്യ നേടിയത്. ഇത്തവണ അത് 107 മെഡലുകളായി. പങ്കെടുത്ത ഇനങ്ങളുടെ എണ്ണവും കൂടി. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ തയാറാണ് ഇന്ന്. അതിനുള്ള പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു കഴിഞ്ഞു. 

മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായുള്ള സംവാദ പരിപാടിയിൽ നടി രഞ്ജിനി.ചിത്രം. ഇ.വി.ശ്രീകുമാർ∙ മനോരമ
മനോരമ ന്യൂസ് കോൺക്ലേവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായുള്ള സംവാദ പരിപാടിയിൽ നടി രഞ്ജിനി.ചിത്രം. ഇ.വി.ശ്രീകുമാർ∙ മനോരമ

കോടിക്കണക്കിനു പേരെ ദാരിദ്ര്യത്തിൽനിന്നു രക്ഷിക്കാൻ സർക്കാരിനു സാധിച്ചു. രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കോടിക്കണക്കിനു പേർക്ക് ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ കേന്ദ്ര പദ്ധതികൾ സഹായിച്ചു. അവർ നിക്ഷേപിക്കുന്ന തുകയും അവർക്ക് ആവശ്യമായ തുകയും നമ്മുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാനായി. കോവി‍ഡ് വാക്സീന്റെ ഏറ്റവും വലിയ രണ്ടാമത്തെ കയറ്റുമതിക്കാരും ഇന്ത്യയായിരുന്നു. 

കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുന്നവരുടെ ഡേറ്റ രൂപീകരിക്കണമെന്ന് പ്രതിപക്ഷത്തിരുന്നപ്പോൾ ബിജെപി ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഇത്തരം ഒരു ഡേറ്റ ബാങ്ക് രൂപീകരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഈ ഡേറ്റ വിവിധ സ്ഥലങ്ങളിലേക്ക് കൈമാറും. കുട്ടികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർ സ്കൂളുകളിലും മറ്റും ജോലിക്കു കയറുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാനാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഉപഹാരം കൈമാറുന്ന മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ഉപഹാരം കൈമാറുന്ന മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു.

∙ രാഷ്ട്രീയവും രാഹുലും കോൺഗ്രസും

ഓരോ സംസ്ഥാനത്തും ഓരോ നിലപാടുകൾ സ്വീകരിച്ച് വ്യത്യസ്തമായി നിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾ ചേർന്ന് മുന്നണി രൂപീകരിച്ചാൽ അത് ഫലപ്രദമാകില്ലെന്നു സ്മൃതി ഇറാനി പറഞ്ഞു. ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജി ഇടതുപക്ഷവുമായി കൂട്ടുചേരുമെന്നു തോന്നുന്നുണ്ടോ? അവരോടു ചെയ്തതെല്ലാം മറന്ന് പ്രാദേശിക കമ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധം സ്ഥാപിക്കുമെന്നു തോന്നുന്നുണ്ടോ? ഇന്ത്യ മുന്നണിയിൽ ഇപ്പോൾത്തന്നെ വിള്ളലുകൾ വളരെ പ്രകടമാണ്– സ്മൃതി ഇറാനി വ്യക്തമാക്കി.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)

‌രാഹുൽ ഗാന്ധിയും താനും തമ്മിൽ രാഷ്ട്രീയപരമായി ഏറെ വ്യത്യാസമുണ്ടെന്നും ഒരു ചോദ്യത്തിന് ഉത്തരമായി സ്മൃതി പറഞ്ഞു. ‘‘രാഹുൽ കോൺഗ്രസിന്റെ ‘മാസ്റ്റർ’ ആണ്. എന്നാൽ ഞാൻ ബിജെപിയുടെ ഒരു ‘പ്രവർ‌ത്തക’യും. രണ്ടു പേരും നേടിയെടുക്കുന്ന വിജയങ്ങളിലും വ്യത്യാസമുണ്ട്. കോൺഗ്രസ് രൂപീകരിക്കപ്പെട്ട് വർഷങ്ങൾക്കിപ്പുറമാണ് ബിജെപിയുടെ ജനനം. കോൺഗ്രസ് പാർട്ടി ഏഴു പതിറ്റാണ്ടിനു മുൻപ് പ്രവർത്തനം തുടങ്ങിയതാണ്. എന്നാൽ, ബിജെപി രാഷ്ട്രീയ യാത്ര ആരംഭിച്ചത് എൺപതുകളിലാണ്. ഇപ്പോഴത്തെ വിജയത്തെപ്പറ്റി പറയുമ്പോൾ അക്കാര്യവും ഓർക്കണം.

മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി.
മനോരമ ന്യൂസ് കോൺക്ലേവിൽ സംസാരിക്കുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ബിജെപിയുടെ യാത്ര ചെറുതാണെങ്കിലും ഫലപ്രദമാണ്.  തുടക്കത്തിൽ ബിജെപിക്ക് പാർലമെന്റിൽ രണ്ട് എംപിമാരാണ് ഉണ്ടായിരുന്നത്. ഇന്ന് 303 പേരുണ്ട്. വളരെ കഷ്ടപ്പെട്ടാണ് പാർട്ടി ഈ നിലയിലേക്ക് എത്തിയത്. ഈ പ്രയത്നത്തിലൂടെ കേരളത്തിലും പാർട്ടി നേട്ടമുണ്ടാകും. നരേന്ദ്ര മോദി സർക്കാരിന്റെ വികസനം മുന്നിൽ നിർത്തി കേരളത്തിലും ബിജെപി സീറ്റുകൾ നേടുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

കോൺഗ്രസ് സർക്കാരിന്റെ കാലത്ത് വനിതാ സംവരണ ബിൽ കൊണ്ടുവന്നെങ്കിലും എങ്ങനെ നടപ്പിലാക്കണമെന്നു പറഞ്ഞിരുന്നില്ല. ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോൾ കോൺഗ്രസ് കൊണ്ടുവന്ന ബില്ലിനെ രാജ്യസഭയിൽ പിന്തുണച്ചിരുന്നു. കോൺഗ്രസിന് ഭൂരിപക്ഷം ഉണ്ടായിട്ടും 4 വർഷം ലോക്സഭയിൽ ബിൽ പിടിച്ചുവച്ചു. വനിതാ സംവരണം 10 വർഷമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ബില്ലിൽ ഉണ്ടായിരുന്നത്. ബിജെപി സർക്കാർ അത് 15 വർഷമായി ഉയർത്തി. 15 വർഷം കഴിഞ്ഞാലും എത്ര വർഷം വേണമെങ്കിലും സംവരണം നീട്ടാമെന്ന ഭേദഗതിയും കൊണ്ടുവന്നു– സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. സ്മൃതി ഇറാനിക്ക് മലയാള മനോരമ മാനേജിങ് എഡിറ്റർ ജേക്കബ് മാത്യു ഉപഹാരം സമ്മാനിച്ചു.

English Summary:

Union Minister Smriti Irani's speech at Manorama News conclave 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com