ADVERTISEMENT

തിരുവനന്തപുരം∙ കളമശേരിയിലെ കൺവൻഷൻ സെന്ററിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ മന്ത്രിമാരും രാഷ്ട്രീയ പ്രതിനിധികളും പങ്കെടുത്തു. സമാധാനവും സമുദായ സൗഹാർദവും മതനിരപേക്ഷതയും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും കേരളം ഒറ്റ മനസ്സാണെന്നും യോഗം ഏകകണ്ഠമായി വ്യക്തമാക്കി.

കളമശേരി സംഭവത്തിൽ സര്‍ക്കാരിന്‍റെ സമയോചിത ഇടപെടലിനെ കക്ഷി നേതാക്കൾ അഭിനന്ദിക്കുകയും സമാധാനപ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.  ഇന്‍റലിജന്‍സ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കും. കളമശേരി സംഭവത്തില്‍ പഴുതടച്ച അന്വഷണം നടത്തും. പരുക്കേറ്റവരുടെ ചികിത്സയ്ക്കാവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കളമശേരി സ്ഫോടനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തിയ പ്രതികരണത്തിന് എതിരെ യോഗത്തിനു പിന്നാലെ  കോൺഗ്രസും ബിജെപിയും വിമർശനം ഉയർത്തി. ചില ഭാഗത്തുനിന്നും ദൗർഭാഗ്യകരമായ പ്രതികരണം ഉണ്ടായെന്നും കാര്യം എന്താണെന്ന് അറിയും മുൻപ് ഒരു നേതാവ് പലസ്തീനുമായി വിഷയ്തത്തെ  ബന്ധപ്പെടുത്തിയെന്നും സതീശൻ കുറ്റപ്പെടുത്തി. എന്നാൽ പ്രതിപക്ഷം സർക്കാരിനൊപ്പം നിൽക്കുമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും സതീശൻ പറഞ്ഞു. ഭീകരവാദം ആദ്യം ഉന്നയിച്ചത് ഗോവിന്ദനെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. സംഭവത്തിനു പിന്നിൽ മാർട്ടിൻ മാത്രമാകില്ലെന്നും ബിജെപി പറഞ്ഞു. 

സർവകക്ഷി യോഗം ഏകകണ്ഠമായി  അംഗീകരിച്ച പ്രമേയം

സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സവിശേഷ സാമൂഹ്യ സാഹചര്യമാണു കേരളത്തെ ലോകത്തിൽ ശ്രദ്ധാകേന്ദ്രമാക്കിയ പ്രധാനപ്പെട്ട ഘടകങ്ങളിലൊന്ന്. ഈ അന്തരീക്ഷത്തെ ജീവൻ കൊടുത്തും നിലനിർത്താൻ പ്രതിബദ്ധമായ പാരമ്പര്യമാണു കേരളീയർക്കുള്ളത്. കേരളത്തിന്റെ അഭിമാനമായ ഈ പൊതു സാമൂഹ്യ സാഹചര്യത്തിൽ അസഹിഷ്ണുതയുള്ളവരും അതിനെ അപ്പാടെ ഇല്ലാതാക്കാൻ വ്യഗ്രതപ്പെടുന്നവരുമുണ്ട്. അവരുടെ ഒറ്റപ്പെട്ട ഛിദ്രീകരണ ശ്രമങ്ങളെ അതിജീവിച്ചു ഒറ്റമനസ്സായി കേരളം മുമ്പോട്ടുപോകുന്ന അവസ്ഥ എന്തു വില കൊടുത്തും നാം ഉറപ്പാക്കുമെന്നും യോഗം വ്യക്തമാക്കുന്നു.

പരസ്പര വിശ്വാസത്തിന്റെയും പരസ്പര ആശ്രിതത്വത്തിന്റെയും കൂട്ടായ അതിജീവനത്തിന്റെയും കാലത്തെ അവിശ്വാസത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകൾ വിതച്ച് ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ എല്ലാ ശക്തിയും ഉപയോഗിച്ചു ചെറുത്തുതോൽപ്പിക്കും. ഊഹാപോഹങ്ങളും കെട്ടുകഥകളും കിംവദന്തികളും പടർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്താനും അതിലൂടെ ജനസമൂഹത്തെ ചേരിതിരിച്ചു പരസ്പരം അകറ്റാനുമുള്ള ഏതു ശ്രമങ്ങളെയും മുളയിലെ തന്നെ നുള്ളാനുള്ള മുൻകൈ നമ്മുടെ സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഭാഗത്തുനിന്നുണ്ടാകണം. 

എല്ലാ ജാതി-മത വിശ്വാസികൾക്കും അവരുടെ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കാനുള്ള എല്ലാ സ്വാതന്ത്ര്യവുമുള്ള സമൂഹമാണിത്. ഭരണഘടനയുടെ മതനിരപേക്ഷത, വ്യക്തിസ്വാതന്ത്ര്യം, സാമൂഹ്യസുരക്ഷ തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നി നിൽക്കുന്ന ഈ വിധത്തിലുള്ള സ്വാതന്ത്ര്യത്തിന്റെ പരിരക്ഷയ്ക്ക്, അവകാശത്തിന്റെ സംരക്ഷണത്തിന് എല്ലാ വിധത്തിലും ഇവിടെ ഉറപ്പുണ്ടാവും.

ഒരു വിശ്വാസപ്രമാണത്തിനെതിരെയും വിദ്വേഷം പ്രചരിപ്പിക്കുന്ന സാഹചര്യം അനുവദിച്ചുകൂടാ. ഒരു വ്യക്തിയെയും ഒരു സമുദായത്തെയും ഒരു വിശ്വാസ സമൂഹത്തെയും സംശയത്തോടെ കാണുന്ന സ്ഥിതി അനുവദിച്ചുകൂടാ. അത്തരം ചിന്തകൾ ഉണർത്താൻ ശ്രമിക്കുന്ന ഛിദ്രശക്തികൾ നാടിന്റെയും ജനതയുടെയും പൊതു ശത്രുക്കളാണ് എന്ന് മനസിലാക്കണം. ഈ ചിന്ത സമൂഹത്തിലാകെ പടർത്താൻ ഓരോ വ്യക്തിയും ഓരോ രാഷ്ട്രീയ പ്രസ്ഥാനവും ഓരോ സംഘടനയും മുന്നിട്ടിറങ്ങണം.

ഒറ്റപ്പെട്ട ഏതെങ്കിലും ഒരു സംഭവത്തെ മുൻനിർത്തി കേരളത്തെയും കേരളത്തിന്റെ അഭിമാനകരമായ മതനിരപേക്ഷ പാരമ്പര്യത്തെയും സാംസ്കാരിക പൈതൃകത്തെയും സാമൂഹികമായ വേറിട്ട വ്യക്തിത്വത്തെയും അപകീർത്തിപ്പെടുത്താൻ നടക്കുന്ന ശ്രമങ്ങളെ ഒറ്റപ്പെടുത്താൻ ഒറ്റക്കെട്ടായി നിൽക്കണമെന്നു ജനങ്ങളോട് അഭ്യർഥിക്കുന്നു. 

അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളിലും ഊഹോപോഹ പ്രചാരണങ്ങളിലും കിംവദന്തി പടർത്തലിലും പെട്ടുപോകാതിരിക്കാൻ പ്രത്യേക ജാഗ്രത ഓരോ മനസിലും ഉണ്ടാകണമെന്ന് യോഗം അഭ്യർഥിക്കുന്നു. കിംവദന്തികൾ പടർത്തുന്നതിനു പിന്നിലെ രാജ്യവിരുദ്ധവും ജനവിരുദ്ധവുമായ ദുഷ്ടലാക്കു തിരിച്ചറിയാനുള്ള ജാഗ്രതയും ഓരോ മനസിലും ഉണ്ടാവണം. സമാധാനവും സമുദായ സൗഹാർദവും മതനിരപേക്ഷ യോജിപ്പും എല്ലാ നിലയ്ക്കും ശക്തിപ്പെടുത്തി മുമ്പോട്ടു പോകുമെന്നും ഇക്കാര്യത്തിൽ കേരളം ഒറ്റ മനസ്സാണെന്നും യോഗം ഏകകണ്ഠമായി വ്യക്തമാക്കുന്നു.

English Summary:

All party meeting called by Pinarayi Vijayan happened

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com