ADVERTISEMENT

പ്രാഗ് ∙ മാനത്തുനിന്നു ‘കാശുമഴ’ പെയ്താൽ എങ്ങനെയുണ്ടാകും? അങ്ങനെയൊരു ഭാഗ്യമഴ നനഞ്ഞതിന്റെ സന്തോഷത്തിലാണ് ചെക്ക് റിപ്പബ്ലിക്കിലെ ലിസ നാഡ് ലേബം എന്ന പ്രദേശം. അഞ്ചും പത്തും നൂറുമല്ല, ദശലക്ഷം ഡോളറാണ് ആകാശത്തുനിന്നു നോട്ടുമഴയായി പെയ്തിറങ്ങിയത്!

ഇത്രയും പണം തനിയെയോ അബദ്ധത്തിലോ പറന്നെത്തിയതല്ല എന്നതാണു രസകരം. ടിവി അവതാരകനും ഇൻഫ്ലുവൻസറുമായ കാമിൽ ബർതോഷ്ക് എന്ന കസ്മയാണ് നാട്ടുകാരെ ഞെട്ടിച്ച് കാശുമഴ പെയ്യിച്ചത്. ഒരു ദശലക്ഷം ഡോളറിന്റെ നോട്ടുകൾ നിറച്ച വലിയ പെട്ടി ഹെലികോപ്റ്ററിൽ തൂക്കിയിട്ടായിരുന്നു പ്രകടനം.

ഒരു മത്സരം നടത്തി വിജയിക്കുന്നയാൾക്ക് ഇത്രയും തുക ഒരുമിച്ചു നൽകാനായിരുന്നു കസ്മയുടെ ആദ്യ പദ്ധതി. ഇതു ഫലപ്രദമാകാതെ വന്നപ്പോഴാണു ഹെലികോപ്റ്ററിൽനിന്നു കറൻസി നോട്ടുകൾ താഴേക്ക് വലിച്ചെറിയാമെന്ന ആശയത്തിലെത്തിയത്. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കുമായി പണം വിതരണം ചെയ്യാമെന്നും തീരുമാനിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാവിലെ മത്സരാർഥികൾക്കെല്ലാം രഹസ്യസന്ദേശമടങ്ങിയ ഇമെയിൽ കസ്മ അയച്ചു. എവിടെയാണ് പണം വിതരണം ചെയ്യുക എന്നതായിരുന്നു ഇതിലെ സന്ദേശം. പറഞ്ഞതുപോലെ പണവുമായി കസ്മ കൃത്യസമയത്ത് ഹെലികോപ്റ്ററുമായി സ്ഥലത്തെത്തി. ലോകത്തിലെ ആദ്യത്തെ ‘കാശുമഴ’ എന്ന പേരിൽ ഇതിന്റെ വിഡിയോ തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു.

നോട്ടുമഴ പെയ്യുന്ന വിവരമറിഞ്ഞ് ആയിരക്കണക്കിനു പേരാണ് ഇവിടേക്ക് ഓടിയെത്തിയത്. ഒരു മണിക്കൂറിനകം എല്ലാ നോട്ടുകളും പ്ലാസ്റ്റിക് ബാഗുകളിലേക്ക് ആളുകൾ വാരിയിട്ടു. കുട നിവർത്തിപ്പിടിച്ചും കാശ് ശേഖരിച്ചവരുണ്ട്. നാലായിരത്തോളം പേരാണു നോട്ടുകൾ ശേഖരിച്ചതെന്നു കസ്മ പറയുന്നു. ക്യുആർ കോഡ് ചേർത്തിട്ടുള്ള നോട്ടുകൾ വേണമെങ്കിൽ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പാവങ്ങൾക്കു സംഭാവന നൽകാനും സൗകര്യമുണ്ടായിരുന്നു.

English Summary:

As Czech Influencer drops 1 million dollar from helicopter, people rush to grab it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com