പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം: പ്രതിക്ക് 52 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും

Mail This Article
തിരുവനന്തപുരം ∙ മനോദൗർബല്യമുള്ള പതിനഞ്ചുകാരിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന് മുടവൻമുകൾ തമലം പൊറ്റയിൽ വീട്ടിൽ പ്രഭാത് കുമാർ എന്ന പ്രഭന് (64) 52 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്നു മാസവും കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്ന് ജഡ്ജി ആർ.രേഖ വിധി ന്യായത്തിൽ വ്യക്തമാക്കി. കുട്ടിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണം.
2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആറാം ക്ലാസ് വിദ്യാർഥിനിയായിരുന്ന കുട്ടി സ്കൂളിൽനിന്നും വീട്ടിൽ തിരിച്ചെത്തി ടിവി കാണവെയാണ് സംഭവം. വീട്ടിൽ അതിക്രമിച്ചു കയറി പ്രതി പെൺകുട്ടിയെ ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി. ആദ്യം വഴങ്ങാതിരുന്നതിനെ തുടർന്ന് കുട്ടിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തിയാണ് പീഡിപ്പിച്ചത്. കുട്ടി നിലവിളിച്ചെങ്കിലും വീട്ടിൽ ആരുമില്ലായിരുന്നു. പ്രതി ബലം പ്രയോഗിച്ചതിനാൽ കുട്ടിയുടെ വായിലും കഴുത്തിലും മുറിവേറ്റു.
കുട്ടിയുടെ അമ്മയും മനോദൗർബല്യമുള്ളയാളാണ്. 85 വയസ്സ് പ്രായമുള്ള അമ്മൂമ്മയാണ് ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്നത്. അടുത്ത ദിവസവും രാത്രി വീട്ടിൽ കയറിയപ്പോൾ അമ്മൂമ്മ വെട്ടുകത്തിയെടുത്ത് വെട്ടാൻ ഓങ്ങിയപ്പോൾ പ്രതി ഓടി രക്ഷപ്പെട്ടു. അടുത്ത ദിവസം സ്കൂളിൽ എത്തിയ കുട്ടിയുടെ കഴുത്തിലും വായിലും മുറിവിന്റെ പാടുകൾ കണ്ട കൂട്ടുകാരികളാണ് ടീച്ചറോട് വിവരം പറഞ്ഞത്. സ്കൂൾ അധികൃതർ പൂജപ്പുര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയമോഹൻ ഹാജരായി. മ്യൂസിയം സിഐമാരായിരുന്ന വി.ജയചന്ദ്രൻ, എം.ജെ.സന്തോഷ്, പൂജപ്പുര എസ്ഐ ആയിരുന്ന പി.ബി.വിനോദ്കുമാർ എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 21 സാക്ഷികളെ വിസ്തരിച്ചു. 26 രേഖകളും 7 തൊണ്ടിമുതലുകളും ഹാജരാക്കി. പിഴത്തുക കുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്.