ADVERTISEMENT

ന്യൂയോർക്ക് ∙ ഹമാസിന്റെ ആക്രമണത്തിന് മറുപടിയായി പലസ്തീനിയൻ ജനതയെ ഒന്നാകെ ശിക്ഷിക്കുന്ന ഇസ്രയേൽ നടപടിയെ ന്യായീകരിക്കാനാവില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. യുദ്ധത്തിന്റെ ഭാഗമാവുന്ന ഏതു കക്ഷിയും രാജ്യന്തര നിയമങ്ങൾക്ക് അതീതരല്ലെന്നും മനുഷ്യാവകാശ ലംഘനത്തെ അംഗീകരിക്കാനാവില്ലെന്നും ഗുട്ടെറസ് വ്യക്തമാക്കി. സെക്യൂരിറ്റി കൗൺസിൽ യോഗത്തിലാണ് അദ്ദേഹം പ്രസ്താവനയുമായി രംഗത്തുവന്നത്.

‘‘ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. കരുതിക്കൂട്ടിയുള്ള നരഹത്യയും ആളുകളെ തട്ടിക്കൊണ്ടുപോക്കും ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. എന്നാൽ അതിനു മറുപടിയായി ഒരു ദശലക്ഷത്തോളം ആളുകളോട് ഒഴിഞ്ഞു പോകാൻ പറയുന്നതും ന്യായമല്ല. വീടോ ഭക്ഷണമോ വെള്ളമോ അവശ്യമരുന്നുകളോ പോലും കിട്ടാത്തയിടത്തേക്ക് പലായനം ചെയ്യണമെന്നു പറയുന്നതിനെ അംഗീകരിക്കാനാവില്ല. അതിന് പുറമെ തെക്കൻ ഗാസയിലേക്കും ബോംബ് വർഷിക്കുകയും ചെയ്തു. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങൾ ലംഘിക്കപ്പെട്ടതിൽ വലിയ ആശങ്കയുണ്ട്.

ഓരോ മണിക്കൂർ പിന്നിടുമ്പോഴും സ്ഥിതിഗതികൾ കൂടുതൽ മോശമാവുകയാണ്. ഗാസയിലെ യുദ്ധം മേഖലയെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇത്തരം സാഹചര്യത്തിൽ സാധാരണക്കാരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. കഴിഞ്ഞ 56 വര്‍ഷമായി പലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടി കഴിയുകയാണ്. തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പില്‍ കൂടിയും ആക്രമണത്തില്‍ കൂടിയും വീതംവയ്‌ക്കുന്നത് അവര്‍ കണ്ടു. അവരുടെ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു. രാഷ്ട്രീയപരമായ പരിഹാരം ഉണ്ടാകുമെന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചു.’’– ഗുട്ടെറസ് പറഞ്ഞു.

അതേസമയം ഗുട്ടെറസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വിമർശനവുമായി ഇസ്രയേൽ രംഗത്തെത്തി. യുഎന്‍ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കണമെന്ന് ഇസ്രയേല്‍ അംബാസഡര്‍ ഗിലഡ് എര്‍ദാന്‍ ആവശ്യപ്പെട്ടു. ഇസ്രയേല്‍ ജനതയ്ക്ക് നേരെ ഹമാസ് നടത്തിയ ആക്രമണത്തെ ന്യായീകരിക്കാനാവില്ലെന്നും എർദാൻ‌ കൂട്ടിച്ചേർത്തു.

English Summary:

Appalling Hamas attacks cannot justify collective punishment of Palestinian people: António Guterres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com