ADVERTISEMENT

വാഷിങ്ടൻ∙ ഇസ്രയേൽ–ഹമാസ് സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, പോരാട്ടം അവസാനിപ്പിക്കുന്നതിനുള്ള മാർഗം തേടി യുഎൻ രക്ഷാസമിതി നടത്തിയ ചർച്ച ഇത്തവണയും വിഫലം. ഇക്കഴിഞ്ഞ ഒക്ടോബർ ഏഴിന് സംഘർഷം ആരംഭിച്ച ശേഷം യുഎൻ രക്ഷാസമിതി യോഗം ഇതു നാലാം തവണയാണ് സമവായമില്ലാതെ പിരിയുന്നത്. സംഘർഷവുമായി ബന്ധപ്പെട്ട് യുഎസ് അവതരിപ്പിച്ച പ്രമേയം ചൈനയും റഷ്യയും വീറ്റോ ചെയ്തു. ഇസ്രയേലിന്റെ പേരു പരാമർശിക്കാതെ, രാജ്യങ്ങൾക്കു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുഎസ് പ്രമേയം.

വെടിനിർത്തൽ ആവശ്യപ്പെട്ട് റഷ്യ അവതരിപ്പിച്ച പ്രമേയത്തിനും മതിയായ പിന്തുണ ലഭിച്ചില്ല. ഇതു രണ്ടാം തവണയാണ് റഷ്യ വെടിനിർത്തൽ ആവശ്യപ്പെടുന്നത്. അതേസമയം, തടവിലുള്ള ബന്ദികളെ എല്ലാവരെയും മോചിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന ഹമാസിനോട് ആവശ്യപ്പെട്ടു. ഇവരെ തടവിലാക്കിയിട്ട് ഇരുപതു ദിവസത്തോളമായ സാഹചര്യത്തിൽ ആരോഗ്യസ്ഥിതി പരിഗണിച്ച് വിട്ടയക്കണമെന്നാണ് ആവശ്യം.

∙ ഇസ്രയേൽ കരയുദ്ധത്തിലേക്കെന്ന് നെതന്യാഹു

അതിനിടെ, ഇസ്രയേൽ കരയുദ്ധത്തിനു തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിച്ചു വ്യക്തമാക്കി. എന്നാൽ, കരയുദ്ധം എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ അദ്ദേഹം സൂചനകളൊന്നും നൽകിയില്ല. ഇപ്പോഴത്തെ പോരാട്ടം ഒരു തുടക്കം മാത്രമാണെന്നും, കരയുദ്ധം എതുനിമിഷവും ഉണ്ടാകാമെന്നുള്ള സൂചനയാണ് രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ നെതന്യാഹു നൽകിയത്.

∙ ‘ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കണം’

ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടതായി ഇസ്രയേൽ അംബാസഡർ നാഒർ ഗിലോർ. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതായി അദ്ദേഹം അറിയിച്ചു. ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള വിവരങ്ങൾ ഇന്ത്യയ്‌ക്ക് കൈമാറിയെന്നും ഇസ്രയേൽ എംബസി സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ അംബാസഡ‍ർ പറഞ്ഞു.

∙ യുഎൻ ഏജൻസിയും പ്രതിസന്ധിയിൽ

ഇസ്രയേലിന്റെ ഉപരോധം കാരണം ഇന്ധനക്ഷാമം രൂക്ഷമായതോടെ ഗാസയിലെ സന്നദ്ധപ്രവർത്തനങ്ങൾ നിർത്തേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഏജൻസിയായ യുഎൻആർഡബ്ലുഎ. ഇന്ധനക്ഷാമത്തെ തുടർന്ന് ഗാസയിലെ 35 ആശുപത്രികളിൽ 15 എണ്ണം പൂട്ടാൻ നിർബന്ധിതമായിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗാസയിലേക്കുള്ള വൈദ്യുതിയുടെ പകുതിയും ഇസ്രയേലിൽ നിന്നാണ് എത്തുന്നത്. അത് തടഞ്ഞിരിക്കുകയാണ്.

ഇതോടെ ഡീസലിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകളാണ് ആശ്രയം. ഇതിനായുള്ള ഇന്ധനം തീർന്ന അവസ്ഥയിലാണ്. ഹമാസ് ബന്ദികളാക്കിയവരെ  വിട്ടയയ് ക്കുംവരെ ഗാസയിലേക്ക് വൈദ്യുതി നൽകില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രയേൽ. വൈദ്യുതി, ഇന്ധന ക്ഷാമത്തെ തുടർന്ന് ഗാസയിൽ കടൽവെള്ളം ശുദ്ധീകരിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാണ്. അഞ്ചു ലക്ഷം ലീറ്ററിലേറെ ഇന്ധനം ഹമാസ് പൂഴ്‌ത്തിവച്ചിരിക്കുകയാണെന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചിരുന്നു.

English Summary:

UN Security Council in disarray over Gaza resolution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com